/indian-express-malayalam/media/media_files/uploads/2020/01/delhi-gangrape-case.jpg)
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹി കൂട്ടബലാത്സംഗ കേസിൽ വധശിക്ഷയ്‌ക്കെതിരായി പ്രതികൾ നൽകിയ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി. വിനയ് ശർമ, മുകേഷ് സിങ് എന്നിവരുടെ ഹർജികളാണ് ജസ്റ്റിസുമാരായ എൻ.വി.രമണ, അരുൺ മിശ്ര, ആർ.എഫ്.നരിമാൻ, ആർ.ബാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ അഞ്ചംഗ ബഞ്ച് തള്ളിയത്. തുറന്ന കോടതിയിലാണ് വാദം കേട്ടത്.
പ്രതികളായ അക്ഷയ് താക്കൂർ (31), പവൻ ഗുപ്ത (25), മുകേഷ് സിംഗ് (32), വിനയ് ശർമ (26) എന്നിവർക്കാണ് ഡൽഹി പട്യാല ഹൗസ് കോടതി കഴിഞ്ഞ ആഴ്ച മരണ വാറണ്ട് പുറപ്പെടുവിച്ചത്. ജനുവരി 22 ന് രാവിലെ ഏഴിന് മണിക്ക് നാല് പ്രതികളെയും ഒരുമിച്ച് തൂക്കിക്കൊല്ലാനാണ് വാറണ്ടിൽ കോടതി ഉത്തരവിട്ടത്.
അഭിഭാഷകൻ എ.പി.സിങ് വഴി സമർപ്പിച്ച ഹർജിയിൽ കുറ്റവാളി വിനയ് ശർമ താൻ വളരെ ചെറുപ്പമാണെന്നും, പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ, രോഗികളായ മാതാപിതാക്കൾ ഉൾപ്പെടുന്ന കുടുംബ ആശ്രിതരുടെ എണ്ണം, ജയിലിലെ നല്ല പെരുമാറ്റം, സ്വഭാവ നവീകരണ സാധ്യത എന്നിവ വേണ്ടത്ര പരിഗണിച്ചിട്ടില്ലെന്നും വിനയ് ശർമയുടെ ഹർജിയിൽ പറഞ്ഞിരുന്നു.
Read More: ഡൽഹി കൂട്ടബലാത്സംഗ കേസ്: തിരുത്തൽ ഹർജിയിൽ 14ന് കോടതി വാദം കേൾക്കും
നാലുപേരെയും വധശിക്ഷ നടപ്പാക്കുന്ന തീയതി വരെ ഇൻസുലേഷൻ സെല്ലുകളിൽ പാർപ്പിച്ചിരിക്കുകയാണ്. 22 ന് രാവിലെ ഏഴിന് മൂന്നാം നമ്പർ ജയിൽ മുറിയിൽ ഇവരുടെ വധശിക്ഷ നടപ്പാക്കും. അന്തിമ ശിക്ഷാവിധിക്കെതിരായ പുനഃപരിശോധന ഹർജി തള്ളിയ ശേഷമാണ് തിരുത്തൽ ഹർജി സമർപ്പിച്ചത്. നീതി നിഷേധിക്കപ്പെട്ടിട്ടില്ലെന്നും വിധിയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നും ഉറപ്പാക്കാനാണ് തിരുത്തൽ ഹർജി.
തിരുത്തൽ ഹർജി ചേംബർ തള്ളിയ സാഹചര്യത്തിൽ നാല് പ്രതികൾക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുമ്പാകെ ദയാഹർജി സമർപ്പിക്കാം. ഭരണഘടനയുടെ ആർട്ടിക്കിൾ 72, 161 പ്രകാരം കോടതികൾ നൽകുന്ന ശിക്ഷയ്ക്ക് മാപ്പ് നൽകാനോ ശിക്ഷയിൽ ഇളവ് നൽകാനോ യഥാക്രമം ഇന്ത്യൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും അധികാരമുണ്ട്.
ആറ് പ്രതികളിൽ ഒരാളായ രാം സിങ് ജയിലിൽ വിചാരണ സമയത്ത് തൂങ്ങിമരിക്കുകയായിരുന്നു. ഇയാളായിരുന്നു ബസ് ഡ്രൈവർ. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ മൂന്ന് വർഷത്തിന് ശേഷം വിട്ടയച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.