scorecardresearch
Latest News

ഡൽഹി കൂട്ടബലാത്സംഗ കേസ്: തിരുത്തൽ ഹർജിയിൽ 14ന് കോടതി വാദം കേൾക്കും

അഭിഭാഷകൻ എ പി സിംഗ് വഴി സമർപ്പിച്ച ഹരജിയിൽ കുറ്റവാളി വിനയ് ശർമ താൻ വളരെ ചെറുപ്പമാണെന്നും, പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്നും ചൂണ്ടിക്കാണിക്കുന്നു

ഡൽഹി കൂട്ടബലാത്സംഗ കേസ്: തിരുത്തൽ ഹർജിയിൽ 14ന് കോടതി വാദം കേൾക്കും

ന്യൂഡൽഹി: ഡിസംബർ 16 ഡൽഹി കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളിൽ രണ്ട് പ്രതികൾ സമർപ്പിച്ച തിരുത്തൽ ഹർജിയിൽ ജനുവരി 14ന് സുപ്രീം കോടതി വാദം കേൾക്കും. ജസ്റ്റിസുമാരായ എൻ വി രമണ, അരുൺ മിശ്ര, ആർ‌എഫ് നരിമാൻ, ആർ ബാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ അഞ്ചംഗം ബഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്. പ്രതികളായ വിനയ് ശർമയും മുകേഷുമാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

അഭിഭാഷകൻ എ പി സിംഗ് വഴി സമർപ്പിച്ച ഹരജിയിൽ കുറ്റവാളി വിനയ് ശർമ താൻ വളരെ ചെറുപ്പമാണെന്നും, പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്നും ചൂണ്ടിക്കാണിക്കുന്നു. തന്റെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ, രോഗികളായ മാതാപിതാക്കൾ ഉൾപ്പെടെയുള്ള കുടുംബ ആശ്രിതരുടെ എണ്ണം, ജയിലിലെ നല്ല പെരുമാറ്റം, സ്വഭാവ നവീകരണ സാധ്യത എന്നിവ വേണ്ടത്ര പരിഗണിച്ചിട്ടില്ലെന്നും വിനയ് ശർമയുടെ ഹർജിയിൽ പറയുന്നു.

വിനയ് ശർമ (26), മുകേഷ് (32), പവൻ ഗുപ്ത (25), അക്ഷയ് കുമാർ സിംഗ് (31) എന്നീ പ്രതികൾക്കെതിരെയാണ് ഡൽഹി കോടതി ചൊവ്വാഴ്ച മരണ വാറണ്ട് പുറപ്പെടുവിച്ചത്. ജനുവരി 22 ന് രാവിലെ ഏഴ് തിഹാർ ജയിലിൽ ഇവരുടെ വധശിക്ഷ നടപ്പിലാക്കും. പ്രതികളെ 2013 സെപ്റ്റംബറിലാണ് ശിക്ഷിക്കുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തത്. ഹൈക്കോടതിയും സുപ്രീം കോടതിയും ശിക്ഷ ശരിവച്ചു.

നാലുപേരെയും വധശിക്ഷ നടപ്പാക്കുന്ന തീയതി വരെ ഇൻസുലേഷൻ സെല്ലുകളിൽ പാർപ്പിച്ചിരിക്കുകയാണ്. 22 ന്‌ രാവിലെ ഏഴിന് മൂന്നാം നമ്പർ ജയിൽ‌ മുറിയിൽ ഇവരുടെ വധശിക്ഷ നടപ്പാക്കും. അന്തിമ ശിക്ഷാവിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളിയ ശേഷമാണ് തിരുത്തൽ ഹർജി സമർപ്പിക്കുക. നീതി നിഷേധിക്കപ്പെട്ടിട്ടില്ലെന്നും വിധിയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നും ഉറപ്പാക്കാനാണ് തിരുത്തൽ ഹർജി. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന് പ്രത്യേകം ആവശ്യപ്പെടാത്ത പക്ഷം ജഡ്ജിമാരുടെ ചേംബറിലായിരിക്കും ഹർജി പരിഗണിക്കുക.

തിരുത്തൽ ഹർജി ചേംബർ തള്ളുകയാണെങ്കിൽ നാല് പ്രതികൾക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുമ്പാകെ ദയാഹർജി സമർപ്പിക്കാം. ഭരണഘടനയുടെ ആർട്ടിക്കിൾ 72, 161 പ്രകാരം കോടതികൾ നൽകുന്ന ശിക്ഷയ്ക്ക് മാപ്പ് നൽകാനോ ശിക്ഷയിൽ ഇളവ് നൽകാനോ യഥാക്രമം ഇന്ത്യൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും അധികാരമുണ്ട്.

ആറ് പ്രതികളിൽ ഒരാളായ രാം സിങ് ജയിലിൽ വിചാരണ സമയത്ത് തൂങ്ങിമരിക്കുകയായിരുന്നു. ഇയാളായിരുന്നു ബസ് ഡ്രൈവർ. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ മൂന്ന് വർഷത്തിന് ശേഷം വിട്ടയച്ചിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: December 16 gangrape case sc to hear curative petitions of 2 death row convicts on january 14