/indian-express-malayalam/media/media_files/uploads/2021/09/Dr.-Narendra-Dhabolkar.jpg)
പൂണെ: ഡോ.നരേന്ദ്ര ദാഭോല്‍ക്കര്‍ വധക്കേസില്‍ പൂനെയിലെ പ്രത്യേക കോടതി വിചാരണാ നടപടികള്‍ ആരംഭിച്ചു. സനാതന്‍ സന്‍സ്തയുമായി ബന്ധപ്പെട്ട അഞ്ച് പ്രതികള്‍ക്കെതിരെ കോടതി കുറ്റം ചുമത്തി. അതേസമയം, കുറ്റം നിഷേധിച്ച പ്രതികള്‍ തങ്ങള്‍ നിരപരാധികളാണെന്നു കോടതിയെ അറിയിച്ചു.
ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് പ്രതികളായ ഡോ. വീരേന്ദ്രസിങ് തവാഡെ, സച്ചിന്‍ ആന്ദുരെ, ശരദ് കലാസ്‌കര്‍, വിക്രം ഭാവെ എന്നിവര്‍ക്കെതിരെ കൊലപാതകം, കൊലപാതകത്തിനുള്ള ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനം സംബന്ധിച്ച യുഎപിഎ നിയമത്തിലെ 16-ാം വകുപ്പ്, തോക്ക് ഉപയോഗം സംബന്ധിച്ച ആയുധനിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവയാണു സ്‌പെഷല്‍ കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്ആര്‍ നവാന്ദര്‍ ചുമത്തിയിരിക്കുന്നത്. നാലാം പ്രതി അഡ്വക്കേറ്റ് സഞ്ജീവ് പുനലേക്കറിനെതിരെ തെളിവ് നശിപ്പിച്ചതിനാണു കുറ്റം ചുമത്തിയത്.
യുക്തിവാദിയും മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി (എംഎഎന്‍എസ്) സ്ഥാപകനുമായ ഡോ. നരേന്ദ്ര ദാഭോല്‍ക്കര്‍ അറുപത്തിയേഴാം വയസിൽ, 2013 ഓഗസ്റ്റ് 20ന് പുലര്‍ച്ചെയാണു കൊല്ലപ്പെട്ടത്. പ്രഭാതസവാരിക്കിറങ്ങിയ അദ്ദേഹത്തെ രണ്ട് അക്രമികള്‍
പുണെ ഓംകാരേശ്വര്‍ ക്ഷേത്രത്തിനടുത്തുള്ള വിആര്‍ ഷിന്‍ഡെ പാലത്തില്‍വച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
പൂണെ സിറ്റി പൊലീസില്‍നിന്ന് 2014ല്‍ കേസ് ഏറ്റെടുത്ത സിബിഐ അഞ്ചുപേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. സംഭവം നടന്ന് എട്ടുവര്‍ഷത്തിനുശേഷമാണു കേസില്‍ വിചാരണാ നടപടികള്‍ ആരംഭിക്കുന്നത്. ഇന്ന് കുറ്റാരോപണം തയാറാക്കുന്നതിന്റെ ഭാഗമായി കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോയെന്ന് ഓരോ പ്രതിയോടും കോടതി ചോദിച്ചു. അപ്പോഴാണ് കുറ്റക്കാരല്ലെന്നു പ്രതികള്‍ അറിയിച്ചത്.
സഞ്ജീവ് പുനലേക്കര്‍, വിക്രം ഭാവെ എന്നിവര്‍ നേരിട്ടും വീരേന്ദ്രസിങ് തവാഡെ, സച്ചിന്‍ ആന്ദുരെ, ശരദ് കലാസ്‌കര്‍ എന്നിവര്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴിയുമാണു കോടതിയില്‍ ഹാജരായത്. യഥാക്രമം ഔറംഗാബാദ്, ആര്‍തര്‍ റോഡ് ജയിലുകളില്‍ സച്ചിന്‍ ആന്ദുരെ, ശരദ് കലാസ്‌കര്‍ എന്നിവരെ വിചാരണയ്ക്കായി പൂണെയിലെ യെരവാദ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റാന്‍ കോടതി ഉത്തരവിട്ടു. വീരേന്ദ്രസിങ് തവാഡെ നിലവില്‍ താവഡെ യെരവാദ ജയിലിലാണുള്ളത്. മറ്റു രണ്ടു പ്രതികളും ജാമ്യത്തിലാണ്.
ഡോ. നരേന്ദ്ര ധാഭോല്‍ക്കര്‍ വധഗൂഢാലോചനയുടെ സൂത്രധാരന്‍ ഇഎന്‍ടി സര്‍ജനായ ഡോ. വീരേന്ദ്രസിങ് തവാഡെയെയാണെന്നാണു സിബിഐ പറയുന്നത്. ഇയാളെയാണു സിബിഐ ആദ്യം അറസ്റ്റ് ചെയ്തത്. തവാഡെയെ 2016 ജൂണിലാണ് അറസ്റ്റ് ചെയ്ത തവാഡെക്കെതിരെ 2016 സെപ്റ്റംബറിലാണു കുറ്റപത്രം സമര്‍പ്പിച്ചത്.
2018 ഓഗസ്റ്റില്‍ സച്ചിന്‍ ആന്ദുരയെയും ശരദ് കലാസ്‌കറിനെയും അറസ്റ്റ് ചെയ്തു. ഇവരാണ് ധാഭോല്‍ക്കറെ വെടിച്ചതെന്നാണു 2019 ഫെബ്രുവരിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നത്. അഡ്വ. സഞ്ജീവ് പുനലേക്കര്‍, സഹായി വിക്രം ഭാവെ എന്നിവരെ 2019 മേയിലും അറസ്റ്റ് ചെയ്തു. അതേവര്‍ഷം നവംബറില്‍ ഇവര്‍ക്കെതിരായ കുറ്റപത്രവും സമര്‍പ്പിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.