/indian-express-malayalam/media/media_files/uploads/2020/04/corona-2.jpg)
വാഷിങ്ടൺ: കൊറോണ വൈറസിനെ നേരിടാന്‍ 25 വികസ്വര രാജ്യങ്ങള്‍ക്ക് 1.9 ബില്യണ്‍ ഡോളറിന്റെ അടിയന്തര ധനസഹായം നല്‍കാന്‍ ലോക ബാങ്ക് തീരുമാനിച്ചു. ഈ തുകയില്‍ പകുതിയിലധികവും രോഗം അതിവേഗം വ്യാപിക്കുന്ന ഇന്ത്യയ്ക്കാണ് ലഭിക്കുക. വരും ദിവസങ്ങളിലും ആഴ്ചകളിലും പദ്ധതികള്‍ ആരംഭിക്കുമെന്ന് ലോക ബാങ്ക് പറഞ്ഞു.
കൂടാതെ, നിലവിലെ 1.7 ബില്യണ്‍ ഡോളറിന്റെ ലോകബാങ്ക് പദ്ധതികളിലെ വിഭവങ്ങളെ പുനര്‍വിന്യസിക്കുന്നതിനും ശ്രമിക്കുകയാണെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. മഹാമാരി പ്രതിരോധത്തിനായി അടുത്ത 15 മാസങ്ങള്‍ കൊണ്ട് 160 ബില്യൺ ഡോളര്‍ ചെലവഴിക്കും.
കൊറോണ വൈറസ് പ്രതിരോധിക്കുന്നതിനായുള്ള വികസ്വര രാജ്യങ്ങളുടെ കഴിവിനെ ശക്തിപ്പെടുത്തുക, സാമ്പത്തികവും സാമൂഹികവുമായ തിരിച്ചുവരവിനെടുക്കുന്ന സമയം കുറയ്ക്കുക എന്നതാണ് ബാങ്കിന്റെ ലക്ഷ്യമെന്ന് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് പറഞ്ഞു.
Read Also: യുഎഇയിൽ ഇന്നലെ മാത്രം 210 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം ആയിരം കടന്നു
ഇന്ത്യയ്ക്ക് ലഭിക്കുന്ന ഫണ്ട് വൈറസ് ബാധ പരിശോധിക്കുന്നതിനും സമ്പര്‍ക്കത്തില്‍ വന്നരെ കണ്ടെത്തുന്നതിനും ലാബ് സൗകര്യങ്ങള്‍ വർധിപ്പിക്കുന്നതിനും ഉപയോഗിക്കും. കൂടാതെ, വ്യക്തിഗത സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും രോഗബാധിതര്‍ക്കായി പുതിയ ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും ഉപയോഗിക്കുമെന്ന് ബങ്ക് പറഞ്ഞു.
200 മില്യണ്‍ ഡോളര്‍ പാക്കിസ്ഥാനും 129 ഡോളര്‍ ശ്രീലങ്കയ്ക്കും 100 മില്യണ്‍ ഡോളര്‍ അഫ്ഗാനിസ്ഥാനും 82.6 മില്യണ്‍ ഡോളര്‍ എത്യോപ്യയ്ക്കും ലഭിക്കും.
Read Also: ചികിത്സയിലുള്ളത് 256 പേർ; അതീവ ജാഗ്രതയിൽ കേരളം
അര്‍ജന്റീന, കംബോഡിയ, കോംഗോ, ഹെയ്തി, കെനിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങൾക്കും ചെറിയ തുകകള്‍ ലഭിക്കുമെന്ന് ബാങ്ക് കൂട്ടിച്ചേര്‍ത്തു. ചൈനയില്‍ നിന്നും മറ്റുമുള്ള മെഡിക്കല്‍ സാധനങ്ങള്‍ രോഗബാധിത രാജ്യങ്ങളിലേക്ക് എത്രയും വേഗം എത്തിക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും ബാങ്ക് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.