/indian-express-malayalam/media/media_files/uploads/2020/09/covid-vaccine-2.jpg)
Coronavirus vaccine tracker: ഏഷ്യ, തെക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ കുറഞ്ഞത് പത്ത് രാജ്യങ്ങളെങ്കിലും റഷ്യൻ നിർമ്മിത കൊറോണ വൈറസ് വാക്സിൻ സ്പുട്നിക്5 ലഭ്യമാക്കുന്നതിനുള്ള കരാറുകളിൽ ഒപ്പുവച്ചതായി വാൾസ്ട്രീറ്റ് ജേണലിലെ റിപ്പോർട്ട്.
ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസ് വാക്സിൻ നിർമ്മാതാക്കളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. മൂന്നാം ഘട്ട പരീക്ഷണമാണ് നടക്കുന്നത്. തങ്ങളുടെ വാക്സിൻ ഇന്ത്യയിൽ നിർമിക്കാൻ തയ്യാറായിട്ടുള്ള പങ്കാളികളെ തിരയുകയാണ് നിലവിൽ റഷ്യ.
ബ്രസീൽ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, സൗദി അറേബ്യ എന്നിവയാണ് റഷ്യൻ വാക്സിൻ കൊണ്ടുവരുന്നതിനായി കരാർ ഒപ്പിട്ട മറ്റ് രാജ്യങ്ങൾ. കൂടാതെ പത്ത് രാജ്യങ്ങൾ കൂടി വാക്‌സിൻ വാങ്ങാൻ ചർച്ചകൾ നടത്തിവരികയാണെന്നും റഷ്യ അവകാശപ്പെട്ടു. ഇതുവരെ 1.2 ബില്യൺ ഡോസ് വാക്‌സിനായി താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
Read More: കോവിഡ് വാക്സിൻ പരീക്ഷിച്ച് യുഎഇ ആരോഗ്യമന്ത്രി
പൊതു ഉപയോഗത്തിനായി റെഗുലേറ്ററി അംഗീകാരം നേടിയ ആദ്യത്തെ കൊറോണ വൈറസ് വാക്സിൻ സ്പുട്നിക്5 ആയിരുന്നു. ഓഗസ്റ്റ് രണ്ടാം വാരത്തിലായിരുന്നു ഇതിന് അംഗീകാരം ലഭിച്ചത്. എന്നാൽ അതിനുമുമ്പ് ചൈനയും ഒരു വാക്സിൻ തയ്യാറാക്കിയിരുന്നു എന്നാണ് അവകാശപ്പെടുന്നത്.
മോഡേണയുടെയും ഫൈസറിന്റെയും ചുവടുപിടിച്ച്, മരുന്ന് നിർമാണ മേഖലയിലെ മുൻനിരക്കാരായ ആസ്ട്രാസെനെക്കയും തങ്ങളുടെ കൊറോണ വൈറസ് വാക്സിൻ പരീക്ഷണങ്ങളെക്കുറിച്ച് വിശദമായ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. ഈ മൂന്ന് കമ്പനികളുടെ വാക്സിൻ കാൻഡിഡേറ്റുകൾ മാത്രമാണ് അമേരിക്കയിൽ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പ്രവേശിച്ചിട്ടുള്ളത്. കൊറോണ വൈറസ് വാക്സിൻ ആദ്യമായി പുറത്തിറക്കുന്നത് ഇവരാണെന്നും പ്രതീക്ഷിക്കുന്നുണ്ട്.
വാക്‌സിൻ നിർമ്മാതാക്കൾ സാധാരണയായി തങ്ങളുടെ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നതുവരെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി പിന്തുടരുന്ന നടപടിക്രമങ്ങളുടെയും രീതികളുടെയും വിശദാംശങ്ങൾ നൽകില്ല. എന്നാൽ കൊറോണ വൈറസ് വാക്സിനെക്കുറിച്ചുള്ള നിരന്തരമായ സംശയത്തിന്റെ വെളിച്ചത്തിൽ, പ്രധാനമായും അവ ഉത്പാദിപ്പിക്കപ്പെടുന്ന വേഗതയും എത്രയും പെട്ടെന്ന് വാക്സിൻ ലഭിക്കാനുള്ള വലിയ രാഷ്ട്രീയ താൽപ്പര്യവും കാരണം, കമ്പനികൾ അവരുടെ പ്രക്രിയകളെക്കുറിച്ച് കൂടുതൽ സുതാര്യത സ്വീകരിക്കാൻ നിർബന്ധിതരായിരിക്കുകയാണ്.
ഇംഗ്ലണ്ടിൽ പരീക്ഷണത്തിൽ പങ്കെടുത്തവരിൽ ഒരാളിൽ ഗുരുതരമായ രോഗം കണ്ടെത്തിയതിനെ തുടർന്ന് ആസ്ട്രാസെനകയുടെ ലോകമെമ്പാടുമുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ ഈ മാസം ആദ്യം താൽക്കാലികമായി നിർത്തേണ്ടിവന്നു. തുടർന്ന് നടത്തിയ അന്വേഷണങ്ങൾക്ക് ശേഷം യുകെയിൽ പരീക്ഷണങ്ങൾ പുനരാരംഭിച്ചുവെങ്കിലും, സംഭവത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും പങ്കിടാൻ കമ്പനി വിമുഖത കാണിച്ചതിന് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിലും പരീക്ഷണങ്ങൾ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും, അമേരിക്കയിൽ ആരംഭിച്ചിട്ടില്ല. അവിടെ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) സ്വന്തം അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
മൊത്തത്തിലുള്ള രൂപകൽപ്പന, ട്രയൽ പങ്കാളികളെ തിരഞ്ഞെടുക്കുന്നതിന് ഉപയോഗിക്കുന്ന മാനദണ്ഡങ്ങൾ, അവർ നിരീക്ഷിക്കുന്ന രീതി, അവരുടെ വാക്സിൻ നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന തെളിവുകൾ എന്നിവയുൾപ്പെടെ നിലവിലുള്ള പരീക്ഷണങ്ങളെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ കഴിഞ്ഞയാഴ്ച മോഡേണയും ഫൈസറും പുറത്തിറക്കി.
Read in English: Covid-19 vaccine tracker, September 21: 1.2 billion doses of Russian vaccine booked
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.