/indian-express-malayalam/media/media_files/uploads/2019/10/adoor-maniratnam.jpg)
മുസാഫർപൂർ: ആള്‍ക്കൂട്ട ആക്രണം വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ ബിഹാറിലെ മുസഫർപൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ചരിത്രകാരൻ രാമചന്ദ്ര ഗുഹ, സിനിമാ പ്രവർത്തകരായ ശ്യാം ബെനഗൽ, അടൂർ ഗോപാലകൃഷ്ണൻ, ശുഭ മുദ്ഗൽ, സുമിത്ര സെൻ, മണിരത്നം, രേവതി, അപർണ സെൻ, കൊങ്കണ സെൻ അടക്കം 49 പേർക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം, മതവികാരം വ്രണപ്പെടുത്തല്‍ ഉൾപ്പെടെയുളള കുറ്റങ്ങൾ ചുമത്തി കേസെടുത്തത്.
ജൂലൈ 27 ന് അഡ്വ.സുധീർ കുമാർ ഓജ സമർപ്പിച്ച ഹർജിയിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സൂര്യ കാന്ത് തിവാരിയാണ് സദർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്. രാജ്യത്തു വർധിച്ചുവരുന്ന അസഹിഷ്ണുത കേസുകളിൽ പ്രധാനമന്ത്രിയെ കുറ്റക്കാരനാക്കി മാധ്യമങ്ങൾക്കു മുൻപിൽ രാജ്യത്തിന്റെ പേരിനു കളങ്കം വരുത്താനാണ് ഇവർ ശ്രമിക്കുന്നതെന്നായിരുന്നു ഓജയുടെ ഹർജിയിലെ ആരോപണം. ഓഗസ്റ്റ് 20നാണ് കത്തിൽ ഒപ്പിട്ടവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി പൊലീസിനോട് ആവശ്യപ്പെട്ടത്. സദർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഹരേറാം പസ്‌വാനാണ് കേസന്വേഷണ ചുമതല.
Read also: മോദിഭക്തിയിൽ ആറാടിക്കൊണ്ടിരിക്കുന്ന പ്രവാസികളോട് ഒരു വാക്ക്
''പ്രധാനമന്ത്രിക്ക് കത്തെഴുതാനുളള അവകാശം എല്ലാവർക്കമുണ്ട്. പക്ഷേ അതുമായി മാധ്യമങ്ങൾക്കു മുന്നിൽ പോകുന്നതിനു പിന്നിൽ ചില ഗൂഢലക്ഷ്യങ്ങളുണ്ട്. ആൾക്കൂട്ട കൊലപാതകത്തെക്കുറിച്ചാണ് അവർ ആശങ്ക ഉന്നയിച്ചത്. സ്വയം വിധി പറയാൻ ശ്രമിക്കുന്നതിനു മുമ്പ് അവർക്ക് സർക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കാമായിരുന്നു,'' ഓജ ദി ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞു.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, നിതീഷ് കുമാർ, രാജ് താക്കറെ, അരവിന്ദ് കേജ്‌രിവാൾ, ആസാറം ബാപ്പു, നിർമൽ ബാബ അടക്കം നിരവധി പ്രമുഖ വ്യക്തികൾക്കെതിരെ ഓജ ഇതിനു മുൻപു പരാതി നൽകിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.