/indian-express-malayalam/media/media_files/uploads/2020/04/wuhan.jpg)
ബീജിങ്: ഏകദേശം മൂന്ന് മാസത്തിന് ശേഷം ചൈനയിലെ വുഹാനിൽ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ അവസാനിപ്പിച്ചു. ലോകത്തെ മുഴുവൻ ഭീതിയിലാഴ്‌ത്തിയ കൊറോണ വൈറസിന്റെ ഉത്ഭവം ഇവിടെനിന്നായിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മൂന്നു പുതിയ കേസുകൾ മാത്രമാണ് വുഹാനിൽ റിപ്പോർട്ട് ചെയ്തത്. ജനുവരി മുതൽ ചൈനയിൽ കോവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇതോടെയാണ് ലോക്ക്ഡൗൺ പിൻവലിക്കാൻ ഭരണകൂടം തീരുമാനിച്ചത്.
11 ആഴ്ചത്തെ ലോക്ക്ഡൗൺ അവസാനിച്ചതോടെ പൊതുഗതാഗതത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണവും പിൻവലിച്ചു. ആയിരക്കണക്കിന് പേരാണ് ആദ്യ ട്രെയിൻ, വിമാന സർവീസിലുമായി വുഹാനിൽനിന്നും പോയത്.
ആഗോളതലത്തിൽ യുഎസിലാണ് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നത്. ഇന്നലെ മാത്രം 1,9000 ലധികം പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 12,000 കടന്നു. കൊറോണ വൈറസ് ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറ്റലിയിലാണ്. 17,127 പേരാണ് ഇവിടെ മരിച്ചത്. സ്‌പെയിൻ (14,045), ഫ്രാൻസ് (10,328), യുകെ (6,159) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്കുകൾ.
ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 14,29,437 ആണ്. 300,767 പേർ ഇതുവരെ രോഗമുക്തി നേടി. ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം വർധിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 508 പുതിയ കോവിഡ്-19 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5,194 ആയി. 149 പേർ മരണപ്പെട്ടപ്പോൾ 353 പേർ രോഗം മാറി ജീവിതത്തിലേക്ക് മടങ്ങിയെത്തി.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള മഹാരാഷ്‌ട്രയിൽ രോഗികളുടെ എണ്ണം ആയിരം കടന്നു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് മാത്രം ആയിരത്തിലേറെ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ ആകെ കേസുകളുടെ എണ്ണം 1,018 ആയി. സംസ്ഥാനത്ത് ഇന്നുമാത്രം 150 കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇതിൽ 116 കേസുകളും മുംബൈയിലാണ്. ധാരാവി ചേരിയിൽ ഉൾപ്പെടെ അതീവ ജാഗ്രത തുടരുകയാണ്. കോവിഡ് സാമൂഹ്യവ്യാപനത്തിലേക്ക് കടന്നിട്ടുണ്ടോ എന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്‌ധർ.
Read in English: Wuhan reopens after 11 weeks of lockdown
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.