/indian-express-malayalam/media/media_files/uploads/2021/07/Prashant-Kishor.jpg)
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായി സജ്ജമാക്കാനുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ച 'പ്രവര്‍ത്തന പദ്ധതി' കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്യുന്നു. നവീകരണവും പുനരുജ്ജീവനവും സംബന്ധിച്ച അജന്‍ഡ ചര്‍ച്ച ചെയ്യാന്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ഗ്രൂപ്പുകളായി യോഗം ചേരുന്നതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
പുനരുജ്ജീവനം സംബന്ധിച്ച രൂപരേഖ ഈ മാസം ആദ്യം ഗാന്ധിമാരുമായുള്ള കൂടിക്കാഴ്ചയില്‍ പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ചതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. ജൂലൈ 13 ന് രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധി വാര്‍ദ്രയുമായും കൂടിക്കാഴ്ച നടത്തിയ പ്രശാന്ത് കിഷോര്‍ അതിനു മുൻപ് സോണിയെ ഗാന്ധിയെയും കണ്ടിരുന്നു.
യോഗങ്ങളുടെ ഭാഗമായ മിക്ക നേതാക്കളും കിഷോറിന്റെ നിര്‍ദേശങ്ങളെക്കുറിച്ച് സംസാരിക്കാന്‍ കൂട്ടാക്കാതിരുന്നപ്പോള്‍, തിരഞ്ഞെടുപ്പ് തന്ത്രം, ഏകോപനം, നിര്‍വഹണം, സഖ്യങ്ങള്‍ എന്നിവയില്‍ സജീവമായി ഇടപെടാന്‍ ആഗ്രഹിക്കുന്നതായി ഒരു നേതാവ് പറഞ്ഞു.
''കോണ്‍ഗ്രസിനെ എങ്ങനെ പുനരുജ്ജീവിപ്പിക്കാമെന്നതിനെക്കുറിച്ചുള്ള വലിയ പട്ടികയാണിത്. കിഷോര്‍ പാര്‍ട്ടിയിലേക്ക് ഔദ്യോഗികമായി വരാന്‍ ആഗ്രഹിക്കുന്നു ... അതിനെക്കുറിച്ചും അത് എങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്നതിനെക്കുറിച്ചും ചര്‍ച്ച നടക്കുന്നു. പ്രിയങ്ക ഗാന്ധി വാര്‍ദ്രയാണു ചാലകശക്തി,'' മറ്റൊരു നേതാവ് പറഞ്ഞു.
എല്ലാ തീരുമാനങ്ങളും എടുക്കുന്നതിനായി അധികാരമുള്ള ഗ്രൂപ്പ് രൂപീകരിക്കാനും സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ ശക്തമാക്കാനുള്ള നടപടികളും പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ചതായി വൃത്തങ്ങള്‍ പറഞ്ഞു. ''പോളിങ് ബൂത്ത് തലത്തില്‍നിന്ന് എങ്ങനെ ഫലപ്രദമായ തിരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാക്കാമെന്നതാണ് അടിസ്ഥാന കാര്യം ... ഇവ നിര്‍ദേശങ്ങളാണ്. ചിലത് പാര്‍ട്ടി ഇതിനകം തന്നെ ചെയ്യുന്നുണ്ട്,''ഒരു നേതാവ് പറഞ്ഞു.
Also Read: ഒബിസി സംവരണം; സർക്കാർ നീക്കം പ്രധാന തിരഞ്ഞെടുപ്പുകൾക്ക് മുൻപ് പിന്നാക്ക വിഭാഗങ്ങളിലേക്ക് എത്താൻ
നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ഗ്രൂപ്പുകളായി പലതവണ ഗുരുദ്വാര റകാബ് ഗഞ്ചിലെ വാര്‍ റൂമില്‍ യോഗം ചേര്‍ന്നിട്ടുണ്ട്. എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും മുതിര്‍ന്ന നേതാവ് എ കെ ആന്റണിയും യോഗങ്ങള്‍ ഏകോപിപ്പിക്കുന്നതായാണ് പറയപ്പെടുന്നത്. മൂന്ന് യോഗങ്ങളിലെങ്കിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്.
അതേസമയം, നിര്‍ദേശങ്ങള്‍ പ്രവര്‍ത്തക സമിതി അംഗങ്ങളുമായി വിശദമായി പങ്കുവച്ചിട്ടില്ലെന്നാണ് മുകളില്‍ ഉദ്ധരിച്ച നേതാക്കളില്‍ ഒരാള്‍ പറഞ്ഞത്. ''ഞങ്ങള്‍ക്കു ചില ബുള്ളറ്റ് പോയിന്റുകള്‍ മാത്രമേ നല്‍കിയിട്ടുള്ളൂ,'' മൂന്നാമതൊരു നേതാവ് പറഞ്ഞു.
ഈ യോഗങ്ങളില്‍ ആദ്യത്തേതില്‍ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പി ചിദംബരം, ലോക്‌സഭയിലെ പാര്‍ട്ടി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, എ ഐ സി സി ജനറല്‍ സെക്രട്ടറി (കാര്യനിര്‍വഹണം) പവന്‍ കുമാര്‍ ബന്‍സാല്‍ എന്നിവര്‍ പങ്കെടുത്തതായാണു വിവരം.
രണ്ടാമത്തെ യോഗത്തില്‍ രാജ്യസഭയിലെ പാര്‍ട്ടി ഉപനേതാവ് ആനന്ദ് ശര്‍മ, എ ഐ സി സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്, കമല്‍നാഥ്, രഘുവീര്‍ മീണ, അംബിക സോണി എന്നിവര്‍ പങ്കെടുത്തു. മൂന്നാമത്തെ യോഗത്തില്‍ പ്രിയങ്ക, ദിഗ്വിജയ സിങ്, താരിഖ് അന്‍വര്‍, ജയറാം രമേശ് എന്നിവരും പങ്കെടുത്തു.
ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും നിര്‍ദേശങ്ങളെക്കുറിച്ച് ഇപ്പോള്‍ ഗൗരവമായി ചിന്തിക്കുന്നില്ലെന്ന്് ഒരു നേതാവ് പറഞ്ഞു. ''വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെ നേരിടുകയെന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി. 2024 ഇനിയും മൂന്ന് വര്‍ഷം അകലെയാണ്. പക്ഷേ നേതൃത്വം ഗൗരവത്തിലാണെന്നു തോന്നുന്നു. ഞങ്ങളുടേതുപോലുള്ള ഒരു വലിയ പാര്‍ട്ടിയില്‍ ചര്‍ച്ചകളും യോഗങ്ങളും തുടരും,'' ഒരു നേതാവ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.