/indian-express-malayalam/media/media_files/uploads/2022/07/Thiruvallur-student-death.jpg)
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ മറ്റൊരു പ്ലസ്ടു വിദ്യാര്‍ഥിനിയെക്കൂടി ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കിളച്ചേരി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണു മരിച്ചത്.
തിരുത്തണി സ്വദേശിയായ വിദ്യാര്‍ഥിനി ഹോസ്റ്റലില്‍നിന്നാണു പഠിക്കുന്നത്. ഇന്നു രാവിലെയാണു മരിച്ചനിലയില്‍ കണ്ടത്. സ്‌കൂള്‍ മാനേജ്മെന്റ് ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയും വിദ്യാര്‍ഥിനിയെ സമീപത്തെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയും ചെയ്തു. ആശുപത്രിയിലെത്തിയതോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവള്ളൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മരണവിവരമറിഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും തിരുത്തണി-പൊത്തൂര്‍പേട്ട റോഡ് ഉപരോധിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പെണ്‍കുട്ടിയുടെ മരണത്തെക്കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റ് തങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന് അവര്‍ ആരോപിച്ചു.
അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍, മപ്പേട് പൊലീസ് സ്റ്റേഷനില്‍നിന്നും മറ്റു ജില്ലകളില്‍നിന്നുമായി സ്‌കൂള്‍ പരിസരത്തും പെണ്‍കുട്ടിയുടെ ജന്മനാട്ടിലും വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചു. തിരുവള്ളൂര്‍ എസ് പി സെഫാസ് കല്യാണും മറ്റു മുതിര്‍ന്ന പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.
തിരുവള്ളൂര്‍ ജില്ലയിലെ തന്നെ മറ്റൊരു വിദ്യാര്‍ഥിനി കഴിഞ്ഞയാഴ്ച ജീവനൊടുക്കിയതിനെത്തുടര്‍ന്ന് ജനക്കൂട്ടം നടത്തിയ പ്രതിഷേധം കലാപത്തിലേക്കു വഴിമാറിയിരുന്നു. 13 സ്‌കൂള്‍ ബസുകള്‍ പ്രതിഷേധക്കാർ കത്തിച്ചു. കള്ളക്കുറിച്ചി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണു മരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.