/indian-express-malayalam/media/media_files/uploads/2018/01/Kurian-Joseph.jpg)
ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ മലയാളി മുഖമായ ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇന്ന് വിരമിക്കും. അഞ്ച് വര്‍ഷം കൊണ്ട് ആയിരത്തിലധികം വിധിന്യായങ്ങള്‍ എഴുതിയാണ് പടിയിറക്കം. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പ്രതിഷേധിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ മുതിര്‍ന്ന ജഡ്ജിമാരുടെ കൂട്ടത്തിലും കുര്യന്‍ ജോസഫുണ്ടായിരുന്നു. കാലടി സ്വദേശിയായ ഇദ്ദേഹം ഹിമാചല്‍ പ്രദേശ് ചീഫ് ജസ്റ്റിസിന്‍റെ പദവിയില്‍ നിന്ന് 2013 മാര്‍ച്ച് എട്ടിനാണ് സുപ്രീം കോടതിയിലെത്തിയത്.
എണ്ണം പറഞ്ഞ വിധികളിലൂടെ പല തവണ നിയമജ്ഞരുടെ പ്രശംസ നേടി. ഭരണഘടനാ ബെഞ്ചിന്‍റെ ഭാഗമായിരുന്ന് പല സുപ്രധാന വിധികളുടെ ഭാഗഭാക്കായി. മുത്തലാഖ്, ജുഡീഷ്യല്‍ നിയമന കമ്മീഷന്‍, പട്ടിക വിഭാഗ സംവരണം തുടങ്ങിയ വിവാദ കേസുകളും ഇതിലുള്‍പ്പെടും. വൈവാഹിക കേസുകളില്‍ പലപ്പോഴും മധ്യസ്ഥനായി പ്രശംസയ്ക്ക് പാത്രമായി. മുംബൈ സ്ഫോടന പരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമന്റെ മരണ വാറന്റ് കുര്യന്‍ ജോസഫ് റദ്ദാക്കിയത് ജുഡീഷ്യറിയിലും പുറത്തും ചര്‍ച്ചയ്ക്ക് വഴിയൊരുക്കി.
മഹാപ്രളയത്തില്‍ കേരളം വിറങ്ങലിച്ചു നിന്നപ്പോള്‍ ഡല്‍ഹിയില്‍നിന്നുയർന്ന കരുതലിന്റെ കൈകളിലൊന്ന് ഈ ജഡ്ജിയുടേതായിരുന്നു. സംഭാവനകള്‍ ശേഖരിക്കുന്ന ചടങ്ങില്‍ ചുക്കാന്‍ പിടിച്ച ജസ്റ്റിസ് നമ്മള്‍ അതിജീവിക്കുമെന്ന് പാടി മലയാള നാടിന് കരുത്തേകി. സുപ്രീം കോടതിയുടെ 38 വർഷത്തെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വിധികൾ എഴുതിയ ആദ്യ പത്ത് ന്യായാധിപന്മാരുടെ പട്ടികയിൽ ഇടം പിടിച്ച ിട്ടുണ്ട് ജസ്റ്റിസ് കുര്യൻ ജോസഫ്. 1034 കേസുകളിൽ വിധി തീർപ്പാക്കിയ അദ്ദേഹം പട്ടികയിൽ പത്താം സ്ഥാനത്താണ് . പരമോന്നത കോടതിയില്‍ 1034 വിധികള്‍ എഴുതിയ ആദ്യ മലയാളിയാണ് ഇദ്ദേഹം.
Read More: 1034 സുപ്രീംകോടതി വിധികൾ; ഒന്നാമനായി ജസ്റ്റിസ് കുര്യൻ ജോസഫ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.