/indian-express-malayalam/media/media_files/uploads/2019/06/narendra-modi-1.jpg)
Chandrayaan-2 moon landing: ന്യൂഡൽഹി: ചന്ദ്രയാന്‍-2 ചന്ദ്രോപരിതലത്തില്‍ എത്തുന്നതും കാത്തിരിക്കുകയാണ് രാജ്യം. അഭിമാന നിമിഷമായാണ് രാജ്യം ഇതിനെ കാണുന്നത്. ചന്ദ്രയാന്‍-2 ലക്ഷ്യത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആകാംക്ഷ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി.
വളരെ ആകാംക്ഷയോടെയാണ് താന്‍ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ബഹിരാകാശ പരിപാടികളുടെ ചരിത്രത്തിന്റെ ഭാഗമാണിതെന്ന് പ്രധാനമന്ത്രി കുറിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഒപ്പമാണ് പ്രധാനമന്ത്രി ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുക.
I am extremely excited to be at the ISRO Centre in Bengaluru to witness the extraordinary moment in the history of India’s space programme. Youngsters from different states will also be present to watch those special moments! There would also be youngsters from Bhutan.
— Narendra Modi (@narendramodi) September 6, 2019
ബെംഗളൂരുവിലെ ഇസ്‌റോ കേന്ദ്രത്തിലെത്തുന്ന നരേന്ദ്ര മോദി തത്സമയം എല്ലാ പരിപാടികളും കാണും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് നരേന്ദ്ര മോദിക്കൊപ്പം ഇസ്‌റോ ആസ്ഥാനത്ത് ഉണ്ടാകുക. കേരളത്തില്‍ നിന്ന് രണ്ട് പേര്‍ ഇതിന്റെ ഭാഗമാണ്.
ചന്ദ്രയാന്‍ രണ്ടിന്റെ ലാന്‍ഡര്‍ വിക്രം ചന്ദ്രനെ തൊടാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. ശനിയാഴ്ച (നാളെ) പുലര്‍ച്ചെ 1.30 ന് ചന്ദ്രയാന്‍ രണ്ടിന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രനെ തൊടുമെന്നാണ് കണക്കുക്കൂട്ടല്‍. രാജ്യം ഒന്നാകെ അഭിമാന നിമിഷത്തിനായി കാത്തിരിക്കുകയാണ്. രാത്രി 1.30 നും 2.00 നും ഇടയില്‍ സോഫ്റ്റ് ലാന്‍ഡിങ് നടക്കുമെന്നാണ് ഇസ്‌റോ അറിയിക്കുന്നത്. 1.55 ആകും കൃത്യസമയമെന്നാണ് റിപ്പോർട്ട്.
വിക്രം ലാന്‍ഡര്‍ വിജയകരമായി ഇറങ്ങിയാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന നേട്ടം ഇന്ത്യ കൈവരിക്കും. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമാകുകയും ചെയ്യും. ചരിത്ര നിമിഷത്തിനായി ലോകവും കാത്തിരിക്കുകയാണ്. ഇത് നേരിട്ട് കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരുവിലെത്തുന്നത്.
Read Also: ചന്ദ്രനെ തൊടാന്‍ ചന്ദ്രയാന്‍; ചരിത്ര നിമിഷത്തിന് മണിക്കൂറുകള്‍ മാത്രം
ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് സോഫ്റ്റ് ലാന്‍ഡിങ്. ഇതുവരെയുള്ള ഇസ്‌റോയുടെ കണക്കുകൂട്ടലുകളെല്ലാം കൃത്യമാണ്. ശുഭമായി എല്ലാം പര്യവസാനിക്കുമെന്നാണ് ഇസ്‌റോ വിശ്വസിക്കുന്നതും. ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്തെ മാൻസിനസ് സി, സിംപെലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലെ സമതലത്തിലാണ് വിക്രമിനെ ഇറക്കാൻ ഇസ്റോ പദ്ധതിയിട്ടിട്ടുള്ളത്. നാസയുടെ ലൂണാർ റിക്കോണിസൻസ് ഓർബിറ്ററിന്റെ സഹായത്തോടെയാണ് ഈ ലാൻഡിങ് സൈറ്റ് കണ്ടെത്തിയത്.
ജൂലായ് 22 നാണ് ചന്ദ്രയാന്‍ രണ്ട് ശ്രീഹരിക്കോട്ടയില്‍ നിന്ന് പുറപ്പെടുന്നത്. ഏകദേശം 3,84,000 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് ചന്ദ്രയാന്‍ രണ്ട് ചന്ദ്രനെ തൊടാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വതന്ത്രമായാണ് വിക്രം ലാന്‍ഡര്‍ മൊഡ്യൂള്‍ സഞ്ചരിക്കുന്നത്. ഏറ്റവും ഉദ്വേഗജനകമായ 15 മിനിറ്റ് എന്നാണ് ഇസ്‌റോ ചെയര്‍മാന്‍ കെ.ശിവന്‍ ഇപ്പോഴത്തെ യാത്രയെ വിശേഷിപ്പിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.