/indian-express-malayalam/media/media_files/uploads/2021/06/thane.jpg)
ന്യൂഡല്‍ഹി: ലോക്ക്ഡൗണിൽ ഇളവുകള്‍ നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആഴ്ചയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനം, ദുര്‍ബല വിഭാഗത്തില്‍ പെട്ട 70 ശതമാനം ജനങ്ങള്‍ക്ക് വാക്സിനേഷന്‍, വ്യാപനം ഉണ്ടാകാതിരിക്കാന്‍ മികച്ച പ്രതിരോധം, ചികിത്സയ്ക്കായി സൗകര്യങ്ങള്‍ ഉണ്ടാകണം തുടങ്ങിയവയാണ് മാനദണ്ഡങ്ങള്‍. മൂന്നാം തരംഗം പ്രതിരോധിക്കുന്നതിനായാണ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
സാവധാനം ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോൾ രോഗവ്യാപനം കൂടില്ലെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ജില്ലകളില്‍ വാക്സിന്‍ വിതരണം മുന്‍ഗണന അനുസരിച്ചായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"മൂന്നാം തരംഗം മുന്‍നിര്‍ത്തിയാണെങ്കിലും, അഞ്ച് ശതമാനത്തില്‍ താഴെ പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളില്‍ ചെറിയ ഇളവുകള്‍ നല്‍കാം. ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള വാക്സിന്‍ ഉറപ്പാക്കാണം. ഇത് സാധ്യമാകാത്ത പക്ഷം വാക്സിനേഷന്‍ നല്‍കിയതിന് ശേഷമേ ഇളവുകള്‍ നല്‍കാവൂ," ഡോ. ഭാര്‍ഗവ പറഞ്ഞു.
Also Read: സിനോവാക് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി
രാജ്യത്ത് ആകെയുള്ള 718 ജില്ലകളില്‍ 344 ഇടത്തും ടിപിആര്‍ അഞ്ച് ശതമാനത്തിന് താഴെയാണ്. മേയ് ഏഴിനു 92 ജില്ലകളില്‍ മാത്രമായിരുന്നു രോഗവ്യാപനം കുറവ്. നിലവിലത്തെ സാഹചര്യം മെച്ചെപ്പട്ടിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തി. മേയ് 13 വരെയുള്ള കണക്കുകള്‍ പ്രകാരം 45 വയസിന് മുകളില്‍ പ്രായമുള്ള 32 ശതമാനം പേരും ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്.
"നമ്മള്‍ അതിതീവ്രമായ രണ്ടാം തരംഗത്തിലാണ്. കണക്കുകള്‍ പരിശോധിച്ചാൽ, ഏപ്രിൽ ആദ്യ വാരത്തിൽ 10 ശതമാനത്തിൽ കൂടുതൽ പോസിറ്റിവിറ്റിയുള്ള 200 ജില്ലകള്‍ ഉണ്ടായിരുന്നു. ഏപ്രിൽ അവസാന വാരത്തിൽ അത് 600 ആയി വര്‍ധിച്ചു. ഇന്ന് രാജ്യത്ത് 239 ജില്ലകളിൽ 10 ശതമാനത്തിൽ കൂടുതൽ പോസിറ്റിവിറ്റി റേറ്റുണ്ട്. 145 ജില്ലകളിൽ അഞ്ച് മുതൽ 10 ശതമാനം വരെയാണ് ടിപിആര്‍," ഡോ. ഭാര്‍ഗവ വിശദീകരിച്ചു.
വാക്സിന്‍ ക്ഷാമം രാജ്യത്ത് ഇല്ലെന്നും ഡിസംബര്‍ അവസാനത്തോടെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഡോ. ഭാര്‍ഗവ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.