/indian-express-malayalam/media/media_files/uploads/2020/10/Nirmala.jpg)
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ സൗജന്യ കോവിഡ് വാക്സിൻ വാഗ്ദാനം ചെയ്ത ബിജെപിയുടെ നടപടി മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമല്ലെന്ന് ഇലക്ഷൻ കമ്മിഷൻ. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബിഹാർ ജനങ്ങൾക്ക് ബിജെപി സൗജന്യ കോവിഡ് വാക്സിൻ നൽകുമെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
വാക്‌സിൻ നയം ഇതുവരെ തീരുമാനിച്ചിട്ടില്ലാത്തതിനാൽ ഈ പ്രഖ്യാപനം കേന്ദ്രസർക്കാരിന്റെ അധികാരങ്ങളുടെ കടുത്ത ലംഘനമാണെന്നും വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും ആരോപിച്ച് വിവരാവകാശ പ്രവർത്തകനായ സാകേത് ഗോഖലെ നൽകിയ പരാതിക്ക് മറുപടിയായാണ് ഇസിയുടെ ക്ലീൻ ചിറ്റ്.
25 കോടി ആളുകൾക്ക് പ്രതിമാസം 6,000 രൂപ അഥവാ പ്രതിവർഷം 72,000 രൂപ ഉറപ്പുനൽകുന്ന കോൺഗ്രസിന്റെ
ന്യായ് (NYAY) പദ്ധതിക്കെതിരെ കഴിഞ്ഞ വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ ലഭിച്ച പരാതിയിൽ കമ്മിഷൻ ഇതേ നിലപാടാണ് സ്വീകരിച്ചത്.
Read More: 'ബീഹാറിൽ സൗജന്യ കോവിഡ് വാക്സിൻ': പ്രകടന പത്രികയിലെ വാഗ്ദാനത്തിൽ ന്യായീകരണവുമായി ധനമന്ത്രി
ഒക്ടോബർ 28 ന് കമ്മിഷൻ ഗോഖലെക്ക് നൽകിയ മറുപടിയിൽ, എംസിസിയിൽ നിന്നുള്ള മൂന്ന് വ്യവസ്ഥകൾ ഉദ്ധരിക്കുന്നു: സംസ്ഥാന തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഭരണഘടനയെ നിന്ദിക്കുന്ന ഒന്നും അടങ്ങിയിരിക്കരുത്; തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധിയെ ദുർബലപ്പെടുത്തുന്ന അല്ലെങ്കിൽ വോട്ടറിൽ അനാവശ്യ സ്വാധീനം ചെലുത്തുന്ന വാഗ്ദാനങ്ങൾ നൽകുന്നത് ഒഴിവാക്കണം; ഒപ്പം വാഗ്ദാനങ്ങളുടെ പിന്നിലെ യുക്തിയെ പ്രതിഫലിപ്പിക്കുകയും വേണം. നിർദ്ദിഷ്ട തിരഞ്ഞെടുപ്പിനായി പ്രകന പത്രികകൾ എപ്പോഴും പുറപ്പെടുവിക്കുമെന്നും മറുപടി ചൂണ്ടിക്കാട്ടുന്നു.
“മേൽപ്പറഞ്ഞവ കണക്കിലെടുത്ത്, ഈ വിഷയത്തിൽ മാതൃകാ പെരുമാറ്റച്ചട്ടത്തിലെ ഏതെങ്കിലും വ്യവസ്ഥകളുടെ ലംഘനമൊന്നും നിരീക്ഷിക്കപ്പെട്ടിട്ടില്ല,” ഗോഖലെക്ക് നൽകിയ മറുപടി പറയുന്നു.
കോവിഡ് മഹാമാരിയെ രാഷ്ട്രീയവത്കരിക്കുകയാണെന്നും ജനങ്ങളുടെ ഭയത്തെ മുതലെടുക്കുന്നു എന്നും ആരോപിച്ച് ആർജെഡിയും കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും കഴിഞ്ഞയാഴ്ച ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു.
മന്ത്രി നിർമല സീതാരാമനാണ് കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തിൽ ബിഹാർ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്. “കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ബീഹാറിലെ എൻഡിഎ സർക്കാർ ഒരു മാതൃക മുന്നോട്ടുവച്ചിട്ടുണ്ട്. ഐസിഎംആറിൽ നിന്നുള്ള അനുമതികൾക്കുശേഷം കോവിഡിനെതിരായി ഒരു വാക്സിൻ ലഭ്യമാകുമ്പോൾ എല്ലാ ബീഹാർ നിവാസികൾക്കും സൗജന്യ വാക്സിനേഷൻ നൽകുമെന്നാണ് ഞങ്ങളുടെ വാഗ്ദാനം,” എന്ന് പാർട്ടിയുടെ പ്രകടന പത്രികയിൽ പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ സൗജന്യ വാക്സിൻ വാഗ്ദാനം ചെയ്യുന്നത് ബിജെപിയുടെ “നിരാശ” കാണിക്കുന്നുവെന്നും ബിജെപി ഇതര സംസ്ഥാനങ്ങൾക്ക് സൗജന്യ കോവിഡ് വാക്സിൻ ലഭിക്കുമോ എന്നും പ്രതിപക്ഷം ആരാഞ്ഞിരുന്നു.
“കൊറോണ വാക്സിൻ രാജ്യത്തിന്റേതാണ്. അത് ബിജെപിയുടേതല്ല. രോഗത്തിൻറെയും മരണത്തിൻറെയും ഭയം വിൽക്കുകയല്ലാതെ അവർക്ക് മറ്റ് മാർഗമില്ലെന്നാണ് വാക്സിനിന്റെ രാഷ്ട്രീയ വൽക്കരണം കാണിക്കുന്നത്. ബീഹാറിലെ ജനങ്ങൾക്ക് ആത്മാഭിമാനമുണ്ട്, അവർ അവരുടെ മക്കളുടെ ഭാവി, കുറച്ച് ചില്ലിക്കാശിന് വേണ്ടി വിൽക്കുന്നില്ല,” എന്നാണ് ആർജെഡി പറഞ്ഞത്.
കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഭരണകക്ഷിക്കെതിരെ ഈ വിഷയത്തിൽ വിമർശനമുന്നയിച്ചിരുന്നു. “കേന്ദ്രസർക്കാരിന്റെ കോവിഡ് ലഭ്യതാ നയം പ്രഖ്യാപിച്ചു. തെറ്റായ ഒരു കൂട്ടം വാഗ്ദാനങ്ങൾക്കൊപ്പം അത് നിങ്ങൾക്ക് എപ്പോൾ ലഭിക്കുമെന്ന് അറിയാൻ സംസ്ഥാനാടിസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ഷെഡ്യൂൾ ദയവായി പരിശോധിക്കുക,” രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
എന്നാൽ തങ്ങളുടെ വാഗ്ദാനങ്ങളെ ന്യായീകരിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്തെത്തിയിരുന്നു. തികച്ചും ശരിയായ രീതിയിലുള്ള കാര്യമാണതെന്ന് മന്ത്രി പറഞ്ഞിരുന്നു.
“ഇത് ഒരു പ്രകടന പത്രികാ പ്രഖ്യാപനമാണ്. ഒരു പാർട്ടിക്ക് അവർ അധികാരത്തിൽ വരുമ്പോൾ എന്താണ് ചെയ്യുകയെന്ന് പ്രഖ്യാപിക്കാൻ കഴിയും. അതാണ് കൃത്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യം എന്നത് സംസ്ഥാനത്തിന്റെ വിഷയമാണ്. ഇത് തികച്ചും ശരിയായ രീതിയിലാണ്.”
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.