/indian-express-malayalam/media/media_files/uploads/2020/03/Fadnawis.jpg)
മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദ് നഗരത്തിന്റെ പേരുമാറ്റി സാംബാജി നഗർ എന്ന് പുനർനാമകരണം ചെയ്യണമെന്ന ആവശ്യവുമായി ബിജെപി. ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ ഔറംഗാബാദിന്റെ പേര് ഛത്രപതി ശിവാജി മഹാരാജിന്റെ മൂത്തമകൻ സാംബാജിയുടെ പേരിലേക്ക് മാറ്റണം എന്നാണ് ബിജെപിയുടെ ആവശ്യം.
മധ്യമഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട വ്യവസായ നഗരമായ ഔറംഗാബാദിന് 17-ാം നൂറ്റാണ്ടിലെ മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ പേരാണ് നൽകിയിരിക്കുന്നത്.
ആർഎസ്‌എസ് പ്രത്യയശാസ്ത്രജ്ഞനായ എം എസ് ഗോൾവാക്കർ ഛത്രപതി സാംബാജിയെ അപകീർത്തിപ്പെടുത്തിയെന്നും, ഗോൽവാക്കറുടെ രചനയെ ബിജെപി ആദ്യം അപലപിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഭരണ സഖ്യത്തിന്റെ ഭാഗമായ കോൺഗ്രസ് തിരിച്ചടിച്ചു.
Read More: രാജ്യത്ത് സമാധാനം നിലനിർത്താൻ എന്ത് പങ്ക് വഹിക്കാനും തയ്യാറാണ്: രജനികാന്ത്
“നമ്മൾ ഛത്രപതി ശിവാജി മഹാരാജിന്റെയും അദ്ദേഹത്തിന്റെ മകൻ സാംബാജി മഹാരാജിന്റെയും പിൻഗാമികളാണ്, ഔറംഗസീബിന്റെയല്ല. അതിനാൽ എല്ലാ സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിച്ച് ഔറംഗാബാദിനെ സാംബാജിനഗര്‍ എന്ന് പുനർനാമകരണം ചെയ്യണം," എന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.
ഏപ്രിൽ 20 ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി പാർട്ടി പ്രവർത്തകരുടെ യോഗങ്ങൾ നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചന്ദ്രകാന്ത് പാട്ടീൽ.
നേരത്തേ ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ശിവസേനയായിരുന്നു ഔറംഗാബാദ് നഗരത്തിന്റെ പേരുമാറ്റി സാംബാജി നഗർ എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആദ്യം ആവശ്യപ്പെട്ടത്.
നഗരത്തിന്റെ പേരുമാറ്റാനുള്ള നിർദ്ദേശം 1995 ജൂണിൽ ഔറംഗബാദ് മുനിസിപ്പൽ കോർപ്പറേഷൻ പാസാക്കിയെങ്കിലും കോർപ്പറേഷനിലെ കോൺഗ്രസിന്റെ ഒരംഗം ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും ഈ തീരുമാനത്തെ ചോദ്യം ചെയ്തിരുന്നു.
പാട്ടിലിന്റെ ആവശ്യത്തോട് പ്രതികരിച്ച സംസ്ഥാന കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത്, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുൻ മേധാവിയായ ഗോൽവാക്കർ തന്റെ “ബഞ്ച് ഓഫ് തോട്ട്സ്” എന്ന പുസ്തകത്തിൽ സാംബാജിയെക്കുറിച്ച് അപവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്ന് ആരോപിച്ചു. സാംബാജി ദുഷ്പ്രവൃത്തികൾക്ക് അടിമയാണെന്ന് ഗോൽവാൽക്കർ തന്റെ പുസ്തകത്തിൽ പറഞ്ഞിരുന്നുവെന്ന് കോൺഗ്രസ് നേതാവ് അവകാശപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.