/indian-express-malayalam/media/media_files/uploads/2021/06/arrest.jpg)
പ്രതീകാത്മക ചിത്രം
ബെംഗളൂരു: ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട പെൺസുഹൃത്തിന് 5.7 കോടി രൂപ വകമാറ്റി നൽകിയ ബാങ്ക് മാനേജർ പിടിയിൽ. ബെംഗളൂരുവിലെ ഹനുമന്തനഗറിലെ ഇന്ത്യൻ ബാങ്ക് ശാഖയിലെ ബ്രാഞ്ച് മാനേജർ ഹരിശങ്കറാണ് പിടിയിലായത്. ഇന്ത്യൻ ബാങ്ക് സോണൽ മാനേജർ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. കോടതി ഇയാളെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ശങ്കറിന്റെ സഹപ്രവർത്തകരായ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ കൗസല്യ ജെറായി, ക്ലർക്ക് മുനിരാജു എന്നിവരെയും പ്രതിചേർത്താണ് കേസ്. മെയ് 13 നും 19 നും ഇടയിലാണ് തട്ടിപ്പ് നടന്നതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ചോദ്യം ചെയ്യലിനിടെ, ഡേറ്റിങ് ആപ്ലിക്കേഷനിലൂടെ സൈബർ ക്രിമിനലുകൾ തന്നെ വശീകരിച്ചു പണം തട്ടുകയായിരുന്നു എന്നാണ് ശങ്കർ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. പൊലീസ് ഇത് പരിശോധിച്ചു വരികയാണ്.
ഒരു വനിതാ ഉപഭോക്താവ് അയാളുടെ പേരിൽ 1.3 കോടി രൂപ സ്ഥിര നിക്ഷേപമായി നിക്ഷേപിച്ചതായും അതിന്റെ അടിസ്ഥാനത്തിൽ 75 ലക്ഷം രൂപ തന്റെ നിക്ഷേപത്തിൽനിന്ന് വായ്പയെടുത്തതായും പൊലീസ് പറഞ്ഞു. ഉപഭോക്താവ് ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചെങ്കിലും കുറ്റാരോപിതരായ ഉദ്യോഗസ്ഥർ രേഖകളിൽ കൃത്രിമം കാണിക്കുകയും അവ സെക്യൂരിറ്റിയായി ഉപയോഗിച്ച് 5.7 കോടി രൂപ ഒന്നിലധികം തവണകളായി ഓവർഡ്രാഫ്റ്റായി നൽകുകയും ചെയ്തു എന്നാണ് കണ്ടെത്തൽ.
136 തവണകളായി പശ്ചിമ ബംഗാളിലെ വിവിധ ബാങ്കുകളുടെ 28 ബാങ്ക് അക്കൗണ്ടുകളിലേക്കും കർണാടകയിലെ രണ്ട് അക്കൗണ്ടുകളിലേക്കും പണം വകമാറ്റിയതായി ബാങ്കിന്റെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് നടത്താൻ ശങ്കർ തന്റെ രണ്ട് സഹപ്രവർത്തകരെ ദുരുപയോഗം ചെയ്തുവെന്നും അവരുടെ പങ്കാളിത്തം ഇനിയും വ്യക്തമാകാത്തതിനാൽ അവരെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.
ഈ ഇടപാടുകൾക്ക് ശേഷം ഹരിശങ്കറിന്റെ സ്വന്തം പണമായ 12.5 ലക്ഷം രൂപ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി. ഏഴ് ലക്ഷം രൂപ വകമാറ്റപ്പെട്ട ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ ഇന്ത്യൻ ബാങ്കിന് കഴിഞ്ഞു.
ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട ഒരു സ്ത്രീ മുഖേനയാണ് പണമെല്ലാം നഷ്ടപ്പെട്ടതെന്ന് ശങ്കർ അവകാശപ്പെടുന്നുണ്ടെങ്കിലും പൊലീസ് അത് വിശ്വസിച്ചിട്ടില്ല. “ഒരു ബാങ്ക് മാനേജർ എന്ന നിലയിലും സൈബർ തട്ടിപ്പുകളെക്കുറിച്ച് അറിവുള്ളതിനാലും ഞങ്ങൾ അദ്ദേഹത്തിന്റെ അവകാശവാദങ്ങൾ വിശ്വസിക്കുന്നില്ല.അയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തും,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
Also Read: സ്‌കൂളുമില്ല ആശുപത്രിയുമില്ല, ഷിൻഡെയുടെ ഗ്രാമത്തിലുള്ളത് രണ്ട് ഹെലിപാഡുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.