/indian-express-malayalam/media/media_files/uploads/2019/03/Ayodhya.jpg)
ന്യൂഡൽഹി: അയോധ്യ ഭൂമിതർക്ക കേസ് വാദം കേൾക്കൽ പൂർത്തിയാക്കി സുപ്രീംകോടതി വിധിപറയാൻ മാറ്റി. വാദം കേൾക്കൽ 40–ാംദിവസത്തിലേയ്ക്ക് കടന്ന സാഹചര്യത്തിൽ ഇന്ന് വൈകുന്നേരത്തോടെ തീരുമാനമുണ്ടാകുമെന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് രാവിലെ അറിയിച്ചിരുന്നു. ഓഗസ്റ്റ് ആറിനാണ് കേസിൽ വാദം കേൾക്കൽ കോടതി ആരംഭിച്ചത്.
കേസില്‍ വാദം തുടരുന്നതിനിടെ സുപ്രീംകോടതിയില്‍ ഇന്നലെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. രാമജന്മഭൂമിയുടെ മാപ്പ് രേഖപ്പെടുത്തിയ രേഖ സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതിയില്‍ വലിച്ചുകീറി. ഹിന്ദു മഹാസഭ കോടതിയില്‍ നല്‍കിയ രേഖയാണ് അഭിഭാഷകന്‍ വലിച്ചുകീറിയത്. വേണമെങ്കില്‍ നിങ്ങള്‍ക്ക് കീറിക്ക ളയാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞതും ധവാന്‍ രേഖ കീറുകയായിരുന്നു. ഉടന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ക്ഷുഭിതനായി. ഇങ്ങനെയാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെങ്കില്‍ വാദം കേള്‍ക്കുന്ന ബഞ്ചിലെ താനടക്കമുള്ള ജഡ്ജിമാര്‍ പുറത്തിറങ്ങിപ്പോകുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.
Read Also: ‘ഒന്നര ലക്ഷം കര്‍സേവകര്‍, 2300 കോണ്‍സ്റ്റബിളുമാര്‍, ഒരൊറ്റ പളളി’: ബാബറി മസ്ജിദ് നിലംപൊത്തിയത് ഇങ്ങനെ
അയോധ്യയുമായി ബന്ധപ്പെട്ട് കുനാൽ കിഷോർ രചിച്ച പുസ്തകത്തിലെ വിവരങ്ങള്‍ കോടതിയില്‍ അവതരിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പുസ്തകത്തിലെ വിവരങ്ങള്‍ വാദത്തില്‍ അവതരിപ്പിക്കുന്നതിനെ സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകനായ രാജീവ് ധവാന്‍ എതിര്‍ത്തു. തുടർന്ന് ചീഫ് ജസ്റ്റിസിന്റെ പരാമർശത്തോടെ തനിക്കു നല്‍കിയ പേജ് രാജീവ് ധവാന്‍ കീറിക്കളയുകയായിരുന്നു. രാമജന്മഭൂമിയുമായി ബന്ധപ്പെട്ട മാപ്പായിരുന്നു പേജിലുണ്ടായിരുന്നത്.
അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ എത്തിയ 14 ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് വാദം കേട്ടത്.
Also Read:അയോധ്യ കേസിൽ നാടകീയ രംഗങ്ങള്‍, രേഖകൾ കീറി അഭിഭാഷകന്‍; ഇറങ്ങിപ്പോകുമെന്ന് ചീഫ് ജസ്റ്റിസ്
രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേസാണ് അയോധ്യ ഭൂമിതര്‍ക്ക വിഷയം. കേസില്‍ നവംബര്‍ 17 ന് വിധി പുറപ്പെടുവിക്കാനാണ് സാധ്യത. ഒക്ടോബര്‍ 17 ന് മുന്‍പ് തന്നെ എല്ലാ വാദങ്ങളും തീർക്കണമെന്ന് ഭരണഘടനാ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നതിനു മുന്‍പ് വിധി പറയാനാണ് സാധ്യത.
അയോധ്യ വിഷയവുമായി ബന്ധപ്പെട്ട് വിവിധ വാദമുഖങ്ങളാണ് ഇരു കൂട്ടരും ഉന്നയിച്ചത്. ഹിന്ദു മഹാസഭയ്ക്ക് വേണ്ടി വാദിച്ച അഡ്വ.സി.എസ്.വൈദ്യനാഥന്‍ സുന്നി വഖഫ് ബോര്‍ഡിന്റെ വാദങ്ങളെ ശക്തമായി എതിര്‍ത്തു. തര്‍ക്ക പ്രദേശത്ത് മുസ്ലീം വിഭാഗങ്ങള്‍ 1857 മുതല്‍ 1934 വരെയുള്ള വര്‍ഷങ്ങളില്‍ എല്ലാ വെള്ളിയാഴ്ചയും പ്രാര്‍ത്ഥന നടത്തിയിരുന്നതായി തെളിവുകളുണ്ടെന്ന് സി.എസ്.വൈദ്യനാഥന്‍ പറഞ്ഞു. എന്നാല്‍, 1934 ന് ശേഷം മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളവര്‍ അയോധ്യയിലെ തര്‍ക്ക പ്രദേശത്ത് പ്രാര്‍ത്ഥനകള്‍ നടത്തിയതിനു തെളിവുകളൊന്നുമില്ലെന്ന് വൈദ്യനാഥന്‍ വാദിച്ചു. 1934 ന് ശേഷവും ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളവര്‍ അയോധ്യയിലെ തര്‍ക്ക പ്രദേശത്ത് പ്രാര്‍ത്ഥനകള്‍ നടത്തിയതിനു തെളിവുകളുണ്ടെന്നും വൈദ്യനാഥന്‍ പറഞ്ഞു.
Read Also: അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചത് സിപിഎമ്മുകാരനും കോണ്‍ഗ്രസുകാരനും ചേര്‍ന്ന്; വൈകാരികം ഈ വരികള്‍
അയോധ്യയിലെ സ്ഥലത്തെയാണ് ഹൈന്ദവ വിശ്വാസികള്‍ രാമജന്മഭൂമി എന്ന് വിളിക്കുന്നതും വിശ്വസിക്കുന്നതും. ഡല്‍ഹിയിലെ മറ്റേതെങ്കിലും സ്ഥലങ്ങളെ രാമജന്മഭൂമിയായി കണക്കാക്കാനും വിശ്വസിക്കാനും സാധിക്കില്ല. എന്നാല്‍, മുസ്ലീങ്ങള്‍ക്ക് അങ്ങനെയല്ല. അവര്‍ക്ക് ആരാധന നടത്താന്‍ മറ്റ് സ്ഥലങ്ങളുണ്ടെന്നും സി.എസ്.വൈദ്യനാഥന്‍ വാദിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.