/indian-express-malayalam/media/media_files/2025/10/05/palakkad-district-hospital-2025-10-05-09-58-09.jpg)
ഫയൽ ഫൊട്ടോ
പാലക്കാട്: പാലക്കാട് ജില്ല ആശുപത്രിയിൽ ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ഡോക്ടർമാർക്ക് ചികിത്സാ പിഴവില്ലെന്ന് അന്വേഷണ റിപ്പോർട്ട്. പെൺകുട്ടിക്ക് കൃത്യമായ ചികിത്സ നൽകിയിരുന്നതായി അന്വേഷണം നടത്തിയ ഡോക്ർമാർ ഡിഎംഒയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സെപ്റ്റംബർ 30 ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ കൈയിലെ രക്തയോട്ടം നിലച്ചിരുന്നുവെന്നും പ്രാഥമിക ചികിത്സയ്ക്കു ശേഷം കുട്ടിയെ പാലക്കാട്ടെ ജില്ല ആശുപത്രിയിൽ നിന്ന് കോഴിക്കോടേക്കു മാറ്റുകയായിരുന്നു എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കുട്ടിയുടെ കൈ ഡോക്ടർമാർ കൃത്യമായി പരിശോധിച്ചില്ലെന്ന് അമ്മ പ്രസീത പറഞ്ഞു. എക്സറേ എടുത്തെങ്കിലും മുറിവ് പരിശോധിച്ചില്ലെന്നും 5 ദിവസം കഴിഞ്ഞ് വീണ്ടും വരാനാണ് പറഞ്ഞതെന്നും തുടർന്ന് നില ഗുരുതരമാവുകയായിരുന്നു എന്നും പ്രസീത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Also Read: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഇന്നു മുതൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
കളിക്കുന്നതിനിടെ വീണു പരുക്കേറ്റതിനെത്തുടർന്നു ജില്ലാ ആശുപത്രിയിൽ നിന്നു പ്ലാസ്റ്ററിട്ട കുട്ടിയുടെ കൈ ആണ് പഴുപ്പു വ്യാപിച്ചതോടെ മുട്ടിനുതാഴെ മുറിച്ചുമാറ്റിയത്. പാലക്കാട് പല്ലശ്ശന ഒഴിവുപാറ സ്വദേശികളായ വിനോദിന്റെയും പ്രസീതയുടെയും മകൾ വിനോദിനിയുടെ കൈയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മുറിച്ചുമാറ്റേണ്ടിവന്നത്.
കഴിഞ്ഞ മാസം 24ന് അച്ഛന്റെ വീട്ടിൽ കളിക്കുന്നതിനിടെയാണ് വിദ്യാർഥിനിക്കു വീണു പരുക്കേറ്റത്. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ ജില്ലാ ആശുപത്രിയിലേക്കു റഫർ ചെയ്യുകയായിരുന്നു. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.
Read More: ഗാസയില്‍ നിന്ന് പിന്മാറാമെന്ന് ഇസ്രയേല്‍; ഹമാസ് സ്ഥിരീകരിച്ചാൽ ഉടനടി വെടിനിർത്തലെന്ന് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.