/indian-express-malayalam/media/media_files/uploads/2019/04/jet3-1.jpg)
ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ജെറ്റ് എയര്‍വേയ്സ് സര്‍വീസുകള്‍ അവസാനിപ്പിച്ചതോടെ തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാര്‍ക്ക് ജോലി നല്‍കി എയര്‍ ഇന്ത്യ. 150 ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കാണ് എയര്‍ ഇന്ത്യ ജോലി നല്‍കിയത്. കൂടാതെ ജെറ്റ് എയര്‍വേയ്സിന്റെ അഞ്ച് വിമാനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് എയര്‍ ഇന്ത്യ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ അറിയിച്ചു. ദുബായ്, സിഗംപ്പൂര്‍, ലണ്ടന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് ഏറ്റെടുക്കാമെന്ന് അറിയിച്ചത്.
കൂടാതെ ജെറ്റ് എയര്‍വേയ്സില്‍ ടിക്കറ്റെടുത്ത രാജ്യാന്തര യാത്രക്കാര്‍ക്കും എയര്‍ ഇന്ത്യ സഹായം വാഗ്‌ദാനം ചെയ്തു. ദുബായ്, അബുദാബി, മസ്‌കറ്റ്, ദമാം, ജിദ്ദ, പാരീസ്, ലണ്ടന്‍ സിംഗപ്പൂര്‍, ഹോങ്കോങ് എന്നീ വിമാനത്താവളങ്ങളില്‍ നിന്നും യാത്ര ചെയ്യാന്‍ ടിക്കറ്റെടുത്തിരിക്കുന്ന യാത്രക്കാര്‍ക്ക് സൗജന്യ നിരക്കില്‍ യാത്ര ചെയ്യാന്‍ എയര്‍ ഇന്ത്യ സൗകര്യമൊരുക്കുന്നു. ജെറ്റ് എയര്‍വേയ്സിന്റെ കണ്‍ഫേം ടിക്കറ്റുകള്‍ക്ക് മാത്രമാണ് സൗജന്യ നിരക്ക് ലഭിക്കുക. നേരിട്ടുള്ള വിമാനത്തില്‍ എക്കണോമി ക്ലാസ്സിന് മാത്രമായിരിക്കും ഈ ആനുകൂല്യം. ഈ മാസം 28ന് മുമ്പായി ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.
Read More: ജെറ്റ് എയര്‍വേയ്സ് സര്‍വീസുകള്‍ അവസാനിപ്പിച്ചു, ആശങ്കയോടെ ജീവനക്കാര്‍
അതേസമയം, ജെറ്റ് എയർവേയ്സ് സര്‍വീസ് നിര്‍ത്തിവച്ചതിനെതിരെ ജീവനക്കാര്‍ പ്രതിഷേധിച്ചു. ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ ജീവനക്കാര്‍ ഒത്തുകൂടി പ്രതിഷേധ ധര്‍ണ നടത്തി. ജെറ്റ് എയര്‍വേയ്സിനെ ആശ്രയിച്ച് ജീവിക്കുന്ന തങ്ങളെ സംരക്ഷിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. വൈകാരികമായാണ് ജീവനക്കാര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്.
1993 മേയ് അഞ്ചിനാണ് ജെയ്റ്റ് എയര്‍വേയ്സ് ആരംഭിക്കുന്നത്. മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പറന്ന 9ണ321 എന്ന വിമാനമാണ് ജെയ്റ്റ് എയര്‍വേയിസിന്റെ ആദ്യ സര്‍വീസ്. ഒരു കാലത്ത് 120 വിമാനങ്ങളും 600 ഓളം ദിനംപ്രതി സര്‍വീസുകളും ജെറ്റ് എയര്‍വേയ്സിന് ഉണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് തുടങ്ങിയതോടെ നൂറോളം വിമാനങ്ങള്‍ സര്‍വീസ് അവസാനിപ്പിച്ചിരുന്നു. ഇരുപതിനായിരത്തോളം ജീവനക്കാരാണ് ജെറ്റ് എയര്‍വേയ്സിലുണ്ടായിരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.