/indian-express-malayalam/media/media_files/uploads/2022/11/Jairam-ramesh.jpg)
ന്യൂഡൽഹി: സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ജനറൽ സെക്രട്ടറിയാണ് സീതാറാം യെച്ചൂരിയെന്ന് ജയറാം രമേശ്. ആർഎസ്പി ദേശീയ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. രമേശും യെച്ചൂരിയും സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയും ഒരുമിച്ച് വേദി പങ്കിടുകയും ചെയ്തു.
നരേന്ദ്ര മോദി സർക്കാരിനെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചുനിന്ന് പോരാടുമെന്ന് നേതാക്കൾ പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്ര നിർമാണം സർക്കാർ പദ്ധതി പോലെയാണ് ബിജെപി സർക്കാർ ഏറ്റെടുത്തിരിക്കുന്നതെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് രമേശ് പറഞ്ഞു. കോൺഗ്രസ് ഒരു ഇടതുപക്ഷ പാർട്ടി അല്ലെന്നും എന്നാൽ ഇടതുപക്ഷ പാർട്ടികളുമായി സഹജമായ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
''സീതാറാം യെച്ചൂരി ടു-ഇൻ-വൺ ജനറൽ സെക്രട്ടറിയാണ്. അദ്ദേഹം സിപിഎമ്മിന്റെ ജനറൽ സെക്രട്ടറിയാണ്, കോൺഗ്രസിന്റെയും ജനറൽ സെക്രട്ടറിയാണ്. ചിലപ്പോൾ… സിപിഎമ്മിനേക്കാൾ കോൺഗ്രസിൽ അദ്ദേഹത്തിന്റെ സ്വാധീനം കൂടുതലാണ്. കോൺഗ്രസ് നേതൃത്വവുമായി പ്രത്യേക സമവാക്യമുള്ള സഖാവ് രാജയുടെ കാര്യത്തിലും ഇതുതന്നെ പറയാം…അദ്ദേഹം എംപി ആയിരുന്നപ്പോഴും…ഇന്ന് അദ്ദേഹം എംപിയല്ലെങ്കിലും ആ ബന്ധം തുടരുന്നു,'' രമേശ് പറഞ്ഞു.
കേരളത്തിൽ സിപിഎമ്മും കോൺഗ്രസും കടുത്ത എതിരാളികളാണെങ്കിലും, സംസ്ഥാനത്തിന് പുറത്ത് ഇരു പാർട്ടികളും ഒരുമിച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്: 2021 ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് പങ്കിടൽ ഉടമ്പടി അവർക്കുണ്ടായിരുന്നു, അസമിലും തമിഴ്‌നാട്ടിലും സഖ്യത്തിന്റെ ഘടകകക്ഷികളാണ്.
ദേശീയ തലത്തിൽ, സിപിഎമ്മിന് വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉള്ളത്. എന്നാൽ കേരളത്തിൽ ബിജെപിയെ പ്രോത്സാഹിപ്പിക്കാൻ സിപിഎം പരമാവധി ശ്രമിക്കുന്നു. കാരണം ബിജെപിയെ പ്രോത്സാഹിപ്പിച്ചാൽ മാത്രമേ കേരളത്തിൽ കോൺഗ്രസിനെ ദുർബലപ്പെടുത്താൻ സിപിഎമ്മിന് കഴിയൂവെന്ന് രമേശ് അഭിപ്രായപ്പെട്ടു. ദേശീയതലത്തിൽ അവർക്ക് കോൺഗ്രസിനെക്കുറിച്ച് ഒരു വീക്ഷണമായിരിക്കാം. എന്നാൽ കേരളത്തിലെ സാഹചര്യത്തിൽ സിപിഎമ്മും ബിജെപിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.