/indian-express-malayalam/media/media_files/uploads/2019/03/gurugram-gurgaon-assault-759-008.jpg)
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നിന്നും 15 കൊല്ലം മുമ്പാണ് മുഹമ്മദ് സാജിദും കുടുംബവും ഗുഡ്ഗാവിലേക്ക് താമസം മാറുന്നത്. എന്നാല്‍, ഇന്ന് ഈ നാടിനോട് യാത്ര പറയാന്‍ ഒരുങ്ങുകയാണ് അദ്ദേഹവും കുടുംബവും. തങ്ങളുടെ വീട്ടിലേക്ക് കടന്നു വന്ന് പാക്കിസ്ഥാനിലേക്ക് പോകൂ എന്നാക്രോശിച്ചു കൊണ്ട് ആക്രമിച്ച 25 ഓളം വരുന്ന അക്രമി സംഘം തീര്‍ത്ത ഭീതി ഇപ്പോഴും അവരെ വിട്ടു പോയിട്ടില്ല.
''ഞങ്ങള്‍ ഇവിടുന്നു പോവുകയാണ്. ചിലപ്പോള്‍ സ്വന്തം നാട്ടിലേക്കോ അല്ലെങ്കില്‍ ഡല്‍ഹിയിലേക്കോ ആവും പോകുന്നത്. ഒരിക്കല്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇത് ഇനിയും ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ട്. ഞങ്ങളുടെ ഗ്രാമത്തിലാണെങ്കില്‍ ഞങ്ങളുടെ ഭാഗം നില്‍ക്കാന്‍ 15-20 പേരെങ്കിലും ഉണ്ടാകും. ഇവിടെ ഞങ്ങള്‍ ഒറ്റക്കായിരുന്നു'' സാജിദ് പറയുന്നു.
ഗുഡ്ഗാവിലെ ഘസോല ഗ്രാമത്തില്‍ ഫര്‍ണിച്ചര്‍ ഷോപ്പ് നടത്തുന്ന സാജിദ് മൂന്ന് വര്‍ഷം മുമ്പാണ് ഭൂപ് സിങ് നഗര്‍ കോളനിയില്‍ വീട് വയ്ക്കുന്നത്. ഭാര്യയും ആറ് മക്കളുമടങ്ങുന്നതാണ് സാജിദിന്റെ കുടുംബം. ഹോളി ദിനത്തില്‍ സാജിദിന്റെ ബന്ധുക്കള്‍ വീട്ടിലേക്ക് വന്നപ്പോഴായിരുന്നു അക്രമം നടക്കുന്നത്.
Read More: 'പാക്കിസ്ഥാനില്‍ പോയി കളിക്ക്'; മുസ്ലിം കുടുംബത്തെ വീട് കയറി ക്രൂരമായി മര്‍ദ്ദിച്ചു
''ഞങ്ങള്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകും എന്ന് കരുതുന്നവര്‍ ഞങ്ങളുടെ മക്കളെ അടിക്കുന്നത് എങ്ങനെയാണ് ന്യായീകരിക്കുന്നത്. എന്റെ മകന്‍ കട്ടിലിന് അടിയില്‍ ഒളിച്ചിരിക്കുകയാണ്. നാലും ഒമ്പതും വയസുള്ള എന്റെ മരുമക്കളെ അവര്‍ തല്ലുകയും പിടിച്ച് വലിച്ചെറിയുകയും ചെയ്തു. രാവിലെ നിലവിളിച്ചു കൊണ്ടാണ് എന്റെ മകന്‍ ഉണര്‍ന്നത്. അവര്‍ വീണ്ടും വരുമോ എന്നവന്‍ പേടിക്കുന്നു'' ആക്രമണത്തില്‍ പരുക്കേറ്റ, സാജിദിന്റെ ബന്ധുവായ ദില്‍ഷാദ് പറയുന്നു.
തങ്ങളുടെ ഭാഗത്തു നിന്നും യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ലെന്നും അവരുടെ നാട്ടില്‍ വച്ച് അവര്‍ക്കെതിരെ തങ്ങളെങ്ങനെ ശബ്ദമുയര്‍ത്തുമെന്നും ദില്‍ഷാദ് ചോദിക്കുന്നു. കഴിഞ്ഞ 15 വര്‍ഷമായി താന്‍ ഗുഡ്ഗാവിലുണ്ടെന്നും ഇത്തരത്തിലൊരു സംഭവം ഇതാദ്യമാണെന്നും സാജിദ് പറയുന്നു. അതേസമയം രണ്ട് ഗ്രൂപ്പുകള്‍ക്കിടയിലുണ്ടായ സംഘര്‍ഷം മാത്രമാണെന്നും എന്നാലതിനെ രാഷ്ട്രീയ വത്കരിക്കുകയാണെന്നുമാണ് കൗണ്‍സിലര്‍ ബല്‍രാജ് ഭദന പറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.