/indian-express-malayalam/media/media_files/uploads/2023/01/Supreme-Court.jpg)
സുപ്രീം കോടതി (ഫയൽ ചിത്രം)
ന്യൂഡല്‍ഹി: ഓഹരി വിപണിയുടെ നിയന്ത്രണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വിദഗ്ധസമിതി രൂപീകരിക്കാനുള്ള നിര്‍ദ്ദേശത്തില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ച് കേന്ദ്രം. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷം അദാനി ഓഹരികള്‍ ഇടിഞ്ഞതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
സമിതിയിലെ വിദഗ്ധരുടെ പേരുകളും ചുമതലയുടെ വ്യാപ്തിയും മുദ്രവച്ച കവറില്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ നിന്ന് ഉയര്‍ന്നുവരുന്ന നിലവിലെ സാഹചര്യം നേരിടാന്‍ സ്റ്റാറ്റിയൂട്ടറി ബോഡികളും സജ്ജമാണെന്ന് കേന്ദ്രത്തിനും സെബിക്കും വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. സമിതി രൂപീകരിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ല. പക്ഷേ, സമിതിയുടെ പരിധി ഞങ്ങള്‍ നിര്‍ദ്ദേശിക്കും. സീല്‍ ചെയ്ത കവറില്‍ പേരുകള്‍ നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.
നിരപരാധികളായ നിക്ഷേപകരെ ചൂഷണം ചെയ്യുകയും അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം കൃത്രിമമായി തകരുകയും ചെയ്തുവെന്ന് ആരോപിച്ച് രണ്ട് പൊതുതാല്‍പര്യ ഹര്‍ജികള്‍ വെള്ളിയാഴ്ച വാദം കേള്‍ക്കുന്നതിനായി സുപ്രീം കോടതി മാറ്റി. ഫെബ്രുവരി 10 ന്, അദാനി ഓഹരികള്‍ തകര്‍ന്ന പശ്ചാത്തലത്തില്‍ വിപണിയിലെ ചാഞ്ചാട്ടത്തില്‍ നിന്ന് ഇന്ത്യന്‍ നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. നിയന്ത്രണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ ഡൊമെയ്ന്‍ വിദഗ്ധരുടെ ഒരു പാനല്‍ രൂപീകരിക്കുന്നത് പരിഗണിക്കാന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. രാജ്യത്ത് ഇപ്പോള്‍ മൂലധന മുന്നേറ്റം ശക്തമാക്കാന്‍ ഒരു സംവിധാനം നിലവിലുണ്ടെന്ന് ഉറപ്പാക്കുന്നത് എങ്ങനെയെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെയും കേന്ദ്രത്തിന്റെയും അഭിപ്രായങ്ങളും അത് തേടിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.