/indian-express-malayalam/media/media_files/uploads/2021/06/Handcuff.jpg)
മംഗളുരു: ഒരു മാസത്തിലേറെയായി മംഗളുരുവില്‍ അനധികൃതമായി താമസിക്കുകയായിരുന്ന 38 ശ്രീലങ്കന്‍ പൗരന്മാരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ലോഡ്ജുകളില്‍നിന്നും വീടുകളില്‍നിന്നുമായാണ് ഇവരെ സിറ്റി ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നു പൊലീസ് പറഞ്ഞു.
കാനഡയില്‍ ജോലി വാഗ്ദാനം ചെയ്താണ് തങ്ങളെ ഇന്ത്യയിലേക്കു കൊണ്ടുവന്നതെന്നാണ് ശ്രീലങ്കന്‍ സ്വദേശികള്‍ പറയുന്നത്. ഇവരെ ശ്രീലങ്കയില്‍നിന്നു ബോട്ടില്‍ മാര്‍ച്ച് 17നു തമിഴ്നാട്ടിലെ തൂത്തുക്കുടിയിലേക്കാണ് ആദ്യം കൊണ്ടുവന്നതെന്നാണു പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ മനസിലായത്. തുടര്‍ന്ന് കടല്‍ വഴി കാനഡയിലേക്കു പോകാനായിരുന്നു പദ്ധതി.
എന്നാല്‍, തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ കര്‍ശന ജാഗ്രത നിലനിന്നതിനാല്‍ ലങ്കക്കാരെ ബെംഗളുരുവിലേക്കും പിന്നീട് റോഡ് മാര്‍ഗം മംഗളുരുവിലേക്കും മാറ്റുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കാനഡയിലേക്കുള്ള യാത്രയ്ക്കായി 10 ലക്ഷം ശ്രീലങ്കന്‍ രൂപ വരെ ഏജന്റുമാര്‍ക്ക് നല്‍കിയതായി പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞു.
കൂലിത്തൊഴിലാളികളും തമിഴ്നാട്ടില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളുമാണെന്നു പറഞ്ഞാണ് ശ്രീലങ്കന്‍ സ്വദേശികള്‍ മംഗളുരുവില്‍ താമസിച്ചുകൊണ്ടിരുന്നത്. ഇവര്‍ക്കു നഗരത്തില്‍ താമസിക്കാനും ഭക്ഷണത്തിനും സഹായം നല്‍കിയ ആറ് സ്വദേശികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
Also Read: ജമ്മുകശ്മീരിലെ പാംപോറിൽ ഭീകരാക്രമണം; 5 ജവാൻമാർ കൊല്ലപ്പെട്ടു, 2 ഭീകരരെ വധിച്ചു
പിടിയിലായവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും വിദേശികളെ സംബന്ധിച്ച നിയമത്തിലെയും പാസ്‌പോര്‍ട്ട് നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിശദമായ അന്വേഷണം നടക്കുകയാണെന്നു പൊലീസ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.