/indian-express-malayalam/media/media_files/uploads/2020/07/asok-gahlot.jpg)
ജയ്പൂര്‍: രാജസ്ഥാനിലെ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് 20-ല്‍ അധികം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആരോപിച്ചതിന് പിന്നാലെ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍ രംഗത്ത്. കോവിഡ്-19 കൈകാര്യം ചെയ്യുന്നതില്‍ വന്ന വീഴ്ചകള്‍ മറച്ചുവയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നതെന്ന് ബിജെപി പറയുന്നു. കൂടാതെ, പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് കോണ്‍ഗ്രസ് ബിജെപിയെ കുറ്റപ്പെടുത്തുകയാണെന്നും അവര്‍ ആരോപിച്ചു.
''കഴിഞ്ഞ ഒന്നര വര്‍ഷത്തെ ഭരണത്തില്‍ എല്ലാ രംഗത്തും പരാജയപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാര്‍ കോവിഡ്-19 കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടശേഷം ഇപ്പോള്‍ ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ കോണ്‍ഗ്രസ് അടിസ്ഥാനരഹിതമായ ഉന്നയിക്കുന്നു. ഇത് കോണ്‍ഗ്രസിലെ ആഭ്യന്തര കലഹത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. സ്വന്തം എംഎല്‍എമാരെ അവര്‍ക്കെന്തു കൊണ്ട് വിശ്വാസത്തിലെടുക്കാന്‍ കഴിയുന്നില്ല,'' സംസഥാന ബിജെപി പ്രസിഡന്റ് സതീഷ് പൂനിയ ചോദിച്ചു.
Read Also: മുരളീധരൻ സംശയനിഴലിൽ, തെളിവുകളുള്ളവർ പുറത്തുവിടട്ടെ; വെല്ലുവിളിച്ച് കോടിയേരി
കുതിരക്കച്ചവടത്തിലൂടെയും മറ്റു അഴിമതികളിലൂടെയും സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ വെള്ളിയാഴ്ച രാത്രി വൈകിയാണ് വെളിപ്പെടുത്തിയത്.
"ഈ ഗൂഢാലോചനയില്‍ ബിജെപിയുടെ ഉന്നത നേതൃത്വത്തിന് പങ്കുള്ളതായി ഞങ്ങള്‍ക്ക് വ്യക്തമായ വിവരമുണ്ട്. അവര്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ വിളിക്കുകയും വിവിധ വഴികളിലൂടെ പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അവരുടെ ശ്രമം വിജയിക്കാന്‍ സംസ്ഥാന കോണ്‍ഗ്രസും പിന്തുണയ്ക്കുന്ന എംഎല്‍എമാരും സമ്മതിക്കുകയില്ല," എംഎല്‍എമാര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ മാസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റേയും സ്വതന്ത്രരുടേയും മറ്റ് പാര്‍ട്ടികളുടേയും ഐക്യം കാരണം ബിജെപിയുടെ കുതിരക്കച്ചവട ശ്രമം പരാജയപ്പെട്ടുവെന്ന് എംഎല്‍എമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുകയും 2023-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച് തുടര്‍ഭരണം നടത്തുമെന്നും എംഎല്‍എമാര്‍ പറഞ്ഞു.
Read Also: പൂന്തുറ ശാന്തം, അവശ്യ സാധന വിതരണം ആരംഭിച്ചു, ആരോഗ്യവകുപ്പുമായി ജനം സഹകരിക്കുന്നു
ലഖന്‍ സിങ് മീണ, ജോഗീന്ദര്‍ സിങ് അവാന, മുകേഷ് ഭാകര്‍, വേദ് പ്രകാശ് സോലങ്കി, ഹരീഷ് മീണ, അശോക് ബൈര്‍വ, പ്രശാന്ത് ബൈര്‍വ, ശകുന്തള റാവത്ത് തുടങ്ങിയ എംഎല്‍എമാര്‍ പ്രസ്താവനയില്‍ ഒപ്പുവച്ചിരുന്നു. രാജസ്ഥാനിലെ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്തരാണ് ഒപ്പിട്ടവരില്‍ പലരുമെന്ന് വാര്‍ത്താ സ്രോതസ്സുകള്‍ പറയുന്നു.
കര്‍ണാടക, മധ്യപ്രദേശ്, ഗുജറാത്ത് മാതൃകയില്‍ എംഎല്‍എമാരെ വിലയ്‌ക്കെടുത്ത് ബിജെപി രാജസ്ഥാന്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നതായി രാജ്യസഭ തിരഞ്ഞെടുപ്പിന് മുമ്പ് ചീഫ് വിപ്പ് മഹേഷ് ജോഷി അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് കത്തെഴുതിയിരുന്നു.
Read in English: 20 Congress MLAs say BJP trying to topple Ashok Gehlot govt, saffron party hits back
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us