/indian-express-malayalam/media/media_files/uploads/2022/11/child-abuse.jpg)
ന്യൂഡല്‍ഹി: ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോക്സോ) നിയമം പ്രാബല്യത്തില്‍ വന്ന് 10 വർഷം കഴിയുമ്പോൾ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടത് 14.03 ശതമാനം കേസുകളിൽ മാത്രമെന്ന് റിപ്പോർട്ട്. 43.44 ശതമാനം കേസുകളിലെ പ്രതികളെ കുറ്റവിമുക്തരാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തുടനീളമുള്ള ഇകോടതികളില്‍ പോക്‌സോ നിയമത്തിന് കീഴിലുള്ള കേസുകള്‍ വിശകലനം ചെയ്തതിന്റെ റിപ്പോർട്ടാണ് പുറത്ത് വന്നിട്ടുള്ളത്.
138 വിധികളില്‍ 22.9 ശതമാനത്തിലും പ്രതികള്‍ക്ക് ഇരകളെ അറിയാമായിരുന്നു. ഇതില്‍ 3.7 ശതമാനം കേസുകളിലും പ്രതികള്‍ കുടുംബാംഗങ്ങളാണ്. 18 ശതമാനം പേർ പ്രണയബന്ധത്തിൽ ഉൾപ്പെട്ടിരുന്നു. അതേസമയം, ഇരയും പ്രതിയും തമ്മിലുള്ള ബന്ധം 44 ശതമാനം കേസുകളില്‍ തിരിച്ചറിഞ്ഞിട്ടില്ല.
'എ ഡെക്കഡ് ഓഫ് പോക്സോ' എന്ന പേരില്‍ നടത്തിയ വിശകലനം വിധി സെന്റ് ഫോര്‍ ലീഗല്‍ പോളിസിയുടെ നേതൃത്വത്തിലുള്ള ജസ്റ്റിസ്, ആക്സസ് ആന്‍ഡ് ലോവറിങ് ഡിലേയ്സ് ഇന്‍ ഇന്ത്യയും, ലോകബാങ്കിലെ ഡാറ്റ എവിഡന്‍സ് ഫോര്‍ ജസ്റ്റിസ് റിഫോം (DE JURE) എന്നിവയും സഹകരിച്ചാണ് നടത്തിയത്.
2012 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 486 ജില്ലകളിലെ ഇ-കോടതികളില്‍ നിന്ന് 230,730 കേസുകള്‍ പഠിച്ചു. 2021-ല്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍സിആര്‍ബി) പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം പോക്സോ പ്രകാരം ഫയല്‍ ചെയ്ത 96 ശതമാനം കേസുകളിലും പ്രതികള്‍ക്ക് ഇരകളെ അറിയാമായിരുന്നു.
വിധി വിശകലനം ചെയ്ത 138 വിധിന്യായങ്ങളില്‍, ഇരകള്‍ 5.47 ശതമാനവും 10 വയസ്സിന് താഴെയും, 17.8 ശതമാനം 10-15 വയസ്സിനിടയിലും, 28 ശതമാനം 15-18 വയസ്സിനിടയിലുമാണ്. എന്നാല്‍ 48 ശതമാനം കേസുകളിലും ഇരകളുടെ പ്രായം തിരിച്ചറിഞ്ഞിട്ടില്ല. ഈ കേസുകളിലെ പ്രതികളില്‍ 11.6 ശതമാനം 19-25 വയസ്സിനിടയിലും, 10.9 ശതമാനം 25-35 വയസ്സിനിടയിലും, 6.1 ശതമാനം 35-45 വയസ്സിനിടയിലും, 6.8 ശതമാനം 45 വയസ്സിനു മുകളിലുമാണ്. 44 ശതമാനം കേസുകളില്‍ പ്രതികളുടെ പ്രായം തിരിച്ചറിഞ്ഞിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us