/indian-express-malayalam/media/media_files/uploads/2019/06/Manju.jpg)
പ്രളയാനന്തര കേരളം പല തരത്തിലെ അതിജീവന കഥകൾ കൊണ്ട് ലോകത്തിനു മാതൃകയാവുകയാണ്. അതിൽ ഒരു കഥ ചേന്ദമംഗലം കൈത്തറി നെയ്ത്തുകാരുടേതാണ്, വ്യക്തമായി പറഞ്ഞാൽ ചേന്ദമംഗലത്തു നിന്നും കുറച്ചു ദൂരെയുള്ള കുര്യാപ്പിള്ളി കൈത്തറി സൊസൈറ്റിയിലെ സ്ത്രീ നെയ്ത്തുകാരുടെ. പ്രളയത്തിന് ശേഷം തങ്ങളുടെ തൊഴിലിലേക്കു ആദ്യം തിരിച്ചു വന്ന നെയ്ത്തുകാർ എന്നതിനപ്പുറം ചേന്ദമംഗലം കൈത്തറി ഉത്‌പന്നങ്ങളുടെ കൂട്ടത്തിലേക്കു പുതിയ മൂല്യ വർധിത ഉത്‌പന്നങ്ങൾ, ചേന്ദമംഗലം ദുപ്പട്ട, ട്രെൻഡി സാരികള്‍, എന്നിവ നൽകി കൊണ്ട് അവർ തങ്ങളുടെ അതിജീവനത്തിനു പുതിയൊരു അർത്ഥം നല്കാൻ ശ്രമിക്കുകയാണ്.
സ്വതവേ തുച്ഛമായ വരുമാനത്തിൽ ജോലി ചെയ്യുന്ന ഇവർക്ക് പ്രളയം നൽകിയ ആഘാതം അതിഭീകരമായിരുന്നു. സ്ത്രീ നെയ്ത്തുകാരുടെ സൊസൈറ്റി, വരുമാനം തീരെ തുച്ഛം. അറുനൂറിനു മുകളിൽ നെയ്ത്തുകാർ ഉണ്ടായിരുന്നിടത്തു ഇന്ന് അറുപതു പേര് പോലും ഇല്ല, മുഴു സമയ നെയ്ത്തുകാർ അതിലും കുറവ്. അവരോ നാല്പത്തഞ്ചു-അമ്പതു വയസിനു മുകളിൽ പ്രായമുള്ളവർ, പലരും വിധവകളും പ്രായാധിക്യമുള്ളവരും. വേറെ പണിക്കൊന്നും പോകാൻ സാഹചര്യമില്ലാത്തവർ. അതിനാൽ വരുമാനം തുച്ഛമായിട്ടും നെയ്തു തുടരാൻ വിധിക്കപെട്ട കുറേ മനുഷ്യർ
കേരളം കണ്ട മഹാമാരിയും അതിനെ തുടർന്ന പ്രളയവും അവരുടെ കിടപ്പാടങ്ങളെ മാത്രമല്ല ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാൻ പെടാപ്പാടു പെടുന്ന അവരുടെ തൊഴിലിനെ കൂടി വെള്ളത്തിനടിയിൽ ആക്കി. പറവൂർ-ചേന്ദമംഗലം പ്രദേശത്തു നിന്നും കുറച്ചു മാറി ഒറ്റപ്പെട്ടതിനാൽ പ്രളയത്തെ തുടർന്നുള്ള ദുരിതാശ്വാസത്തിലും ആദ്യഘട്ട ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അവർ തീർത്തും തഴയപ്പെട്ടു. യാതൊരു നിവൃത്തിയുമില്ലാതെ വേറെ പണികൾ തേടാൻ തുടങ്ങുമ്പോൾ ആണ് എറണാകുളം മഹാരാജാസ് കോളേജിലെ കുറച്ചു പൂർവ്വ വിദ്യാർഥികർ തങ്ങളുടെ സുഹൃത്തിന്റെ സ്മരണയിൽ ആരംഭിച്ച 'ഗോപാൽജി ഫൌണ്ടേഷൻ' എന്ന സന്നദ്ധസംഘടനയുടെ പ്രവർത്തകർ എത്തുന്നത്. അവർ പ്രളയം തകർത്ത തറികൾ പുനരുദ്ധരിച്ചു കൊടുത്തു, നൂലും മറ്റു സാമഗ്രികളും എത്തിക്കാനുള്ള സഹായവും നൽകി.
വൈകിയാണ് സഹായം എത്തിയതെങ്കിലും പ്രളയത്തിന് ശേഷം വീടുകളിൽ ആദ്യം നെയ്ത്ത് തുടങ്ങിയത് കുര്യാപ്പിള്ളി സൊസൈറ്റിയിലെ സ്ത്രീകൾ ആണ്. നെയ്ത്ത് അവർക്കു ഉപജീവനമാണ്. ഇന്ന് തങ്ങളുടെ പുതിയ ഉത്പന്നമായ ദുപ്പട്ടയും സാരികളും സിനിമാതാരം മഞ്ജു വാര്യർ ആദ്യ വില്പന നടത്തുമ്പോൾ, അത് ഉത്പ്പന്ന വൈവിധ്യത്തിലൂടെ (product diversification) അതിജീവനത്തിനും സുസ്ഥിരതക്കും വേണ്ടി പോരാടാനുള്ള കുറച്ചു സ്ത്രീകളുടെ വേറിട്ട ശ്രമത്തെയാണ് സമൂഹത്തിനു മുൻപിൽ കാഴ്ചവെക്കുന്നത്.
ദുപ്പട്ടയിലൂടെയും ട്രെൻഡി കൈത്തറി സാരികളിലൂടെയും ഈ സ്ത്രീ നെയ്ത്തുകാർ കൈത്തറി മേഖലയുടെ രണ്ടു കാതലായ പ്രശ്നങ്ങളെ ആണ് കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നത്. ഒന്ന്, നെയ്ത്തുകാരുടെ തുച്ഛ വരുമാനം, രണ്ട്, ഉത്‌പന്നങ്ങളുടെ ഓണം-വിഷു കേന്ദ്രികൃത പരിമിത വില്പന.
ഒരു കൈത്തറി സാരി നെയ്യാൻ എത്ര സമയം വേണം? നൂൽ ഒരുക്കുന്നത് മുതൽ പാവിടുന്നതും, നെയ്യുന്നതും അടക്കം നാലു മുതൽ ആറു ദിവസം വരെ വേണം ഒരു ആറു മീറ്റർ കൈത്തറി സാരി ഉണ്ടാവാൻ. പാവ് ഒരുക്കാനും നെയ്യാനും മാത്രം മൂന്ന്-നാല് ദിവസവും. അടിസ്ഥാന കൂലി കണക്കാക്കിയാൽ പോലും നെയ്ത്തു കൂലി തന്നെ വരും 1000-1500 രൂപ. ഒരു കൈത്തറി സാരിക്ക് 2000 രൂപ വിലയിട്ടാലേ സൊസൈറ്റിക്ക് നഷ്ടമില്ലാതെ നിൽക്കാൻ ആവൂ. 2200-2500 രൂപ കിട്ടിയാലേ ലാഭം ഉണ്ടാവു. പക്ഷേ അതോടെ ഇന്നുള്ള വിൽപനയും കൂടി ഇല്ലാതാവും.
ഇന്ന് ചേന്ദമംഗലം കൈത്തറിയുടെ സാരികളിൽ ശരാശരി വില 850-1250 രൂപ ആണ്. അത് സാരിയുടെ നിർമാണ ചെലവുപോലും ആകുന്നില്ല. കൈത്തറി എന്ന ലേബലിൽ ഇതിലും കുറഞ്ഞ വിലയിൽ സാധനങ്ങൾ കിട്ടും, പക്ഷേ അത് പവർലൂം ഉത്പ്പന്നങ്ങൾ ആണെന്ന് ഉപഭോക്താവിനറിയില്ല. അതിനാൽ, ഉത്‌പന്നത്തിന്റെ ഗുണത്തിനും വൈശിഷ്ട്യത്തിനും അനുസരിച്ചു വരുമാനം കിട്ടണമെങ്കിൽ അത് അംഗീകരിക്കുകയും വിലവെക്കുകയും ചെയ്യുന്ന ഉപഭോക്താവിനെ ആകർഷിക്കാൻ കഴിയണം. വൈവിധ്യമുള്ള പുതിയ ട്രെൻഡി ഉത്‌പന്നങ്ങൾക്കെ ഈ മാർക്കറ്റിൽ നിലനിൽക്കാൻ സാധിക്കൂ.
ഒരു മാസം, അതായത് മുപ്പതു ദിവസവും ഒരാൾ നെയ്താൽ കിട്ടുന്ന കൂലി 8000 നും 10000 നും ഇടക്ക് ആണ്. സർക്കാർ കൊടുക്കുന്ന 4000 രൂപ ഇൻസെന്റീവ് കൂടിക്കൂട്ടിയാൽ 12000-14000 രൂപ വരെ വരുമാനം. നെയ്ത്തുകാരുടെ ഭാഷയിൽ പറഞ്ഞാൽ കാലത്തു മുതൽ ഇരുന്നു നെയ്തു നടുവൊടിഞ്ഞാൽ കുഴമ്പു മേടിക്കാൻ പോലും തികയില്ല. വേറൊരു തരത്തിൽ പറഞ്ഞാൽ ഈ വരുമാനം 20 ദിവസം മൂന്ന് മണിക്കൂർ വീട്ടു ജോലിക്ക് പോയാൽ കിട്ടും. കുറഞ്ഞ വരുമാനം കാരണം ചെറുപ്പക്കാർ ആരും നെയ്ത്തു തൊഴിലാക്കാൻ താല്പര്യപെടുന്നില്ല. വിദ്യാസമ്പന്നരായ തങ്ങളുടെ മക്കളെ മറ്റു പണികൾക്ക് വിടുകയാണ്. ഉടൻ കൈത്തറി മേഖലയെ പുനരുദ്ധരിപ്പിക്കാൻ എന്തെങ്കിലും കാര്യമായി ചെയ്തില്ലെങ്കിൽ, മൺമറഞ്ഞ പല പരമ്പരാഗത കൈത്തൊഴിലിന്റെ ഗതി തന്നെ ആയിരിക്കും ചേന്ദമംഗലം കൈത്തറിയ്ക്കും. ഇപ്പോൾ സജീവമായിരിക്കുന്ന നെയ്ത്തുകാരുടെ കാല ശേഷം ഇത് ഒരു ചരിത്ര വസ്തു ആവും.
ഉൽപ്പന്നത്തിനു നല്ല വില കിട്ടിയാലേ തൊഴിലാളിക്ക് അർഹിക്കുന്ന കൂലി കിട്ടൂ. അന്തസ്സായ വരുമാനമുണ്ടെങ്കിലേ യുവജനത്തിനെ ഈ തൊഴിലിലേക്കു ആകർഷിക്കാൻ പറ്റൂ. അതിനു ഉത്സവകാല കേന്ദ്രികൃത വിൽപനയിൽ നിന്നും ഇതു സമയത്തും സന്ദർഭത്തിലും വില്പനയുള്ള ഉത്‌പന്നങ്ങളിലേക്കു കുറച്ചെങ്കിലും ചുവടു മാറണം.
ഓണം-വിഷു കേന്ദ്രികരിച്ചുള്ള ചേന്ദമംഗലം കൈത്തറിയുടെ വില്പനയുടെ ഒരു പ്രധാന ആകർഷണം സർക്കാർ കൊടുക്കുന്ന ഉത്സവകാല റിബേറ്റ് ആണ്. ഈ റിബേറ്റ് പ്രതീക്ഷിച്ചാണ് ഉപഭോക്താക്കൾ കൈത്തറി തുണികൾ വാങ്ങുന്നത്, അതിനാൽ മറ്റ് സമയത്തു കച്ചവടം ഒട്ടും ഇല്ല. ഈ റിബേറ്റ്, അതായത് സബ്‌സിഡി, പലപ്പോഴും ഗുണത്തിന് പകരം കൈത്തറി സൊസൈറ്റികളുടെ മത്സര ത്വരയെയാണ് ഇല്ലാതാക്കുന്നത്. പിന്നെ വില്പന കഴിഞ്ഞാലേ റിബേറ്റ് നെയ്തു സൊസൈറ്റിക്കു ലഭിക്കു, അത് അവരുടെ സാമ്പത്തികത്തെയും ആരോഗ്യത്തെയും ബാധിക്കുന്നു.
Actress Manju Warrier at Chendamangalam pic.twitter.com/RI9lOJbb2C
— IE Malayalam (@IeMalayalam) June 21, 2019
ഉത്പന്നങ്ങളുടെ വൈവിധ്യമില്ലായ്മയും ഒരു വലിയ വെല്ലുവിളി ആണ്. അതു കൊണ്ടു തന്നെ പാരമ്പരാകൃത വസ്ത്രങ്ങൾക്കു കൂടുതൽ ആവശ്യമുള്ള ഓണം-വിഷു സമയങ്ങളിൽ മാത്രമേ ഉപഭോക്താക്കൾ ചേന്ദമംഗലം കൈത്തറി വില്പന കേന്ദ്രങ്ങളെ തേടി വരൂ. അല്ലാത്തപ്പോഴുള്ള അവഗണന ഈ വില്പന കേന്ദ്രങ്ങളെ വെള്ളാനകൾ ആക്കി മാറ്റുന്നു. സർക്കാർ നൽകിയ പല തരത്തിലെ ഉത്തേജകങ്ങൾക്കും കൈത്തറി മേഖലയുടെ കാതലായ പ്രശ്നങ്ങൾക്കു ഒരു പരിഹാരവും നൽകിയില്ല ഇതു വരെ.
ഇവിടെയാണ് കുര്യാപ്പിള്ളി കൈത്തറി സൊസൈറ്റിയുടെ ഈ സംരംഭം വേറിട്ട് നില്കുന്നത്. ചേന്ദമംഗലം ദുപ്പട്ട ഒരു മൂല്യ വർദ്ധിത ഉത്പന്നം ആണ്. അത് യുവത്വത്തെയാണ് ലക്ഷ്യമിടുന്നത്. ഉത്സവ കേന്ദ്രികൃത വിപണിയെ അല്ല അത് ലക്ഷ്യമിട്ടിരിക്കുന്നത്. ഏതു സമയത്തും ഏതു സന്ദർഭത്തിലും ഉപയോഗിക്കാവുന്ന ഉൽപന്നം ആണ്. സാരികൾ ആകട്ടെ, ട്രെൻഡിയും ഉത്സവ കാലത്തിനും അപ്പുറം ചാരുതയും കുലിനീതയും പരിഷ്കാരവും ആഗ്രഹിക്കുന്ന മധ്യവർഗ ഉപഭോക്താക്കളെ ആകർഷിക്കാൻ തക്ക ഒന്നാണ്.
ഈ സ്ത്രീകളുടെ സംരംഭം പ്രശംസനീയ മാതൃകയാണ്. പക്ഷേ ഒരു വലിയ പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുകയാണ് -വിൽപന. അത് കുര്യാപ്പിള്ളിയിലേ ഒരു കൊച്ചു നെയ്ത്തുകാരുടെ സൊസൈറ്റിക്ക് താങ്ങാൻ ആവുന്നതല്ല. ഉത്‌പാദകൻ നല്ല വിൽപ്പനക്കാരൻ ആവുന്നില്ല എന്നതിനുള്ള തെളിവ് കൂടിയും ആണിത്. അവർക്കതിനുള്ള സഹായം അത്യാവശ്യം ആണ്.
ദുപ്പട്ടക്കും സാരിക്കും പരസ്യം നൽകാനോ, ഉയർന്ന കമ്മീഷൻ നൽകാനോ ഇവർക്കാകില്ല. സർക്കാരും മറ്റു ഏജൻസികളും ശ്രമിക്കേണ്ടത് നല്ല പരസ്യവും മാർക്കറ്റിംഗ് നെറ്റ്‌വർക്കും ഉണ്ടാക്കി കൊടുക്കാനാണ്.
ഓൺലൈൻ സ്റ്റോറുകളുടെ ലോകത്ത് അതത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നും അല്ല. തന്ത്രപരമായ സഹകരണ സംരംഭങ്ങൾ രാജ്യത്തിനകത്തെയും പുറത്തെയും വിവിധ മാർക്കറ്റിംഗ് നെറ്റ് വർക്കുകളും ആയി ഉണ്ടാക്കണം, ഒപ്പം മൂല്യവർദ്ധിത ഉത്പന്നത്തിനു വേണ്ട ഗുണനിലവാരമുറപ്പിക്കുന്ന അന്താരാഷ്ട്ര സെർട്ടിഫിക്കേഷനുകൾ നേടാൻ അവരെ സഹായിക്കണം.
പാക്കേജിങ്ങിലും ബ്രാൻഡിങ്ങിലും ശ്രദ്ധയൂന്നി കൈത്തറി ഉത്‌പന്നങ്ങളെ ഉത്പ്പന്ന വിലയേക്കാള്‍ ഗുണനിലവാരത്തിനു മുൻഗണന നൽകുന്ന ഉപഭോക്താക്കളിൽ എത്തിക്കണം. എത്രയൊക്കെ സംഭവിച്ചാൽ ഈ അതിജീവന സംരംഭം ഒരു ലോകത്തിനു തന്നെ മാതൃകയാകും. ചേന്ദമംഗലം ദുപ്പട്ടയും, പുതിയ സാരികളും പഴയ പാരമ്പര്യ ഉത്‌പന്നങ്ങളുടെ കൂടെ ഒരിക്കലും വിൽപന കേന്ദ്രങ്ങളുടെ ഷെൽഫിൽ പൊടി പിടിച്ചിരിക്കില്ല.
ഈ അതിജീവനത്തിന്റെ ശ്രമം വിജയിപ്പിക്കണം. ആ വിജയം ഊർദ്ധശ്വാസം വലിക്കുന്ന ഒരു പാരമ്പര്യ തൊഴിൽ മേഖലയെ ഉണർത്താനും ഉയർത്താനും ഉള്ള അവസാന ശ്രമമാണ്.
Read Here: കൈത്തറിയുടെ മൂല്യം പുതിയ തലമുറ അറിയണം: പൂര്‍ണിമ ഇന്ദ്രജിത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.