/indian-express-malayalam/media/media_files/QNubJCbJTDRXq6Lac5qz.jpg)
പിണറായി വിജയൻ
കൽപറ്റ: വയനാട്ടിൽ മിന്നൽ ദുരന്തമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു തരത്തിലും പ്രതീക്ഷിച്ചില്ല. ദുരന്ത മുന്നറിയിപ്പ് ഉണ്ടായതിലും വളരെ ദൂരെയാണ് അപകടം ഉണ്ടായത്. ഉറങ്ങിക്കിടന്നവർക്ക് എന്താണ് സംഭവിച്ചതെന്ന് പോലും അറിയാതെ മരണത്തിന്റെ പിടിയിലായ ദുരന്തമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവത്തോൺ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൺമുന്നിൽ ഒരു നാട് അപ്പാടെ ഒലിച്ചുപോയി. യുദ്ധകാലാടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ രക്ഷാപ്രവർത്തനം നടത്തി. കര-നാവിക-വ്യോമ സേനകൾ രക്ഷാപ്രവർത്തനത്തിന് എത്തി. കേന്ദ്ര സർക്കാർ സഹായിച്ചുവെന്നും ഒരുപാട് ജീവൻ രക്ഷിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ദുരന്തം മാറാത്ത ആധിയാണ്. കാണാതായവരും മരിച്ചവരും രക്ഷപ്പെട്ടവരും എക്കാലവും മനസിന്റെ നീറ്റലാണ്. ഒന്നുകൊണ്ടും പകരം വയ്ക്കാനാവാത്തതും ഒരു കാലത്തും പരിഹരിക്കാൻ കഴിയാത്തതുമാണ് ദുരന്തത്തിലെ ജീവ നഷ്ടം. എല്ലാം തകർന്നവർക്ക് ജീവിതം ഏർപ്പാടാക്കണം. യുവാക്കൾക്ക് തൊഴിലും കുട്ടികൾക്ക് വിദ്യാഭ്യാസവുമടക്കം നാടിനെയാകെ വീണ്ടെടുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ 219 പേരാണ് ദുരന്തത്തില്‍ മരണപ്പെട്ടിട്ടുള്ളത്. ഇതില്‍ 152 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 147 ശരീര ഭാഗങ്ങളും കണ്ടെടുത്തു. 119 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.