/indian-express-malayalam/media/media_files/uploads/2019/08/pinarayi-1-1.jpg)
തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. കേസില്‍ പുനരന്വേഷണം ആവശ്യപ്പെടും. കേസ് വാദിച്ച പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും. കേസില്‍ പുനര്‍വിചാരണയ്ക്കുള്ള എല്ലാ സാധ്യതകളും സര്‍ക്കാര്‍ ആരായും. നിലവിലെ പ്രോസിക്യൂട്ടറെ മാറ്റുമെന്ന് ഡിജിപി തന്നെയാണ് അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനം.
അതേസമയം, വാളയാര്‍ കേസ് തോല്‍ക്കാന്‍ കാരണം പ്രോസിക്യൂഷന് സംഭവിച്ച വീഴ്‌ചയാണെന്ന് മൂന്നാം പ്രതിക്ക് വേണ്ടി നേരത്തെ കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ എന്‍.രാജേഷ് പറഞ്ഞു. ഇപ്പോഴത്തെ ശിശുക്ഷേമ സമിതി അധ്യക്ഷന്‍ കൂടിയാണ് രാജേഷ്. രാജേഷിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്‌തെന്ന് ശിശുക്ഷേമ മന്ത്രി കെ.കെ.ശൈലജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് തനിക്കു ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് രാജേഷ് പറയുന്നു.
Read Also: ശക്തർ അശക്തരെ വിഴുങ്ങുന്ന കാലം അടുത്തോ?
2019 മാര്‍ച്ച് എട്ടിനാണ് താന്‍ ശിശുക്ഷേമ സമിതി അധ്യക്ഷനാകുന്നത്. അതിനുശേഷം വാളയാര്‍ കേസിലോ പോക്‌സോ കോടതിയിലോ ഹാജരായിട്ടില്ല. വാളയാര്‍ കേസില്‍ മൂന്നാം പ്രതിക്കു വേണ്ടിയാണ് നേരത്തെ ഹാജരായിട്ടുള്ളത്. വിചാരണസമയത്താണ് മൂന്നാം പ്രതിയുടെ കേസ് ഏറ്റെടുത്തതെന്നും ശിശുക്ഷേമ സമിതി അധ്യക്ഷനായ ശേഷം കേസില്‍ ഹാജരായിട്ടില്ലെന്നും രാജേഷ് പറയുന്നു.
കേസ് പരാജയപ്പെടാന്‍ പ്രധാന കാരണം പ്രോസിക്യൂഷന്റെ ഭാഗത്തുവന്ന വീഴ്‌ചയാണ്. കൃത്യമായി തെളിവുകള്‍ നിരത്താന്‍ സാധിച്ചില്ല. ഒരു സാക്ഷിയും മൂന്നാം പ്രതിക്കെതിരെ മൊഴി നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ കേസ് ദുര്‍ബലമായി. കുട്ടികളുടെ അച്ഛനും അമ്മയും പോലും പ്രതിക്കെതിരെ മൊഴി നല്‍കിയിട്ടില്ല. പ്രതിക്കെതിരെ ശക്തമായ തെളിവില്ലാത്തതാണ് കേസില്‍ തിരിച്ചടിയായതെന്നും അഭിഭാഷകന്‍ കൂടിയായ രാജേഷ് പറയുന്നു.
മൂന്നാം പ്രതിക്കു വേണ്ടി മാത്രമാണ് കേസിൽ ഹാജരായത്. ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും വേണ്ടി ഹാജരായതു മറ്റ് അഭിഭാഷകരാണെന്നും രാജേഷ് പറഞ്ഞു. മറ്റ് പ്രതികളുടെ കാര്യം എനിക്കറിയില്ല. അവർക്കെതിരെ സാക്ഷിമൊഴികളുണ്ടോയെന്ന് അറിയില്ല. മൂന്നാം പ്രതിയുടെ കാര്യം മാത്രമാണ് താൻ പറഞ്ഞതെന്നും രാജേഷ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.