/indian-express-malayalam/media/media_files/uploads/2021/03/Ramesh-Chennithala-1.jpg)
കൊച്ചി: വോട്ടർ പട്ടികയിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം തേടി. തിരഞ്ഞെടുപ്പ് കമ്മിഷൻ തിങ്കളാഴ്‌ച നിലപാടറിയിക്കണം. വോട്ടർ പട്ടികയിലെ വ്യാജ-ഇരട്ട വോട്ട് പ്രശ്‌നം അതീവ ഗുരുതര വിഷയമാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. അടിയന്തര പ്രാധാന്യത്തോടെ കേസ് കേൾക്കണമെന്ന് ചെന്നിത്തല കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
ഒരാളുടെ ഫോട്ടോ ഉപയോഗിച്ച് അഞ്ച് വോട്ടുകൾ വരെ ഉണ്ടാക്കിയിട്ടുണ്ടെന്നും ഹർജിക്ക് അടിയന്തര പ്രാധാന്യമുണ്ടെന്നുമാണ് പ്രതിപക്ഷ നേതാവ് കോടതിയിൽ ബോധിപ്പിച്ചത്. ജസ്റ്റിസുമാരായ സി.ടി.രവികുമാറും മുരളീപുരുഷോത്തമനും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്. വ്യാജ-ഇരട്ട വോട്ടർമാർ വോട്ട് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവിന്റെ പൊതുതാൽപ്പര്യ ഹർജി. ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടിക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ
ആവശ്യമുണ്ട്.
Read Also: സൗജന്യ ഭക്ഷ്യകിറ്റ് തുടങ്ങിയത് യുഡിഎഫ് സർക്കാർ: ഉമ്മൻചാണ്ടി
131 അസംബ്ലി മണ്ഡലങ്ങളിലായി വോട്ടർപട്ടികയിലെ ക്രമക്കേടിലൂടെ 4, 34, 042 ക്രമരഹിത വോട്ടർമാരെ ചേർത്തിട്ടുണ്ടെന്നും ഇക്കാര്യം തിരഞ്ഞടുപ്പ് കമ്മീഷൻ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. കമ്മീഷന് കത്ത് നൽകിയിട്ടും നടപടി ഇല്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.
അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കള്ളവോട്ട് ആരോപണം ശരിവച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇരട്ട വോട്ട്, കള്ളവോട്ട് ആരോപണങ്ങൾ ഒരുപരിധി വരെ ശരിയാണെന്ന് ടിക്കാറാം മീണ പറഞ്ഞു.
Read Also: മധ്യകേരളത്തിൽ കനത്ത കാറ്റും മഴയും; കൊച്ചിയിൽ വ്യാപക നാശനഷ്ടം
വൈക്കം (590), ഇടുക്കി (434),ചാലക്കുടി (570), കാസര്‍ഗോഡ് (640) എന്നിങ്ങനെ കള്ള, ഇരട്ട വോട്ടുകൾ കണ്ടെത്തിയതായി അദ്ദേഹം വെളിപ്പെടുത്തി. ജില്ലാ കലക്‌ടർമാർ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇരട്ട വോട്ടുകളും കള്ള വോട്ടുകളും കണ്ടെത്തിയതെന്നും ടിക്കാറാം മീണ പറഞ്ഞു. 140 മണ്ഡലങ്ങളിലും അന്വേഷണം പ്രഖ്യാപിച്ചു.
ഇരട്ടവോട്ട് കാലാകാലങ്ങളായുള്ള പ്രശ്‌നമാണെന്ന് മീണ പറഞ്ഞു. പലസ്ഥലങ്ങളിലും ബില്‍ഒമാര്‍ നേരിട്ട് പരിശോധന നടത്താത്തതാണ് വോട്ട് ഇരട്ടിക്കലിന് കാരണം. കാസര്‍ഗോഡ് കുമാരി എന്ന പേരില്‍ അഞ്ച് കാര്‍ഡ് കണ്ടെത്തി. ഇതില്‍ നാലെണ്ണം നശിപ്പിച്ചു. സംഭവത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്‌തതായും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.