/indian-express-malayalam/media/media_files/uploads/2020/10/diya-sana-bhagyalakshmi-sreelakshmi-4.jpg)
തിരുവനന്തപുരം: യുടൂബർ വിജയ് പി.നായരെ മർദിച്ച കേസിൽ ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി, ആക്‌ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്‌മി അറക്കൽ എന്നിവരെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും. ഭാഗ്യലക്ഷ്‌മി അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാൽ അറസ്റ്റും റിമാൻഡും ഒഴിവാക്കാൻ മറ്റ് മാർഗമില്ലെന്നാണ് പൊലീസ് വിലയിരുത്തൽ. എന്നാൽ, ക്രിമിനലുകളല്ലെന്നും സ്‌ത്രീകളാണെന്നുമുള്ള പരിഗണനയോടെയായിരിക്കും പൊലീസ് തുടർ നടപടികളിലേക്ക് കടക്കുക. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മൂവരുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ തമ്പാനൂർ പൊലീസ് മൂവരുടെയും വീടുകളിൽ അന്വേഷിച്ചെത്തിയിരുന്നു. എന്നാൽ, ഇവരെ വീടുകളിൽ കണ്ടെത്താനായില്ല. വിജയ് പി.നായരെ മർദിച്ച സംഭവത്തിൽ അറസ്റ്റ് വരിക്കാനും താൻ തയ്യാറാണെന്ന് ഭാഗ്യലക്ഷ്‌മി നേരത്തെ പ്രതികരിച്ചിരുന്നു.
Read Also: വിജയ് പി.നായർക്കെതിരായ ആക്രമണം: ഭാഗ്യലക്ഷ്‌മിയുടെ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ
സ്‌ത്രീകളെ അപമാനിച്ചു കൊണ്ടുള്ള വിവരണം നിറഞ്ഞ വീഡിയോ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച വിജയ് പി.നായരെ കൈയേറ്റം ചെയ്‌ത സംഭവത്തിൽ ഭാഗ്യലക്ഷ്‌മിക്കും സുഹൃത്തുക്കൾക്കുമെതിരെ നേരത്തെ കേസെടുത്തിരുന്നു. വിജയ് പി.നായര്‍ നല്‍കിയ പരാതിയിലാണ് തമ്പാനൂര്‍ പൊലീസ് ഭാഗ്യലക്ഷ്‌മിക്കും സുഹൃത്തുക്കൾക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. അതിക്രമിച്ചു കടക്കല്‍, ഭീഷണി, കൈയേറ്റം ചെയ്യല്‍, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
മലയാള സിനിമയിലെ മുതിര്‍ന്ന ഡബിങ് ആർട്ടിസ്റ്റിനെയും മറ്റ് ഫെമിനിസ്റ്റുകളെയും അപമാനിച്ചു കൊണ്ട് വീഡിയോ തയാറാക്കി വിജയ് പി.നായർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. കേരളത്തിലെ അറിയപ്പെടുന്ന വനിതാ സാമൂഹ്യ പ്രവര്‍ത്തകരെ അസഭ്യമായ ഭാഷയിലാണ് വിജയ് തന്റെ വീഡിയോയില്‍ പരാമര്‍ശിച്ചത്. അടിസ്ഥാനമില്ലാത്ത വിവരണങ്ങള്‍ നിറഞ്ഞ ഈ വീഡിയോ പലരും യൂടൂബിന് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം വിജയ് പി.നായരുടെ യൂടൂബ് ചാനൽ എടുത്തു കളഞ്ഞിരുന്നു. വിജയ് പി.നായർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.