/indian-express-malayalam/media/media_files/uploads/2017/04/vd-satheesan.jpg)
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശനാണ് നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്. സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തുന്നുവെന്ന ഒറ്റവരി പ്രമേയമാണ് നല്‍കിയിട്ടുണ്ട്.
ഈ മാസം 27-ന് ധനകാര്യ ബില്‍ പാസാക്കുന്നതിന് നിയമസഭാ സമ്മേളനം ചേരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന ആവശ്യവും പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്. സ്പീക്കര്‍ പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ പി ശ്രീരാമകൃഷ്ണനെ പദവിയില്‍ നിന്നും നീക്കം ചെയ്യാന്‍ നിയമസഭ തീരുമാനിക്കണമെന്ന് സെക്രട്ടറിക്ക് പ്രതിപക്ഷം നോട്ടീസ് നല്‍കിയിട്ടുണ്ട്.
Read Also: വീഴ്ച പറ്റി; ഉദ്ഘാടനത്തിന് ക്ഷണിച്ചത് സ്വപ്നയും സുഹൃത്തുക്കളുമെന്ന് സ്പീക്കർ
യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കള്ളക്കടത്ത് നടത്തിയ കേസില്‍ സര്‍ക്കാരിനെതിരെ യുഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് അവിശ്വാസ പ്രമേയ നോട്ടീസും സ്പീക്കറെ നീക്കണമെന്ന നോട്ടീസും നല്‍കിയിട്ടുള്ളത്. 140 അംഗ നിയമസഭയില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം ഉള്ളതിനാല്‍ പ്രമേയം പാസാകുകയില്ലെങ്കിലും പ്രമേയം ചര്‍ച്ചയ്‌ക്കെടുത്താല്‍ സര്‍ക്കാരിനെതിരെ നിയമസഭയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്താന്‍ പ്രതിപക്ഷത്തിന് അവസരം ലഭിക്കും. എല്‍ഡിഎഫിന് 91 അംഗങ്ങളാണുള്ളത്. യുഡിഎഫിന് 43 പേരും എന്‍ഡിഎയ്ക്ക് രണ്ടും അംഗങ്ങള്‍ ഉണ്ട്. കേരള കോണ്‍ഗ്രസ് മാണി പ്രത്യേകം വിഭാഗമായി നില്‍ക്കുന്നു. രണ്ട് സീറ്റുകള്‍ ഒഴിവുണ്ട്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വീണ്ടും ആവശ്യപ്പെട്ടു. സെക്രട്ടറിക്ക് പങ്കുണ്ടെങ്കില്‍ മുഖ്യമന്ത്രിക്കും ധാര്‍മ്മിക ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സരിത്തുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ വ്യാഴാഴ്ച്ച സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കേസിലെ പ്രതികളെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞതൊന്നും പ്രതിപക്ഷത്തിന് സ്വീകാര്യമല്ല. തന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി കളിയാക്കിയിരുന്നുവെന്നും എന്നാല്‍ ആവയെല്ലാം ശരിയെന്ന് പിന്നീട് തെളിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ മന്ത്രി കെടി ജലീലിന്റെ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആവശ്യപ്പെട്ടു. കേസിലെ പ്രതികളുമായി ജലീല്‍ സംഭാഷണം നടത്തിയതിന്റെ ഫോണ്‍വിളി രേഖകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ യുഎഇ കോണ്‍സുലേറ്റ് റംസാന്‍ കിറ്റ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് താന്‍ സംഭാഷണം നടത്തിയതെന്ന് പറഞ്ഞ മന്ത്രി ഇത് സംബന്ധിച്ച വാട്‌സ്ആപ്പ് ചാറ്റും പുറത്തുവിട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.