/indian-express-malayalam/media/media_files/uploads/2019/05/Oomman-Chandi.jpg)
തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള വിധി പുനഃപരിശോധിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. വിധി സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിലവിലെ സ്ഥിതി നിലനില്‍ക്കുമെന്ന് കരുതി ശബരിമലയില്‍ യുവതികളെ കയറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചാല്‍ അത് ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് നിലപാട് ശരിയെന്ന് തെളിഞ്ഞതായി മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി പറഞ്ഞു. വിശ്വാസികളുടെ വികാരം ഉള്‍ക്കൊള്ളാനും താല്‍പര്യം സംരക്ഷിക്കാനും സഹായകമായ വിധിയാണിതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Read Also: Sabarimala Verdict Live Updates: ശബരിമല കേസ് വിശാല ബഞ്ചിന്; സ്ത്രീപ്രവേശനത്തിനു സ്റ്റേ ഇല്ല
ശബരിമല സ്ത്രീപ്രവേശന കേസ് വിശാല ബഞ്ചിന് വിട്ടത് നല്ല കാര്യമാണെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ. എല്ലാം അയ്യപ്പന്‍ തന്ന അനുഗ്രഹമാണെന്ന് ശശികുമാര വര്‍മ പറഞ്ഞു. വളരെ അനുകൂലമായ വിധിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. വിശാല ബഞ്ചില്‍ നിന്ന് അയ്യപ്പ ഭക്തര്‍ക്ക് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ശശികുമാര വര്‍മ പറഞ്ഞു.
രാവിലെ 10.30 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായുള്ള ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്. പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികളിലാണ് വിധി പറഞ്ഞത്.
കേസ് വിശാല ബഞ്ചിലേക്ക് വിടണമെന്ന് മൂന്ന് ജസ്റ്റിസുമാർ വിധിയെഴുതി. രണ്ടു ജസ്റ്റിസുമാർ ഇതിനെ എതിർത്തു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസ് ഇന്ദു മൽഹോത്ര, ജസ്റ്റിസ് എ.എം.ഖാൽവിൽക്കർ എന്നിവരാണ് കേസ് വിശാല ബഞ്ചിനു വിടാൻ തീരുമാനിച്ചത്. ജസ്റ്റിസ് ഡി.വെെ.ചന്ദ്രചൂഡ്, ജസ്റ്റിസ് ആർ.എഫ്.നരിമാൻ എന്നിവരാണ് വിശാല ബഞ്ചിനു വിടുന്നതിനെ എതിർത്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.