/indian-express-malayalam/media/media_files/uploads/2019/08/pinaray-thushar.jpg)
തിരുവനന്തപുരം: വണ്ടിച്ചെക്ക് കേസിൽ യുഎഇയിൽ അറസ്റ്റിലായ തുഷാർ വെള്ളാപ്പളളിക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ. നിയമപരിധിക്കുളളിൽനിന്നുകൊണ്ട് സഹായങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറിന് കത്തയച്ചു. കസ്റ്റഡിയിലുളള തുഷാറിന്റെ ആരോഗ്യനിലയിൽ ആശങ്ക ഉണ്ടെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു.
ഇന്നലെയാണ് ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ അജ്മാനിൽ വച്ച് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ തുഷാറിനെ അജ്മാൻ ജയിലിലേക്ക് മാറ്റി. പത്ത് വർഷം മുമ്പ് ബിസിനസ് ആവശ്യത്തിനായി നൽകിയ ചെക്ക് സംബന്ധിച്ചാണ് കേസ്.
അതേസമയം, തുഷാറിനെ പുറത്തിറക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുന്നുണ്ട്. അടുത്ത രണ്ടു ദിവസങ്ങൾ യുഎഇയിൽ അവധി ദിനമാണ്. ഇന്ന് പുറത്തിറങ്ങാൻ സാധിച്ചില്ലെങ്കിൽ അടുത്ത രണ്ട് ദിവസങ്ങളിലും തുഷാർ ജയിലിൽ തുടരേണ്ടി വരും. അതിനാൽ തന്നെ ഏത് വിധേനയും തുഷാറിനെ പുറത്തിറക്കാനാണ് ശ്രമം.
Also Read: ചെക്ക് കേസിൽ അറസ്റ്റ്: തുഷാറിനെ മനഃപൂർവ്വം കുടുക്കിയതെന്ന് വെള്ളാപ്പള്ളി നടേശൻ
തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയാണ് അജ്മാന്‍ പൊലീസ് സ്‌റ്റേഷനില്‍ രണ്ട് ദിവസം മുമ്പ് തുഷാറിന് എതിരെ പരാതി നല്‍കിയത്. ഇത് മറച്ച് വച്ച് ഒത്തുതീർപ്പ് ചർച്ചകൾക്കായി ഇയാൾ തുഷാറിനെ അജ്മാനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അജ്മാനിലെ ഒരു ഹോട്ടലിൽ ഇത് സംബന്ധിച്ച് സംസാരിക്കാനെത്തിയ തുഷാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അജ്മാനില്‍ നേരത്തെ എസ്എൻഡിപി വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍സിന്റെ സബ് കോണ്‍ട്രാക്ടര്‍മാരായിരുന്നു നാസില്‍ അബ്ദുള്ളയുടെ കമ്പനി. ബിസിനസ് നഷ്ടത്തിലായതോടെ കമ്പനി കൈമാറി തുഷാർ നാട്ടിലെത്തി. എന്നാൽ നാസിലിന്റെ കമ്പനിക്ക് തുഷാർ പണം നൽകാനുണ്ടായിരുന്നു. ഇതിന് പകരമായി നൽകിയ ചെക്കിന്റെ പേരിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.
നേതാവ് തുഷാർ വെള്ളാപ്പള്ളിയെ മനഃപൂർവ്വം കുടുക്കിയതാണെന്നാണ് പിതാവും എസ്എൻഡിപി ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചത്. തുഷാറിനെ കള്ളം പറഞ്ഞ് വിളിച്ചു വരുത്തി കുടുക്കുകയായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പ്രശ്നത്തെ നിയമപരമായി നേരിടുമെന്നും ഇന്ന് തന്നെ ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.