/indian-express-malayalam/media/media_files/uploads/2021/04/thrissur-pooram-entry-and-restrictions-all-you-want-to-know-483767-FI.jpg)
തൃശൂര്‍: കോവിഡ് പശ്ചാത്തലത്തിലുള്ള തൃശൂര്‍ പൂരം സംബന്ധിച്ചുള്ള അറിയിപ്പുകള്‍ പുറത്തിറങ്ങി. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. പൂരം പങ്കാളികളായ ദേവസ്വങ്ങള്‍, ഘടകക്ഷേത്രങ്ങളുടെ സംഘാടകര്‍, ക്ഷേത്രജീവനക്കാര്‍, ആനപാപ്പാന്‍മാര്‍, വാദ്യക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള സര്‍ക്കാര്‍ - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
ഇവര്‍ക്ക് പ്രവേശന പാസ് നല്‍കുന്നതിന്റെ ഉത്തരവാദിത്വം ദേവസ്വം ഭാരവാഹികള്‍ക്കാണ്. ഓരോ ദേവസ്വങ്ങളും വിതരണം ചെയ്യുന്ന പാസിന്റെ എണ്ണം അതാത് ദേവസ്വങ്ങള്‍ ജില്ലാ പൊലീസ് മേധാവിയെ അറിയിക്കണം. പാസില്‍ ഫോട്ടോയും, പേരും, മൊബൈല്‍ നമ്പറും മറ്റ് അനുബന്ധ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
Read More: സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷം; പലയിടത്തും ക്യാമ്പുകൾ നിലച്ചു
പൂരം ദിവസത്തിന് 72 മണിക്കൂറിനുള്ളില്‍ RTPCR ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, അല്ലെങ്കില്‍ രണ്ട് ഡോസ് വാക്സിനേഷന്‍ സ്വീകരിച്ചതിന്‍റെ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കുന്നവര്‍ മാത്രമേ ദേവസ്വങ്ങള്‍ മുമ്പാകെ പാസ്സിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളു.
ദേവസ്വം അധികൃതര്‍ നല്‍കാനുദ്ദേശിക്കുന്ന പാസ്സുകളും അനുബന്ധ രേഖകളും 22-ാം തിയതി രാവിലെ 10 മണിക്കുമുമ്പായി സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. ഇതേക്കുറിച്ച് സ്പെഷല്‍ബ്രാഞ്ച് അന്വേഷണം നടത്തണം. അപേക്ഷകര്‍ സമര്‍പ്പിച്ചിട്ടുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ യോഗ്യമായതാണെന്ന് ഉറപ്പുവരുത്തിയതിനുശേഷം ദേവസ്വം അധികൃതര്‍ക്ക് പാസ്സുകള്‍ വിതരണത്തിനായി തിരികെ നല്‍കും.
തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് സ്വരാജ് റൌണ്ടിലേക്കും അനുബന്ധ സ്ഥലങ്ങളിലേക്കും എംജി റോഡ്, ഷൊര്‍ണൂര്‍ റോഡ്, ബിനി ജംഗ്ഷന്‍, പാലസ് റോഡ്, കോളേജ് റോഡ്, ഹൈ റോഡ്, എംഓ റോഡ്, കുറുപ്പം റോഡ് എന്നിവയിലൂടെ മാത്രമാണ് പ്രവേശനം.
നഗരഭാഗത്തുള്ള ഫ്ലാറ്റുകളിലും മറ്റുമായി താമസിക്കുന്നവര്‍ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കേണ്ടതാണ്. 23-ാം തിയതി സ്വരാജ് റൗണ്ടിലും, റൗണ്ടിലേക്ക് പ്രവേശിക്കുന്ന ഔട്ടര്‍ സര്‍ക്കിള്‍ മുതല്‍ സ്വരാജ് റൗണ്ട് വരെയുള്ള എല്ലാ പ്രദേശങ്ങളിലും മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള കച്ചവടസ്ഥാപനങ്ങള്‍ക്കും ഷോപ്പിങ് മാളുകളും തുറക്കാന്‍ അനുവാദം ഇല്ല.
നഗരത്തിനകത്തെ ആശുപത്രികള്‍, മറ്റ് അവശ്യസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് ജോലിസ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് സ്ഥാപനത്തില്‍ നിന്നും നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച ഐഡന്‍റിറ്റി കാര്‍ഡ് കൈവശം കരുതണം. ഇത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ മുമ്പാകെ കാണിച്ചാല്‍ പ്രവേശനം അനുവദിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.