കൊച്ചി: 50 ലക്ഷം വാക്സിൻ ഡോസുകൾ വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ ഉടൻ അംഗീകരിക്കണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ. സംസ്ഥാനത്തിന് ലഭിച്ച 65 ലക്ഷം വാക്സിൻ ഡോസുകളിൽ 62,36,676 ഡോസ് വാക്സിനും ഇതിനകം വിതരണം ചെയ്തതായും മൂന്ന് ലക്ഷം ഡോസ് വാാക്സിനുകൾ മാത്രമാണ് ബാക്കിയുള്ളതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. രണ്ട് ലക്ഷത്തിലധികം ഡോസ് വാക്സിനുകളാണ് പ്രതിദിന് സംസ്ഥാനത്ത് നൽകുന്നതെന്നും ഇതിനാൽ നിലവിൽ ബാക്കിയുള്ള മൂന്ന് ലക്ഷം ഡോസുകൾ പെട്ടെന്ന് തീരുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് വാക്സിൻ ക്ഷാമം തുടരുകയാണ്. സംസ്ഥാനത്തെ ആയിരത്തിലേറെ വാക്സിന്‍ കേന്ദ്രങ്ങളില്‍ 200 എണ്ണം മാത്രമാണ് ഇന്നലെ പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റോക്ക് തീരും വരെ വാക്‌സിന്‍ നല്‍കാനാണ് തീരുമാനം. വാക്‌സിന്‍ ക്ഷാമം രണ്ടാം ഡോസ് വിതരണത്തിനു പ്രതിസന്ധി സൃഷ്ടിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ആദ്യ ഡോസ് എടുത്ത അനേകം പേര്‍ക്കു രണ്ടാം ഡോസ് കിട്ടിയില്ലെന്ന പരാതി വ്യാപകമാണ്.

തിരുവനന്തപുരം ജില്ലയില്‍ ഇന്നു രാവിലെ 1500 ഡോസ് കോവി ഷീല്‍ഡ് വാക്സിന്‍ മാത്രമാണ് ബാക്കിയുള്ളത്. 158 വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ 30 എണ്ണം മാത്രമാണു പ്രവര്‍ത്തിക്കുന്നത്. ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മെഗാ വാക്സിനേഷന്‍ ക്യാമ്പ് നിലച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വാക്സിനേഷന്‍ ഉണ്ടായിരിക്കില്ലെന്നു കാണിച്ച് സ്റ്റേഡിയത്തില്‍ നോട്ടീസ് പതിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയില്‍ വാക്‌സിന്‍ സ്‌റ്റോക്ക് പൂര്‍ണമായും തീര്‍ന്നതായാണു പുറത്തുവരുന്ന വിവരങ്ങള്‍. ഇന്നലെ 10,000 ഡോസ് വന്നിരുന്നെങ്കിലും പൂര്‍ണമായും തീരുകയായിരുന്നു. പത്തനംതിട്ടയില്‍ വാക്‌സിന്‍ രൂക്ഷമായതിനാല്‍ ഭൂരിഭാഗം കേന്ദ്രങ്ങളിലും വാക്‌സിനേഷന്‍ നിര്‍ത്തി. എട്ട് മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകളുള്ള കോട്ടയം ജില്ലയില്‍ പലയിടത്തും വലിയ തിരക്കാണുള്ളത്.
എറണാകുളത്ത് വാക്‌സിന്‍ ക്ഷാമത്തിനു താല്‍ക്കാലിക പരിഹാരമായിട്ടുണ്ട്. ജില്ലയ്ക്ക് 30,000 ഡോസ് വാക്‌സിന്‍ കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഇതുപയോഗിച്ച് ഇന്നു മുതല്‍ വാക്‌സിനേഷന്‍ പുനരാരംഭിക്കുമെന്ന് വാക്‌സിനേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. ശിവദാസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ വാക്‌സിന്‍ വിതരണത്തിനാണ് മുന്‍ഗണന.
Also Read: കെ.കെ.ശൈലജയുടെ മകനും ഭാര്യയ്ക്കും കോവിഡ്; മന്ത്രി ക്വാറന്റൈനിൽ
തൃശൂരിലും വാക്‌സിന്‍ ക്ഷാമമുണ്ട്. വാക്‌സിനേഷനുവേണ്ടി ടൗണ്‍ ഹാളില്‍ വരുന്നവര്‍ ഇനി മുതല്‍ മുന്‍കൂട്ടി ഓണ്‍ലൈനിൽ രജിസ്റ്റര്‍ ചെയ്യണം. ഇവിടെ ഇന്നു മുതല്‍ ഒരു ദിവസം 500 പേര്‍ക്ക് മാത്രമായിരിക്കും വാക്സിനേഷന്‍. കോവിഡ് 19 ന്റെ അതിതീവ്ര വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ക്രമാതീതമായ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു
വാക്‌സിന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും ഒരു ദിവസം 100 പേര്‍ക്ക് മാത്രമാണ് ടോക്കണ്‍ നല്‍കുന്നത്. രാവിലെ തന്നെ ടോക്കണ്‍ വിതരണം പൂര്‍ത്തിയായതോടെ വാക്സിന്‍ കേന്ദ്രങ്ങളില്‍നിന്ന് ആളുകള്‍ കൂട്ടത്തോടെ മടങ്ങുകയാണ്. മലപ്പുറത്തും 40,000 ഡോസ് മാത്രമേ അവശേഷിക്കുന്നുള്ളൂ. കണ്ണൂരില്‍ അടുത്ത ദിവസത്തേക്കുള്ള വാക്സിന്‍ സ്റ്റോക്കില്ലെന്നാണു വിവരം.
സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ 50 ലക്ഷം ഡോസ് അടിയന്തരമായി അനുവദിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ കേന്ദ്രത്തോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൂടുതല്‍ വാക്‌സിന്‍ എന്ന് എത്തുമെന്ന് ഉറപ്പായിട്ടില്ല.
18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മേയ് ഒന്നു മുതല്‍ വാക്‌സിന് അര്‍ഹതയുണ്ടെന്നു കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വാക്‌സിന്‍ നിര്‍മാതാക്കളെ കൊണ്ടുവരാനും വിതരണത്തിന്റെ 50 ശതമാനം വരെ സംസ്ഥാന സര്‍ക്കാരുകള്‍ക്കും പൊതുവിപണിയിലും മുന്‍കൂട്ടി പ്രഖ്യാപിച്ച വിലയ്ക്കു ലഭ്യമാക്കാനാണു കേന്ദ്രത്തിന്റെ ലക്ഷ്യം. ഇതോടെ വാക്‌സിന്‍ ക്ഷാമത്തിനു പരിഹാരമാകുമെന്നാണു കരുതുന്നത്.
അതിനിടെ, വാക്സിൻ രണ്ടാം ഡോസ് എടുക്കേണ്ടവർ കോവിൻ ആപ് അല്ലെങ്കിൽ പോർട്ടൽ വഴി വീണ്ടും റജിസ്ററർ ചെയ്യണമെന്നു കോവിഡ് കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. വാക്സിൻ ക്ഷാമവും ആവശ്യക്കാരുടെ എണ്ണം ഉയരുന്നതും കണക്കിലെടുത്താണു തീരുമാനം.