/indian-express-malayalam/media/media_files/uploads/2023/01/Anju-FI.jpg)
കൊച്ചി: ബ്രിട്ടണില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെയും മക്കളായ ജാന്‍വി, ജീവ എന്നിവരുടേയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ഇന്നു രാവിലെ എട്ടോടെ എമിറേറ്റ്സ് വിമാനത്തിലാണ് മൃതദേഹങ്ങൾ കൊണ്ടുവന്നത്.
വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ക്കു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. അഞ്ജുവിന്റെ സഹപ്രവര്‍ത്തകനായ മനോജാണ് മൃതദേഹങ്ങള്‍ക്കൊപ്പം അനുഗമിച്ചത്.
മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുന്നതിനായി അഞ്ജുവിന്റെ ജന്മനാട്ടിലെ ജനപ്രതിനിധികളടക്കമുള്ളവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. മൂന്ന് ആംബുലന്‍സുകളിലായാണു മൃതദേഹങ്ങള്‍ കൊണ്ടുപോയത്. ഉച്ചയ്ക്ക് ഒരുമണിക്കാണു സംസ്കാരം.
ഒരാഴ്ച മുന്‍പായിരുന്നു മൃതദേഹങ്ങള്‍ ബ്രിട്ടീഷ് പൊലീസ് ഫ്യുണറല്‍ ഡയറക്ടേഴ്സിനു കൈമാറിയത്. കെറ്ററിങ്ങില്‍ പൊതുദര്‍ശനത്തിനു വച്ചിരുന്നു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി 30 ലക്ഷത്തോളം രൂപയാണു ചെലവ് വന്നത്.
ഡിസംബര്‍ 15-നായിരുന്നു ബ്രിട്ടണിലെ കെറ്ററിങ്ങില്‍ വച്ച് ഭര്‍ത്താവ് സാജു അഞ്ജുവിനെയും മക്കളെയും കൊലപ്പെടുത്തിയത്. ശ്വാസം മുട്ടിച്ചാണ് സാജു കൊലപാതകം നടത്തിയതെന്നാണ് ബ്രിട്ടീഷ് പൊലീസ് അഞ്ജുവിന്റെ കുടുംബത്തെ അറിയിച്ചത്.
ഷോള്‍ അല്ലെങ്കില്‍ കയർ ഉപയോഗിച്ചായിരിക്കണം കഴുത്തു ഞെരിച്ചതെന്നാണു പൊലീസിന്റെ നിഗമനം. അഞ്ജുവിന്റെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടീഷ് പൊലീസിന്റെ കസ്റ്റഡിയിലുള്ള സാജുവിന്റെ വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നാണു വിവരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.