/indian-express-malayalam/media/media_files/2025/07/02/kerala-university-registrar-2025-07-02-18-32-14.jpg)
കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദാക്കി സിൻഡിക്കേറ്റ്
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽ കുമാറിൻ്റെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദാക്കി. ഇന്ന് സർവകലാശാല ആസ്ഥാനത്ത് ചേർന്ന പ്രത്യേക യോഗത്തിൽ താത്കാലിക വൈസ് ചാൻസലർ സിസ തോമസിൻ്റെ എതിർപ്പ് മറികടന്നു വോട്ടെടുപ്പിലൂടെയാണ് ഇന്നത്തെ സിൻഡിക്കേറ്റ് യോഗത്തിൻ്റെ തീരുമാനം. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഷിജു ഖാൻ, നസീബ്, ജി മുരളീധരൻ എന്നിവരെയും ഇന്നത്തെ സിൻഡിക്കേറ്റ് യോഗം ചുമതലപ്പെടുത്തി.
രജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിക്കണം എന്ന പ്രമേയം യോഗത്തിൽ ഇടതു സിൻഡിക്കേറ്റ് അംഗങ്ങളാണ് ഉയർത്തിയത്. താൽക്കാലിക വിസി സിസ തോമസ് യോഗത്തിൽ എതിർപ്പ് അറിയിച്ചതായാണ് വിവരം. സസ്പെൻഷൻ റദ്ദാക്കാനുള്ള തീരുമാനത്തിലേക്ക് ചർച്ചകൾ എത്തിയതോടെ യോഗം പിരിച്ചുവിട്ടു പുറത്തേക്കിറങ്ങി എന്നും അധ്യക്ഷൻ പുറത്തിറങ്ങി കഴിഞ്ഞാൽ തീരുമാനങ്ങൾക്ക് പ്രസക്തിയില്ലെന്നും സിസ തോമസ് സർവകലാശാല ആസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ മാസമാണ് കേരള സര്‍വകലാശാല ആസ്ഥാനത്ത് ഭാരതാംബ വിവാദത്തിന് തിരികൊളുത്തിയത്. ശ്രീ പത്മനാഭ സേവാ സമിതിയുടെ പേരിൽ സർവകലാശാല ആസ്ഥാനത്തെ സെനറ്റ് ഹാളിൽ സംഘടിപ്പിച്ച ഒരു പൊതുപരിപാടിക്കിടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. കാവി കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ചതിനെ ചൊല്ലിയായിരുന്നു തർക്കം. ഈ പരിപാടിക്ക് രജിസ്ട്രാർ ഡോ കെ എസ് അനിൽകുമാർ അനുമതി നിഷേധിച്ചിരുന്നു. പരിപാടിയില്‍നിന്ന് വിട്ടു നില്‍ക്കണമെന്നാവശ്യപ്പെട്ട് രജിസ്ട്രാര്‍ രാജ്ഭവനുമായി ബന്ധപ്പെട്ടെങ്കിലും ഇതില്‍ എന്ത് മത ചിഹ്നമാമുള്ളതെന്നും പരിപാടിയില്‍നിന്ന് വിട്ടു നില്‍ക്കില്ലെന്നും ആര്‍ലേക്കര്‍ ഉറച്ച നിലപാടെടുത്തു.
Also Read:സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്‍; കൂടുതലും മലപ്പുറത്ത്
തുടര്‍ന്ന്, ഗവർണർ രാജേന്ദ്ര ആർലേക്കർ നേരിട്ടെത്തി പരിപാടിയിൽ പങ്കെടുക്കുകയും, ഇതേത്തുടർന്ന് സർവകലാശാലയിൽ വലിയ സംഘർഷം പൊട്ടിപ്പുറപ്പെടുകയുമായിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ, രജിസ്ട്രാർ ഡോ കെ എസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്. രജിസ്ട്രാറുടെ അനുമതിയില്ലാതെ പരിപാടി നടത്തിയതും തുടർന്നുണ്ടായ സംഘർഷങ്ങളുമാണ് സസ്പെൻഷന് കാരണമായി പറയുന്നത്.
വൈസ് ചാൻസലറുടെ നടപടിക്കെതിരെ ഡോ കെ എസ് അനിൽകുമാറിന് നിയമോപദേശം ലഭിച്ചിരുന്നു. സർവകലാശാല നിയമം 10(13) പ്രകാരമായിരുന്നു സസ്പെൻഷൻ എങ്കിലും, 10(14) പ്രകാരം ഈ നടപടിക്ക് നിയമസാധുതയില്ലെന്നായിരുന്നു ലഭിച്ച നിയമോപദേശം. സർവകലാശാല വിസി ഡോ.മോഹനൻ കുന്നുമ്മൽ ജർമനിയിലായതിനാലാണ് ഡിജിറ്റൽ സർവകലാശാല വിസി കൂടിയായ സിസ തോമസിന് താത്കാലിക ചുമതല നൽകിയത്.
Read More
പുതിയ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us