/indian-express-malayalam/media/media_files/uploads/2018/04/suicide.jpg)
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. കോളജില്‍ പഠനം നല്ല രീതിയില്‍ കൊണ്ടുപോകാന്‍ സാധിച്ചില്ലെന്നും അത് കാരണമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും പെണ്‍കുട്ടി മൊഴി നല്‍കി. പഠിത്തത്തേക്കാള്‍ കൂടുതല്‍ മറ്റ് പരിപാടികളാണ് കോളജില്‍ നടക്കുന്നതെന്നും കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്നും പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മൊഴി നല്‍കി. കോളജിൽ നിന്ന് വലിയ വിഷമമുണ്ടായിട്ടുണ്ട്. വലിയ പ്രതീക്ഷകളുണ്ടായിരുന്നു ഇവിടെ എത്തുമ്പോൾ. എന്നാൽ, പഠനത്തേക്കാൾ മറ്റ് പരിപാടികളാണ് കോളജിൽ നടക്കുന്നത്. നിരവധി അധ്യായന ദിവസങ്ങൾ നഷ്ടപ്പെട്ടു. ഇതെല്ലാമാണ് ആത്മഹത്യയ്ക്ക് ശ്രമിക്കാൻ കാരണം. കേസുമായി മുന്നോട്ട് പോകാനില്ലെന്നും മജിസ്ട്രേറ്റിന് മുമ്പിൽ വിദ്യാർഥിനി മൊഴി നൽകി.
Read More: യൂണിവേഴ്‌സിറ്റി കോളജിലെ ആത്മഹത്യാ ശ്രമം; മന്ത്രി റിപ്പോര്‍ട്ട് തേടി, എസ്.എഫ്.ഐ പ്രതിക്കൂട്ടില്‍
അതേസമയം, ആത്മഹത്യാ കുറിപ്പിൽ എസ്.എഫ്.ഐക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും അതേ കുറിച്ചൊന്നും പെൺകുട്ടി മൊഴി നൽകിയില്ല. ആർക്കെതിരെയും പരാതിയില്ലെന്ന് പൊലീസിനോടും മജിസ്ട്രേറ്റിനോടും പെൺകുട്ടി ആവർത്തിച്ചു. കഴിഞ്ഞ ദിവസമാണ് യൂണിവേഴ്സിറ്റി കോളജിൽ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എസ്.എഫ്.ഐക്കെതിരെയും ചില നേതാക്കൾക്കെതിരെയും ആരോപണമുന്നയിച്ചുള്ള ആത്മഹത്യാകുറിപ്പ് ലഭിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.
പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പല്‍ വിഷയത്തെ കുറിച്ച് സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കാണ് മന്ത്രി ഇതേകുറിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
രാവിലെ കോളേജിലെ ലേഡീസ് റൂം വൃത്തിയാക്കാനെത്തിയവരാണ് രക്തംവാർന്ന് ബോധരഹിതയായ നിലയില്‍ വിദ്യാർഥിനിയെ കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചതിനാൽ അപകട നില തരണം ചെയ്തു. ഒന്നാം വർഷം ഡിഗ്രി വിദ്യാർത്ഥിനിയായ പെൺകുട്ടി ആറ്റിങ്ങൽ സ്വദേശിനിയാണ്. കോളജിലേക്ക് പോയ വിദ്യാർഥിനിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാരാണ് ആദ്യം പരാതി നൽകിയത്. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലായിരുന്നു പരാതി നൽകിയത്. പിന്നീടാണ്, പെൺകുട്ടിയെ ആത്മഹത്യയ്ക്ക് ശ്രമിച്ച രീതിയിൽ കണ്ടെത്തിയത്. ആത്മഹത്യാ ശ്രമത്തിൽ കേസ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല.
അതേസമയം, പെൺകുട്ടിയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതിൽ എസ്എഫ്ഐക്കെതിരെ ആരോപണങ്ങളുള്ളതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഘടനാ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ നേതാക്കളിൽ നിന്നും സമ്മർദം ഉണ്ടായിരുന്നതായി കുറിപ്പിൽ പറയുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, ആത്മഹത്യാ കുറിപ്പിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ആറ്റിങ്ങൽ എസ്ഐ വ്യക്തമായ മറുപടി നൽകിയില്ല. മാധ്യമങ്ങൾക്ക് ആത്മഹത്യാ കുറിപ്പ് എവിടെനിന്നാണ് ലഭിച്ചതെന്ന് അറിയില്ലെന്നും പെൺകുട്ടിയെ കാണാനില്ല എന്ന കേസ് മാത്രമാണ് തന്റെ പരിധിയിൽ വരുന്നതെന്നും ആറ്റിങ്ങൽ എസ്ഐ പ്രതികരിച്ചു.
നിരന്തരം സംഘടനയുടെ പരിപാടികൾക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനാൽ പഠിക്കാൻ കഴിയുന്നില്ല. പ്രിൻസിപ്പലിനോട് പരാതിപ്പെട്ടതോടെ കോളജിൽ ഒറ്റപ്പെടുത്തി. നന്നായി പഠിക്കാമെന്ന് കരുതിയാണ് യൂണിവേഴ്സിറ്റി കോളജിലെത്തിയത്. എന്നാൽ, അതിന് സാധിച്ചില്ല. സംഘടനയുടെ സമ്മർദമാണ് അതിന് കാരണമെന്നും ആത്മഹത്യാ റിപ്പോർട്ടിൽ പറയുന്നതായാണ് റിപ്പോർട്ട്. രണ്ട് വനിതാ നേതാക്കളുടെ പേരും ആത്മഹത്യാ കുറിപ്പിലുണ്ടെന്ന് പറയുന്നു. സംഘടനക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ് എസ്എഫ്ഐയും രംഗത്തെത്തിയിട്ടുണ്ട്.
പെൺകുട്ടിയെ കാണാതായ കേസ് ആറ്റിങ്ങലിൽ രജിസ്റ്റർ ചെയ്തതിനാൽ കേസിലെ മറ്റ് പുരോഗതികളെല്ലാം അതിനൊപ്പമാണ് ചേർക്കുന്നത്. ആത്മഹത്യശ്രമത്തിൽ മാത്രമായി മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. അന്വേഷണത്തിന് ശേഷമായിരിക്കും പുതിയ കേസ് എടുക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ആത്മഹത്യാശ്രമം നടത്തിയ പെൺകുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. വിദ്യാർഥിനി ഇപ്പോൾ ബന്ധുവീട്ടിലാണുള്ളത്. കോളജിലെ എസ്എഫ്ഐ നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.