/indian-express-malayalam/media/media_files/jZa1J8Kaf5SqNZPmJmDz.jpg)
ശബരിമലയിൽ ഇന്ന് കർശന സുരക്ഷ
പമ്പ: ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷികം കണക്കിലെടുത്ത് ശബരിമലയിൽ ഇന്ന് ശക്തമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കും. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ അനുസരിച്ചാണ് സുരക്ഷ ശക്തമാക്കുന്നത്. ഇതിൻറെ ഭാഗമായി പമ്പ മുതൽ സന്നിധാനം വരെ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഇന്ന് ഒരു ദിവസത്തേക്ക് പതിനെട്ടാംപടി കയറി സോപാനത്ത് ഇടതുവശത്ത് നെയ്‌ത്തേങ്ങ ഉടയ്ക്കാൻ അനുവദിക്കില്ല. പകരം മാളികപ്പുറത്തേക്ക് പോകുന്ന വഴിയിൽ നെയ്‌ത്തോണിയിൽ നെയ്‌ത്തേങ്ങ ഉടയ്ക്കാം. കഴിഞ്ഞ ദിവസം നട അടച്ച ശേഷം സോപാനത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു.
ക്ഷേത്ര ആചാരങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധമായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുന്നത്. സന്നിധാനത്ത് വെള്ളം സംഭരിച്ച എല്ലാ സ്ഥലങ്ങളിലും പോലീസിനെ വിന്യസിക്കും. എല്ലായിടത്തും ഫയർഫോഴ്‌സിന്റെയും ബോംബ് സ്‌ക്വാഡിന്റെയും പ്രത്യേക പരിശോധന കഴിഞ്ഞ ദിവസം നടത്തിയിരുന്നു. എല്ലാ ജീവനക്കാരും തിരിച്ചറിയൽ കാർഡ് ധരിക്കണം.
ട്രാക്ടറുകൾ പമ്പയിൽ പരിശോധിക്കുന്നത് തുടരും. ഇന്ന് രാത്രി വരെ മരക്കൂട്ടത്ത് ട്രാക്ടറുകൾ രണ്ടാമതും പരിശോധിക്കും. നടപ്പന്തൽ അവസാനം മുതൽ മാളികപ്പുറത്ത് നിന്ന് ഇറങ്ങും വരെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ജോലി സമയം വർധിപ്പിച്ചിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.