/indian-express-malayalam/media/media_files/uploads/2020/03/KK-Shailaja.jpg)
തിരുവനന്തപുരം: നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങി നടക്കുകയും റൂട്ട് മാപ്പ് തയ്യാറാക്കാനുള്ള നടപടികളോട് സഹകരിക്കാതിരിക്കുകയും ചെയ്യുന്ന കാസർഗോഡ് ജില്ലയിലെ രോഗബാധിതനായ ആളുടെ നടപടി ധിക്കാരപരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
"​ഗൾഫിൽ നിന്നും അടുത്തിടെ നാട്ടിൽ തിരിച്ചെത്തിയ പലരും ഇത്രയും ​ഗുരുതരാവസ്ഥയിലും വളരെ ധിക്കാരപരമായാണ് പെരുമാറിയത്. കാസർഗോട്ടെ കോവിഡ‍് ബാധിതൻ പറഞ്ഞത് നിരീക്ഷണത്തിൽ കഴിയണമെന്ന് തനിക്കറിയാമായിരുന്നു പക്ഷേ താനത് ശ്രദ്ധിച്ചില്ല എന്നാണ്. പറഞ്ഞതൊക്കെ മാറ്റി മാറ്റി പറയുകയാണ് അദ്ദേഹം, ഇനിയും ചിലപ്പോൾ മാറ്റി പറയുമായിരിക്കും. ​ഗൾഫിൽ നിന്നും വന്നവർ നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് സംസ്ഥാന വ്യാപകമായി പ്രചാരണം നടക്കുന്നതിനിടയിലാണ് ഇയാൾ നാട്ടിലെത്തിയത്. എന്നിട്ടും അയാൾ ഇറങ്ങി നടന്നു എന്നത് ​ഗുരുതമായ തെറ്റാണ്. ഇതൊക്കെ ക്ഷമിച്ചാലും ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷവും ഇയാൾ സഹകരിക്കുന്നില്ല എന്നതാണ് ​ഗുരുതരമായ പ്രശ്നം. എവിടെയൊക്കെ പോയി എന്തൊക്കെ ചെയ്തു എന്ന് രോ​ഗി പറഞ്ഞാൽ മാത്രമേ അയാളുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താൻ പറ്റൂ. ഇയാൾ അതിനും തയ്യാറായല്ല. ഇയാൾക്കെതിരെ എന്തായാലും കർശനമായ നടപടി വേണ്ടി വരും. ഇയാളെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണ്," മന്ത്രി പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ മാര്‍ച്ച് 11 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് 19 വരെയുള്ള ദിവസങ്ങളില്‍ ഇയാള്‍ യാത്ര ചെയ്ത സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് അധികൃതര്‍ ഏറെ കഷ്ടപ്പെട്ടാണ് തയ്യാറാക്കിയത്. കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ഇയാള്‍ തയ്യാറായില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ റൂട്ട് മാപ്പാണ് കഴിഞ്ഞ ദിവസം ജില്ലാ കലക്ടർ പുറത്തുവിട്ടത്.
Read More: എട്ട് ദിവസം, മൂന്ന് ജില്ലകള്‍; കാസർഗോഡ് കൊറോണ സ്ഥിരീകരിച്ച രോഗിയുടെ റൂട്ട് മാപ്പ്
നിലവിൽ കേരളത്തിലുള്ള 52 കോവിഡ് ബാധിതരുടേയും ആരോ​ഗ്യനില തൃപ്തികരമാണെന്നും എന്നാൽ കോട്ടയത്ത് ചികിത്സയിലുള്ള റാന്നിയിലെ വൃദ്ധദമ്പതികൾക്കും കൊച്ചിയിൽ ചികിത്സയിലുള്ള വിദേശ പൗരനും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രി അഭിമുഖത്തിൽ വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.