/indian-express-malayalam/media/media_files/uploads/2017/11/pinarayi-and-mani-at-kattapana.jpg)
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ സര്‍ക്കാര്‍ ഇതിനോടകം തന്നെ ഉചിതമായ നടപടിയെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശക്തമായ നടപടി സ്വീകരിച്ചു കഴിഞ്ഞു. അതുമായി ബന്ധപ്പെട്ട് ഇനിയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് ശരിയായ കാര്യമല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കെഎസ്‌യു, എംഎസ്എഫ് പ്രതിഷേധം സെക്രട്ടറിയേറ്റ് പരിസരത്ത് സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
എംഎസ്എഫ് മാർച്ചിൽ തിരുവനന്തപുരത്ത് സംഘർഷമുണ്ടായി. യൂണിവേഴ്സിറ്റി കോളേജിലെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി നടത്തിയ പ്രതിഷേധ പരിപാടിയാണ് സംഘർഷത്തിൽ കലാശിച്ചത്. സെക്രട്ടറിയേറ്റ് മാർച്ച് അക്രമാസക്തമായി. പൊലീസ് ലാത്തി വീശി. പ്രവർത്തകർ ചിതറിയോടി. പൊലീസ് ടിയർ ഗ്യാസ് പ്രയോഗവും നടത്തി. മാധ്യമപ്രവർത്തകർക്ക് പരുക്കേറ്റിട്ടുണ്ട്.
നേരത്തെ, കെഎസ്‌യു പ്രവർത്തകർ സെക്രട്ടറിയേറ്റിന് ഉള്ളിലേക്ക് കടന്നതും സംഘർഷാവസ്ഥ സൃഷ്ടിച്ചു. മതിലുചാടിയാണ് കെഎസ്‌യു പ്രവർത്തകർ സെക്രട്ടറിയേറ്റിനുള്ളിലേക്ക് പ്രവേശിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് കെഎസ്‌യു വനിത നേതാവ് അടക്കം മതിലുചാടി സെക്രട്ടറിയേറ്റിന് ഉള്ളിലേക്ക് പ്രവേശിച്ചത്. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ വരെ എത്തി. അവിടെ വച്ച് പൊലീസും സെക്രട്ടറിയേറ്റിലെ സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് കെഎസ്‌യു പ്രവര്‍ത്തകരെ തടഞ്ഞു.
Read Also: കേരളത്തിലെ കലാലയാന്തരീക്ഷത്തിലേക്ക് ഒരു സൂചിക
സെക്രട്ടറിയേറ്റിനുള്ളിലേക്ക് പ്രവേശിച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു. മതിലുചാടി കടന്ന പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളപ്പിലൂടെ അതിവേഗം മുഖ്യമന്ത്രിയുടെ ഓഫീസിനടുത്തേക്ക് ഓടുകയായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഒരു കലാലയത്തില്‍ യാതൊരു കാരണവശാലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് യൂണിവേഴ്സിറ്റി കോളേജിൽ നടന്നതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സര്‍ക്കാര്‍ ശക്തമായ നടപടികളിലേക്ക് നീങ്ങും. ഉചിതമായ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് എല്ലാവര്‍ക്കും മനസിലായിട്ടുണ്ട്. യാതൊരു ലാഘവത്വവും പ്രതികള്‍ക്കെതിരായ നടപടികള്‍ ഉണ്ടാകില്ലെന്നും പിണറായി വിജയന്‍ തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.