scorecardresearch

കൊലപാതകത്തിന് ദൃക്സാക്ഷികള്‍ ഇല്ലെന്നു പ്രിൻസിപ്പൽ; രക്ഷപ്പെടാന്‍ ശ്രമിക്കാതെ പ്രതി

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടത്

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടത്

author-image
WebDesk
New Update
കൊലപാതകത്തിന് ദൃക്സാക്ഷികള്‍ ഇല്ലെന്നു പ്രിൻസിപ്പൽ; രക്ഷപ്പെടാന്‍ ശ്രമിക്കാതെ പ്രതി

പാലാ: വിദ്യാര്‍ഥിനി ക്യാംപസിനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്ന് സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പൽ റവ. ഡോ. ജെയിംസ് ജോണ്‍ മംഗലത്ത്. "ഏകദേശം പതിനൊന്നരയോടെ സെക്യൂരിറ്റി വിളിച്ച് പറഞ്ഞപ്പോഴാണ് സംഭവം അറിയുന്നത്. കൊലപാതകത്തിന് ദൃക്സാക്ഷികള്‍ ആരും തന്നെ ഇല്ല. അസ്വഭാവികത തോന്നിയതോടെയാണ് മറ്റു കുട്ടികള്‍ ഓടിയെത്തിയതും സംഭവം കണ്ടതും," പ്രിന്‍സിപ്പൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Advertisment

"സംഭവം അറിഞ്ഞയുടനെ തന്നെ ഞങ്ങളെത്തുകയും വിദ്യാര്‍ഥിനിയെ സമീപത്തുള്ള മരിയന്‍ സെന്റര്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന സമയത്ത് ജീവനുണ്ടായിരുന്നു. പക്ഷേ ആശുപത്രിയിലെത്തിയ ഉടന്‍ മരിച്ചു. കൊലപാതകം നടത്തിയയാള്‍ രക്ഷപ്പെടാൻ ശ്രമിച്ചിട്ടില്ല, കൂളായി ഇവിടെ തന്നെ ഇരിക്കുകയായിരുന്നു. പിന്നീട് പൊലീസ് എത്തി അറസ്റ്റ് ചെയ്തു," ഡോ. ജെയിംസ് മംഗലത്ത് കൂട്ടിച്ചേര്‍ത്തു.

Also Read: പാല സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി; സഹപാഠി കസ്റ്റഡിയില്‍

"രണ്ട് വര്‍ഷത്തോളമായി ഓണ്‍ലൈന്‍ ക്ലാസാണ് നടക്കുന്നത്. കുട്ടികള്‍ നിലവില്‍ ക്യാംപസില്‍ ഇല്ലാത്ത സാഹചര്യമാണ്. ഇരുവരും പ്രണയത്തിലായിരുന്നോ എന്നതില്‍ അറിവില്ല. ഇത്തരത്തില്‍ ഒരു പരാതിയും ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ അത്തരമൊരു സംശയം ഉന്നയിക്കാന്‍ എനിക്കാവില്ല," പ്രിന്‍സിപ്പൽ പറഞ്ഞു.

Advertisment

അതേസമയം, പരീക്ഷയ്ക്കു ശേഷം ഇരുവരും തമ്മില്‍ വാക്കുതർക്കമുണ്ടായതായി കോളേജിലെ സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞു. പിന്നീടാണ് വിദ്യാര്‍ഥിനിയെ കീഴ്‌പ്പെടുത്തിയതും പരുക്കേല്‍പ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ആക്രമണം നടത്തിയ ശേഷം പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നില്ല, അടുത്തുള്ള ഇരിപ്പിടത്തില്‍ പോയി വിശ്രമിക്കുകയായിരുന്നു," സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു.

ഇന്നു രാവിലെ പതിനൊന്നരയോടെയാണ് പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ഥിനി വൈക്കം കളപ്പുരയ്ക്കലില്‍ (22) നിതിന മോൾ കൊല്ലപ്പെട്ടത്. ബിരുദ പരീക്ഷയ്ക്ക് ശേഷമാണ് സംഭവം. കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവാണ് പെണ്‍കുട്ടിയെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഇരുവരും ഫുഡ് ടെക്നോളജി വിദ്യാര്‍ഥികളാണ്. അഭിഷേകിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

Also Read: പ്രണയം കൊലപാതകത്തിൽ എത്തുമ്പോൾ

Crime Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: