/indian-express-malayalam/media/media_files/uploads/2020/03/sslc-exam-students.jpg)
തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് മുതൽ. പൊതു വിദ്യാഭ്യാസം, ഹയർ സെക്കൻഡറി, വിഎച്ച്‌എഇ വകുപ്പുകൾ ഏകീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച ശേഷമുള്ള ആദ്യ പൊതുപരീക്ഷയാണ് ഇന്ന് ആരംഭിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് വിഭാഗത്തിലുമായി ഒന്നിച്ചു പരീക്ഷ നടക്കുന്നത്.
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിച്ച് മാർച്ച് 26 നു അവസാനിക്കും. ഇന്നു ആരംഭിക്കുന്ന വിഎച്ച്എസ്ഇ പരീക്ഷകൾ മാർച്ച് 27 നാണ് അവസാനിക്കുക. എല്ലാ വിഭാഗത്തിലുമായി 13.74 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്.
കേരളത്തിൽ 2,945 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ലക്ഷദ്വീപിലും ഗൾഫിലും ഒൻപത് വീതം കേന്ദ്രങ്ങളുണ്ട്. 4,24,214 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷയെഴുതുന്നത്. ഹയർ സെക്കൻഡറി പരീക്ഷകൾക്കായി കേരളത്തിൽ 2009 കേന്ദ്രങ്ങളുണ്ട്. ലക്ഷദ്വീപിൽ ഒൻപതും മാഹിയിൽ ആറും ഗൾഫിൽ എട്ടും പരീക്ഷാകേന്ദ്രങ്ങളുണ്ട്. 4,38,825 വിദ്യാർഥികളാണ് ഒന്നാം വർഷ പരീക്ഷയെഴുതുന്നത്. രണ്ടാം വർഷ പരീക്ഷയെഴുതുന്നത് 4,52,575 വിദ്യാർഥികളാണ്. വിഎച്ച്‌എസ്‌ഇ പരീക്ഷയ്‌ക്കായി 389 കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്.
Read Also: കൊറോണ: കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
സംസ്ഥാനത്ത് കൊറോണ വൈറസ് ഭീതി നിലനിൽക്കുമ്പോഴും എസ്‌എസ്‌എൽസി, പ്ലസ് ടു, വിഎച്ച്‌എസ്ഇ, ടിഎച്ച്‌എൽസി പരീക്ഷകൾ മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്‌ടർ കെ.ജീവൻ ബാബു നേരത്തെ അറിയിച്ചു.
“പരീക്ഷകൾ നാളെ ആരംഭിക്കും. ആദ്യമായാണ് എസ്എസ്എൽസി, പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഒരേ ദിവസം ഒരേ സമയത്ത് നടക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പരീക്ഷകൾ മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ല. ഏകദേശം 17 ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കും. ഏതെങ്കിലും കുട്ടികൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ സേ പരീക്ഷ അടക്കമുള്ള കാര്യങ്ങൾ പരിഗണനയിലുണ്ട്. അതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കും. യുഎഇ, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പരീക്ഷ കേന്ദ്രങ്ങളിലും നാളെ തന്നെ പരീക്ഷ നടക്കും.” ജീവൻ ബാബു ഐഎഎസ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.