/indian-express-malayalam/media/media_files/uploads/2017/11/kt-jaleel-cats.jpg)
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍. മൂന്നാം വര്‍ഷ വിദ്യാര്‍ഥിയെ എസ്എഫ്ഐ നേതാക്കള്‍ കുത്തി പരുക്കേല്‍പ്പിച്ചത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. എന്നാല്‍, ഈ അക്രമത്തിന്റെ പേരില്‍ യൂണിവേഴ്‌സിറ്റി കോളേജിനെയും സംഘടനയെയും താറടിക്കരുതെന്നും ജലീല്‍ പറഞ്ഞു.
യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങളില്‍ അധ്യാപകര്‍ക്ക് വീഴ്ച വന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക എന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കലാലയ രാഷ്ട്രീയ പ്രവര്‍ത്തനം സംബന്ധിച്ച് ബില്‍ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.
ഒരു കലാലയത്തില്‍ യാതൊരു കാരണവശാലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് യൂണിവേഴ്സിറ്റി കോളേജിൽ നടന്നതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സര്‍ക്കാര്‍ ശക്തമായ നടപടികളിലേക്ക് നീങ്ങും. ഉചിതമായ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് എല്ലാവര്‍ക്കും മനസിലായിട്ടുണ്ട്. യാതൊരു ലാഘവത്വവും പ്രതികള്‍ക്കെതിരായ നടപടികളിൽ ഉണ്ടാകില്ലെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Read Also: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷം; ഗവര്‍ണര്‍ ഇടപെടുന്നു
യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തെ തള്ളി വി.എസ്.അച്യുതാനന്ദനും രംഗത്തെത്തി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എസ്എഫ്ഐക്കെതിരെ വിഎസ് വിമർശനമുന്നയിച്ചത്. ഗുണ്ടായിസമല്ല, പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ആയുധമെന്ന് വിഎസ് പറഞ്ഞു. തുല്യതയ്ക്കും സാമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നവരുടെ കയ്യില്‍ ആശയങ്ങളാണ് വേണ്ടത്, ആയുധങ്ങളല്ല. ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാർഥി പ്രസ്ഥാനം, കഠാരയും കുറുവടിയുമായി ക്യാമ്പസുകളിൽ വിലസുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും അടിത്തറയില്‍ എന്തോ പ്രശ്നമുണ്ട്. അത് പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ പ്രസ്ഥാനത്തിന് ഏറെക്കാലം നിലനില്‍പ്പില്ല എന്നു വേണം ഉറപ്പിക്കാനെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.