/indian-express-malayalam/media/media_files/uploads/2021/04/setback-for-kt-jaleel-hc-rejects-plea-against-lokayuktha-verdict-483725-FI.jpg)
കൊച്ചി: ബന്ധുനിയമനത്തിൽ ലോകായുക്ത വിധിക്കെതിരെ മുന്‍മന്ത്രി കെ.ടി.ജലീല്‍ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പ്രാഥമിക വാദം കേട്ട ഹർജി ഫയലിൽ സ്വീകരിക്കാതെയാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്.
ഹർജിയിൽ ഇടപെടാൻ കാരണം കാണുന്നില്ലെന്നും ലോകായുക്തയുടെ നടപടി ക്രമങ്ങളിൽ ക്രമവിരുദ്ധമായി ഒന്നും കാണുന്നില്ലെന്നും നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. ലോകായുക്ത ഉത്തരവ് ക്രമവിരുദ്ധമാണെന്ന ജലീലിന്റേയും സർക്കാരിന്റേയും വാദം കോടതി തള്ളി.
എല്ലാ ഫയലുകളും വിളിച്ചു വരുത്തി പരിശോധിച്ചാണ് ലോകായുക്ത തീരുമാനമെടുത്തതെന്നും നിയമനത്തിനായി ജനറൽ മാനേജുടെ യോഗ്യത പരിഷ്ക്കരിക്കാൻ കോർപറേഷൻ തീരുമാനമെടുത്തിട്ടില്ലന്നും കോടതി ഉത്തരവില്‍ പറയുന്നു. യോഗ്യത പരിഷ്ക്കരിക്കാൻ മന്ത്രി സ്വന്തം നിലയ്ക്ക് തീരുമാനമെടുത്തതായി ലോകായുക്ത വിലയിരുത്തിയതായും കോടതി ഉത്തരവിൽ വ്യക്തമാക്കി.
Read More: സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷം; പലയിടത്തും ക്യാമ്പുകൾ നിലച്ചു
ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാറും കെ.ബാബുവും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പരാതിയിൽ ചട്ടപ്രകാരം വിശദമായ അന്വേഷണം നടത്താതെയാണ് ലോകായുക്ത ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് ജലീൽ കോടതിയെ സമീപിച്ചത്. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ഉദ്യോഗസ്ഥനും ബന്ധുവുമായ കെ.ടി.അദീപിനെ യോഗ്യതാ മാനദണ്ഡങ്ങൾ തിരുത്തി പിന്നാക്ക ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ചുവെന്നായിരുന്നു ജലീലിനെതിരായ പരാതി. ജലീൽ പദവി ദുരുപയോഗം ചെയ്തെന്നും സ്ഥാനത്ത് തുടരാൻ അർഹനല്ലെമായിരുന്നു ലോകായുക്ത ഉത്തരവ്.
ജലീൽ നേരത്തെ തന്നെ മന്ത്രി സ്ഥാനം രാജിവച്ചിരുന്നതായും ഇനി പ്രസ്ക്തിയില്ലെന്നും സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പ്രതികരിച്ചു. നിയമപരമായ നടപടി സ്വീകരിക്കാന്‍ ആര്‍ക്കും അവകാശം ഉണ്ടെന്നും അതുകൊണ്ടാണ് ജലീല്‍ കോടതിയില്‍ പോയതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
ജലീൽ വിഷയത്തില്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുമുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഭരണഘടനയോട് കൂറ് കാണിക്കാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനങ്ങൾ അന്വേഷിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.