/indian-express-malayalam/media/media_files/uploads/2021/06/BevQ.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രാബല്യത്തിൽ വന്നതിനാൽ ഇന്നു മുതൽ മദ്യവില്‍പ്പന ശാലകള്‍ തുറക്കും. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണിനുശേഷം ഉപയോഗിച്ച ബെവ്ക്യൂ ആപ് ഒഴിവാക്കി. ബാറുകളിലും ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽനിന്നും മദ്യം നേരിട്ടു വാങ്ങാം.
ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും 17 മുതല്‍ തുറക്കാമെന്ന് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. മൊബൈല്‍ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തുള്ള വില്‍പ്പനയ്ക്കാണു സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാൽ ഇതിൽനിന്നു വ്യത്യസ്തമായ തീരുമാനമാണ് ഇന്നുണ്ടായിരിക്കുന്നത്.
മൊബൈല്‍ ആപ്പ് ഏര്‍പ്പെടുത്തണോ അതോ പൊലീസിനെ ഉപയോഗിച്ച് തിരക്ക് നിയന്ത്രിച്ചാല്‍ മതിയോ എന്ന കാര്യത്തില്‍ സർക്കാരിനു മുന്നിൽ അവ്യക്തതയുണ്ടായിരുന്നു. ബെവ്ക്യൂ ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ ബിവറേജസ് കോര്‍പറേഷനു തൃപ്തിയുണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം മദ്യവിതരണത്തിലുണ്ടായ പ്രശ്നങ്ങളാണ് ഇതിനു കാരണം.
കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണിനുശേഷം ബെവ്ക്യൂ മൊെൈബല്‍ ആപ്പ് ഏര്‍പ്പെടുത്തിക്കൊണ്ടാണ് മദ്യവില്‍പ്പന പുനരരംഭിച്ചത്. ഒടിപി സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്പില്‍ സ്‌ളോട്ട് ബുക്ക് ചെയ്ത് അതില്‍ പറയുന്ന ബെവ്‌കോ ഔട്ട്‌ലെറ്റില്‍നിന്നോ ബാറുകളില്‍നിന്നോ മദ്യം വാങ്ങുന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ രീതി. ഇതേ രീതി ഇത്തവണയും നടപ്പാക്കാനായിരുന്നു സർക്കാർ ആദ്യം ആലോചിച്ചത്. എന്നാൽ ഇക്കാര്യത്തിൽ പ്രായോഗിക തടസങ്ങൾ നിലനിന്നിരുന്നു.
Also Read: മരം മുറിയില്‍ സിബിഐ അന്വേഷണം; ഹര്‍ജിയില്‍ ന്യൂനതകള്‍, ഹൈക്കോടതി മടക്കി
സെര്‍വര്‍ സ്‌പേസ് ശരിയാക്കുന്നതിനും പാര്‍സല്‍ വിതരണത്തിനു തയാറുള്ള ബാറുകളുടെ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യുന്നതിനും ബെവ്ക്യു ആപ് നിര്‍മാതാക്കള്‍ക്കു സമയം ആവശ്യമാണ്. സ്റ്റോക്ക് വിവരങ്ങളും ലഭ്യമാകുകയും ദിവസവും നല്‍കേണ്ട ടോക്കണുകളുടെ എണ്ണവും പ്രതിഫലവും നിശ്ചയിക്കുകയും വേണം. ഒടിപി ലഭ്യമാക്കുന്നതു സംബന്ധിച്ച് മൊബൈല്‍ കമ്പനികളുമായി കരാര്‍ ഉണ്ടാക്കുകയും വേണം.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 20 ശതമാനത്തില്‍ താഴെയുള്ള സ്ഥലങ്ങളിലാണു മദ്യശാലകള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഈ സ്ഥലങ്ങളുടെ പട്ടിക ആരോഗ്യവകുപ്പില്‍നിന്നു ശേഖരിച്ച് ആപ്പില്‍ ഉള്‍പ്പെടുത്തുകയും ആവശ്യമായ സമയങ്ങളില്‍ അപ്‌ഡേറ്റ് ചെയ്യുകയും വേണം. ഇതിനൊക്കെ ഏതാനും ദിവസങ്ങൾ ആവശ്യമാണ്.
ബെവ്ക്യൂ ആപ്പ് വീണ്ടും ഉപയോഗിക്കുന്നത് സംബന്ധിച്ച് നിര്‍മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജീസ് പ്രതിനിധികളുമായി ബെവ്‌കോ എംഡി യോഗേഷ് ഗുപ്ത ഇന്നു ചര്‍ച്ച നടത്തിയിരുന്നു.
കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 26 നാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചത്. സംസ്ഥാനത്ത് 265 ബെവ്‌കോ ഔട്ട്‌ലെറ്റുകളും 32 കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും 604 ബാറുകളുമാണ് പ്രവര്‍ത്തിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.