/indian-express-malayalam/media/media_files/uploads/2022/10/eldose-kunnappilly.jpg)
തിരുവനന്തപുരം: അധ്യാപികയെ പീഡിപ്പിച്ചെന്ന കേസില്‍ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാനുളള നീക്കവുമായി പൊലീസ്. ഇതിനായുള്ള നടപടികൾ പൊലീസ് തുടങ്ങിയിട്ടുണ്ട്. ജനപ്രതിനിധിയായതിനാൽ തുടർ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നിയമസഭ സ്പീക്കർക്ക് കത്ത് നൽകി.
ബലാത്സംഗ കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ എംഎൽഎ ഒളിവിൽ തുടരുകയാണ്. എംഎൽഎയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ് . മൂന്ന് ദിവസമായി പൊതുപരിപാടികളിലും എംഎൽഎ പങ്കെടുക്കുന്നില്ല. എംഎൽഎ ഹോസ്റ്റൽ ഉൾപ്പെടെ എൽദോസ് കുന്നപ്പിള്ളി എത്താൻ സാധ്യതയുള്ള സ്ഥലങ്ങൾ പൊലീസ് നിരീക്ഷണത്തിലാണ്. ബലാത്സംഗക്കുറ്റം ചുമത്തിയ സാഹചര്യത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യേണ്ടിവരും.
അതേസമയം, എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അഡീഷനല്‍ സെഷന്‍സ് കോടതി 15നു പരിഗണിക്കും. താന്‍ നിരപരാധിയാണെന്നും സുഹൃത്തായിരുന്ന യുവതി തന്റെ ഫോണ്‍ മോഷ്ടിച്ചു കടന്നുകളഞ്ഞെന്നുമാണ് എല്‍ദോസ് കുന്നപ്പിള്ളി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. ആവശ്യപ്പെട്ട പണം നല്‍കാതിരുന്നതിനെത്തുടര്‍ന്നാണു യുവതി പരാതി നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍, കേസ് പിന്‍വലിക്കാന്‍ എല്‍ദോസ് 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നു യുവതി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി മര്‍ദിച്ചുവെന്ന് ആരോപിച്ച് പേട്ട നിവാസിയായ അധ്യാപിക കഴിഞ്ഞ മാസം 28നാണു പൊലീസില്‍ പരാതി നല്‍കിയത്. മദ്യപിച്ചു വീട്ടിലെത്തിയ എം എല്‍ എ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നു പരാതിയില്‍ പയുന്നു. തുടര്‍ന്നു കാറില്‍ ബലമായി കയറ്റി കോവളത്തേക്കു കൊണ്ടുപോയെന്നും ഇതിനിടെയും ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.