/indian-express-malayalam/media/media_files/uploads/2018/05/oommen-chandy-1.jpg)
ന്യൂഡൽഹി: യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനം ഉമ്മൻ ചാണ്ടിയുമായി പങ്കുവയ്ക്കുമെന്ന വാർത്ത മാധ്യമങ്ങളുടെ പ്രചാരണം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികാരത്തില്‍ എത്തിയാല്‍ ഉമ്മന്‍ ചാണ്ടിക്ക് ഒരു ടേം മുഖമന്ത്രി പദം നല്‍കുമെന്ന വാര്‍ത്തകള്‍ രാഷ്ട്രീയ അന്തരീക്ഷത്തില്‍ നടക്കുന്ന അനാവശ്യമായ പ്രചാരണങ്ങളാണെന്നും പാർട്ടിയിൽ അത്തരം ചർച്ചകളില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.
നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഉമ്മന്‍ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്നും പ്രചാരണ സമിതി അധ്യക്ഷനാക്കണമെന്നും യുഡിഎഫ് ഘടകകക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ്, അധികാരത്തിലെത്തിയാല്‍ രമേശ് ചെന്നിത്തലക്കൊപ്പം ഒരു ടേം ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന അഭ്യൂഹം ഉയർന്നത്.
Read More: ഗണേഷ് കുമാര്‍ എംഎല്‍എയുടെ കാറിന്റെ ചില്ല് തകര്‍ത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി കേരളത്തിലെ നേതാക്കള്‍ നാളെ ചര്‍ച്ച നടത്തും. ഡല്‍ഹിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കൊപ്പം ഡിസിസി പുനഃ സംഘടനയാണ് മുഖ്യ അജണ്ട. ഇരട്ട പദവി വഹിക്കുന്ന ഡിസിസി അധ്യക്ഷന്‍മാരെ കൂടാതെ പ്രവര്‍ത്തന മികവില്ലാത്ത ഡിസിസി അധ്യക്ഷന്‍മാരെ മാറ്റണമെന്നാണ് കെപിസിസി അധ്യക്ഷന്റെ നിലപാട്. എന്നാല്‍ മാറ്റുകയാണെങ്കില്‍ എല്ലാ ഡിസിസി അധ്യക്ഷന്‍മാരെയും മാറ്റണമെന്ന് ആവശ്യം എ, ഐ ഗ്രൂപ്പുകള്‍ മുന്നോട്ടുവച്ചു.
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏല്പിച്ച ക്ഷീണം മാറ്റാനുള്ള തിരുത്തല്‍ നടപടികള്‍ യോഗം സ്വീകരിക്കും. എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട്, പാലക്കാട് ഡിസിസി അധ്യക്ഷന്മാരെ മാറ്റണമെന്ന റിപ്പോര്‍ട്ട് താരിഖ് അൻവർ ഹൈക്കമാന്‍ഡിന് കൈമാറിയിരുന്നു. കെപിസിസി നേതൃത്വത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകില്ല എന്നാണ് സൂചന. എന്നാല്‍ ഉമ്മന്‍ ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന ഘടകകക്ഷികളുടെ ആവശ്യത്തില്‍ ഹൈക്കമാന്‍ഡ് നിലപാടെടുക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.