/indian-express-malayalam/media/media_files/uploads/2019/11/ramesh-chennithala-pinarayi-vijayan.jpg)
തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവച്ച സാലറി ചലഞ്ച് നിർബന്ധിച്ച് നടപ്പാക്കുന്നത് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാലറി ചലഞ്ചിൽ മുഖ്യമന്ത്രി തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജീവനക്കാർ സ്വമേധയാ സാലറി ചലഞ്ചിൽ പങ്കെടുക്കുന്നതിൽ പ്രതിപക്ഷത്തിന് യാതൊരു എതിർപ്പുമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തൂ.
മുല്ലപ്പള്ളി രാമചന്ദ്രനോട് മുഖ്യമന്ത്രിക്ക് കുടിപ്പകയാണെന്നും ഈ കുന്നായ്മ തുടങ്ങിയിട്ട് കുറേ കാലമായെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രവാസികളുടെ കാര്യത്തിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉന്നയിച്ചത് ശരിയായ ആരോപണമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി തികഞ്ഞ അസഹിഷ്ണുതയാണ് കാണിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സമൂഹ അടുക്കളയിലും സന്നദ്ധസേനയിലും രാഷ്ട്രീയം പ്രകടമാണെന്നും ചെന്നിത്തല പറഞ്ഞു.
Also Read: കഥയറിയാതെ ആട്ടം കാണുന്നു, ഇതാണ് 'സാക്ഷാൽ' മുല്ലപ്പള്ളി: പിണറായി വിജയൻ
കോവിഡ് വരുന്നതിന് മുമ്പ് തന്നെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി തകർന്ന അവസ്ഥയിലായിരുന്നു. സാമ്പത്തിക മാനേജ്മെന്റിലെ പാളിച്ച കോവിഡിന്റെ തലയിൽ കെട്ടിവയ്ക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു. സർക്കാരിന്റെ പലതരം വീഴ്ചകളും പാളിച്ചകളും ശ്രദ്ധയിൽപ്പെട്ടെങ്കിലും പലതും പ്രതിപക്ഷം ഇതുവരെ ഉന്നയിച്ചിട്ടില്ല. എന്നാൽ ഇന്നലെ കള്ളം കൈയോടെ പിടിച്ചപ്പോൾ മുഖ്യമന്ത്രി വിറളി പൂണ്ട് പ്രതിപക്ഷത്തിന് മേലെ കുതിര കയറുകയാണ് ചെയ്യതത്.
കേരളത്തിൽ പൊതുവിൽ നിലനിൽക്കുന്ന ഐക്യത്തിന്റേതായ അന്തരീക്ഷം ഇനിയും തുടരട്ടെ എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സർക്കാരിന് അതിന് താത്പര്യമുണ്ടെങ്കിൽ ഞങ്ങളും അതിനു തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി ഒരു തരത്തിലും അം​ഗീകരിക്കാൻ സാധിക്കില്ല. ഇക്കാര്യത്തിൽ കേരളത്തിലെ എംപിമാർ ശക്തമായി പ്രതിരോധം തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: തൃശൂരിലെ കോവിഡ്-19 പ്രതിരോധ ടണല്‍ ആരോഗ്യത്തിന് സുരക്ഷിതമാണോ?
കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ പ്രവാസി വ്യവസായികളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയതിനെ വിമർശിച്ച് മുല്ലപ്പള്ളി രംഗത്തെത്തിയിരുന്നു. പ്രവാസികളിലെ ശതകോടീശ്വരൻമാരുമായി മാത്രമാണ് പിണറായി ചർച്ച നടത്തിയതെന്നും സാധാരണക്കാരെ വിസ്‌മരിച്ചു എന്നുമായിരുന്നു മുല്ലപ്പള്ളിയുടെ വിമർശനം. ഇക്കാര്യം വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ വളരെ രൂക്ഷമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. ഇതാണ് ‘സാക്ഷാൽ’ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നായിരുന്നു പിണറായിയുടെ പരിഹാസം. മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ളവർ കഥയറിയാതെ ആട്ടം കാണുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.