/indian-express-malayalam/media/media_files/uploads/2020/08/Rajamala-FI-1.jpg)
ഇടുക്കി: രാജമല പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 52 ആയി. ഇനി 18 പേരെ കൂടി കണ്ടെത്താനുണ്ട്. കണ്ടെത്താനുള്ളവരിൽ​ അധികവും കുട്ടികളാണ്. പുഴയിൽ ഇന്ന് മൂന്ന് മൃതദേഹം കൂടി കണ്ടെടുത്തത്.
ഇന്നലേയും പുഴകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും തിരച്ചിൽ നടന്നത്. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തുനിന്ന് പല മൃതദേഹങ്ങളും ഒഴുകിപോയിട്ടുണ്ട്. അതിനാലാണ് പുഴകളും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുന്നത്. പെട്ടിമുടി പുഴ കേന്ദ്രീകരിച്ചുള്ള തിരച്ചിലിലാണ് ആറ് മൃതദേഹം ലഭിച്ചത്. പുഴയിൽ ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്.
കാലാവസ്ഥ അനുകൂലമായി തുടങ്ങിയിട്ടുണ്ടെങ്കിലും ഉരുൾപൊട്ടലിൽ വന്നു പതിച്ച വലിയ പാറക്കൂട്ടങ്ങൾ തിരച്ചിൽ ദുഷ്കരമാക്കുന്നുണ്ട്. സ്ഫോടക വസ്തുക്കൾ കൊണ്ട് ചെറുസ്ഫോടനം നടത്തി പാറ പൊട്ടിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കുമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.
Read More: Kerala Rains Floods Weather Live Updates: മഴയുടെ ശക്തി കുറയുന്നു, നാല് ജില്ലകളിൽ യെല്ലോ അലർട്ട്
മൃതദേഹങ്ങൾ തിരിച്ചറിയുക എന്നത് വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തിയ ചില മൃതദേഹങ്ങൾ അഴുകി തുടങ്ങിയിരുന്നു. ഇനി കണ്ടെത്താനുള്ള മൃതദേഹങ്ങൾ അഴുകി തുടങ്ങിയിരിക്കാമെന്നാണ് വിലയിരുത്തൽ. അങ്ങനെവന്നാൽ ശരീരം തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തേണ്ടിവരും. ആവശ്യമെങ്കിൽ മൃതദേഹം ഡിഎൻഎ ടെസ്റ്റിനു വിധേയമാക്കാമെന്ന് ആരോഗ്യവകുപ്പും അറിയിച്ചു.
മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനും മരിച്ചവരെ അവസാനമായി കാണാനും തമിഴ്നാട്ടിൽ നിന്നും നിരവധി ബന്ധുക്കളാണ് രാജമലയിലേക്ക് എത്തുന്നത്. ശരീരോഷ്മാവ് പരിശോധന മാത്രം നടത്തിയാണ് തമിഴ്നാട്ടിൽ നിന്നുള്ളവരെ ചെക്പോസ്റ്റുകളിൽ നിന്നും കടത്തി വിടുന്നത്.
പെട്ടിമുടിയിൽ തിരച്ചിലിനെത്തിയ ആലപ്പുഴയിൽ നിന്നുള്ള അഗ്നിശമന സേനാംഗത്തിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സംഘത്തെ പൂർണ്ണമായും ക്വാറന്റീനിലാക്കിയിരിക്കുകയാണ്. ഈ സംഘത്തിലുള്ളവരുമായല്ലാതെ ഇയാൾക്ക് പ്രാഥമിക സമ്പർക്കം ഉണ്ടായിട്ടില്ലെന്നാണ് വിവരം. നിലവിൽ സ്ഥലത്ത് തിരച്ചിൽ നടത്തുന്ന മുഴുവൻ രക്ഷാപ്രവർത്തകരേയും ഘട്ടം ഘട്ടമായി ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്.
രാജമലയിൽ ഉരുൾപൊട്ടലുണ്ടായിട്ട് ഇന്ന് അഞ്ചാം ദിവസമാണ്. അവസാന ആളെയും കണ്ടെത്തുംവരെ രക്ഷാപ്രവർത്തനം തുടരാനാണ് സർക്കാർ തീരുമാനം.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവരുടെ മുഴുവൻ ചികിത്സ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രാധാനമന്ത്രി നരേന്ദ്രമോദിയും ദുരിത ബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നല്‍കും. പരുക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.