/indian-express-malayalam/media/media_files/uploads/2020/06/rahna-fathima.jpg)
കൊച്ചി: രഹ്ന ഫാത്തിമ നഗ്നശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച്, ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന കേസിൽ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി. രഹ്ന ഫാത്തിമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് എ.രാജാ വിജയരാഘവന്റെ നിർദേശം. ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും.
പ്രായപൂർത്തിയാകാത്ത മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് രഹ്നക്കെതിരായ കേസ്. എന്നാൽ തനിക്കെതിരായ പോക്സോ കേസ് നിലനിൽക്കില്ലെന്നാണ് രഹ്നയുടെ വാദം. ലൈംഗികതയും സ്ത്രീ ശരീരവും സംബന്ധിച്ച ചർച്ചകൾ വീട്ടിലും സമൂഹത്തിലും നടത്തുന്നതിൽ തെറ്റില്ലെന്നാണ് രഹ്ന ഹർജിയിൽ പറയുന്നത്. തന്നെ കേസിൽ തെറ്റായി പ്രതിചേർത്തിരിക്കുകയാണന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
Read More: വാരിയംകുന്നത്ത്, രഹനാ ഫാത്തിമ എന്നിവരെ ആർക്കാണു പേടി?
പൊലീസ് സൈബർഡോമിൽ നിന്നുള്ള നിർദേശപ്രകാരം കൊച്ചി സൗത്ത് പൊലീസാണ് രഹ്നയ്ക്കെതിരെ കേസെടുത്തത്. പോക്സോ നിമപ്രകാരം ജാമ്യം കിട്ടാത്ത വകുപ്പിലാണ് കേസ്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമയ്ക്കെതിരെ ക്രിമിനൽ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവിട്ടിരുന്നു. തിരുവല്ല പൊലീസും രഹ്നയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ബിജെപി ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എ.വി. അരുൺ പ്രകാശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ബോഡി ആൻഡ് പൊളിറ്റിക്സ് എന്ന തലക്കെട്ടോടെ തന്റെ നഗ്നശരീരത്തിൽ മക്കൾ ചിത്രം വരയ്ക്കുന്ന വീഡിയോ രഹ്ന സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണമെന്നും അത് വീട്ടിൽ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂവെന്നും രഹ്ന വീഡിയോയ്ക്കൊപ്പമുളള കുറിപ്പിൽ പറഞ്ഞിരുന്നു.
സ്ത്രീശരീരത്തെ വെറും കെട്ടുകാഴ്ചകളായി നോക്കിക്കാണുന്ന സദാചാര ഫാഷിസ്റ്റ് സമൂഹത്തിൽ അവർ ഒളിച്ചിരുന്ന് കാണാൻ ശ്രമിക്കുന്നത് തുറന്നുകാട്ടുകയെന്നത് രാഷ്ട്രീയപ്രവർത്തനം തന്നെയാണ്. നഗ്നതയെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ പറയാൻപോലും സാധിക്കാത്തവിധം സ്ത്രീകളുടെ നാവിന് സെൻസർഷിപ് ഏർപ്പെടുത്തിയിരിക്കുന്ന ഈ സമൂഹത്തിൽ ഇത്തരം ധീരമായ പ്രവൃത്തികൾ കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണെന്നും കുറിപ്പിൽ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.